കടപ്പ: ജലന്ധര്‍ ബിഷപ്പിനു പിന്നാലെ റോമന്‍ കത്തോലിക്കാ സഭയെ വിവാദത്തിലാക്കിയ കടപ്പ കത്തോലിക്കാ ബിഷപ്പ് പ്രസാദ് ഗല്ലേലയ്‌ക്കെതിരെ വിശ്വാസികള്‍ കോടതിയില്‍ ക്രിമിനല്‍ കേസ് നല്‍കി. രൂപതയുടെ പണം ദുരുപയോഗം ചെയ്തുവെന്നും ഭാര്യയ്ക്കും മകനുമൊപ്പം ധൂര്‍ത്തടിച്ചുവെന്നുമാണ് കേസ്. കടപ്പയിലെ പ്രൊഡത്തൂര്‍ സെക്കന്‍ഡ് അഡീഷണല്‍ ജില്ലാ കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി വ്യാഴാഴ്ച പരിഗണിച്ചിരുന്നു. വിശദീകരണം നല്‍കാന്‍ സാവകാശം വേണമെന്ന ബിഷപ്പിന്റെ അഭിഭാഷകന്റെ അപേക്ഷ പരിഗണിച്ച് ഹര്‍ജി മാറ്റിവച്ചിരിക്കുകയാണ്.
എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച ബിഷപ്പ് പ്രസാദ് ഗല്ലേല, ഇവയെല്ലാം അടിസ്ഥാന രഹിതമാണെന്നും തന്റെ പ്രതിഛായ മോശമാക്കാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു.
പ്രശ്‌നം പരിഹരിക്കാന്‍ വത്തിക്കാന്‍ പരാജയപ്പെട്ടതോടെയാണ് കോടതിയെ സമീപിച്ചതെന്ന് ഹര്‍ജിക്കാരില്‍ ഒരാളായ എം.രവികുമാര്‍ പറഞ്ഞു. ജൂണില്‍ താന്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നതാണെന്നും വ്യാഴാഴ്ചയാണ് അത് പരിഗണിച്ചതെന്നും രവികുമാര്‍ ഡല്‍ഹിയില്‍ നിന്നുള്ള 'മട്ടേഴ്‌സ് ഇന്ത്യ' എന്ന വെബ്‌സൈറ്റിനോട് പ്രതികരിച്ചു. സഭാ വിഷയങ്ങള്‍ക്ക് മൂന്‍തൂക്കം നല്‍കുന്ന വെബ്‌സൈറ്റാണിത്.ബൈറെഡ്ഡി ചിന്നപ്പ റെഡ്ഡി എന്നയാളാണ് കേസിലെ മറ്റൊരു ഹര്‍ജിക്കാരന്‍.
[IMG]
ബിഷപ്പിന്റെ നിയമവിരുദ്ധവും അധാര്‍മ്മികവുമായ നടപടിക്കെതിരെ വത്തിക്കാന് പല തവണ കത്ത് അയച്ചുകഴിഞ്ഞുവെന്ന് കോളജ് അധ്യാപകനും ക്രിസ്ത്യന്‍ ദളിത് ഫോറം കടപ്പാ ജില്ല പ്രസിഡന്റുമായ രവികുമാര്‍ പറഞ്ഞു. ബിഷപ്പിനെ പുറത്താക്കണമെന്ന് 2016 നവംബറില്‍ ഒരു വനിതാ അഭിഭാഷകയും വത്തിക്കാന് കത്തുനല്‍കിയിരുന്നു. ബിഷപ്പിനെതിരായ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ നിരവധി കത്തോലിക്കര്‍ കുര്‍ബാനയും കുമ്പസാരവും വരെ ഉപേക്ഷിക്കുന്ന സാഹചര്യം ഉണ്ടായെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് വത്തിക്കാന് ഇമെയില്‍ അയച്ചിരുന്നതായും രവികുമാര്‍ പറഞ്ഞു.
ബിഷപ്പിന് ഭാര്യയും മകനുമുണ്ടെന്ന വിവരം കഴിഞ്ഞയാഴ്ചയാണ് മാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞത്. കുര്‍ബാന ചൊല്ലുന്നതിനായി പള്ളിയില്‍ എത്തിയ ബിഷപ്പിനെ വിശ്വാസികള്‍ തടയുകയും സംഘര്‍ഷമുണ്ടാകുകയും പോലീസ് കര്‍ഫ്യൂ പ്രഖ്യാപിക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിയതോടെയാണ് ബിഷപ്പിന്റെ കുടുംബജീവിത കഥകള്‍ പുറത്തെത്തിയത്. എന്നാല്‍ തനിക്കെതിരെ ചില ബിഷപ്പുമാരാണ് കഥകള്‍ പ്രചരിപ്പിക്കുന്നതെന്നും അവര്‍ക്കും സ്ത്രീകളുമായി ബന്ധമുണ്ടെന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും ബിഷപ്പ് പറയുന്നതായി സര്‍ക്കുലറും ഇറങ്ങിയിരുന്നു. എന്നാല്‍ അത് പിന്നീട് അദ്ദേഹം നിഷേധിച്ചു. തന്റെ ലെറ്റര്‍പാഡ് മോഷ്ടിച്ച് ആരോ വ്യാജമായി സൃഷ്ടിച്ചതാണെന്നായിരുന്നു ബിഷപ്പിന്റെ പ്രതികരണം.
ബിഷപ്പിന്റെ് മകന് 20 വയസ്സ് പ്രായമുണ്ട്. മാസത്തില്‍ ഒരാഴ്ച മാത്രമാണ് ബിഷപ്പ് അരമനയില്‍ താമസിക്കുന്നത്. ബാക്കി ദിവസങ്ങളില്‍ വീട്ടിലാണ് കഴിയുന്നതെന്നും പറയുന്നു. രൂപതയിലെ പല വൈദികര്‍ക്കും ഇക്കാര്യങ്ങള്‍ അറിയാം. എന്നാല്‍ പരസ്യമായി പ്രതികരിക്കാന്‍ ആരും തയ്യാറാകുന്നില്ല. ഒരാഴ്ച മാത്രമാണ് ബിഷപ്പ് അരമനയില്‍ തങ്ങുന്നതെന്നും ബാക്കി ദിവസങ്ങളില്‍ എവിടെപോകുന്നുവെന്ന് അറിയില്ലെന്നുമാണ് ഇവര്‍ പറയുന്നതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.
from mangalam.com https://ift.tt/2MfFEjf
via IFTTT
No comments:
Post a Comment