ഇരിട്ടി: സർക്കാർ വിദ്യാലയങ്ങളിൽ ഒഴിവുള്ള യു.പി. സ്കൂൾ അസിസ്റ്റന്റ് തസ്തികകളിൽ നിയമന നടപടികൾ വേഗത്തിലാക്കാൻ ഉദ്യോർഥികൾക്കുള്ള അഭിമുഖം പി.എസ്.സി. ആസ്ഥാനത്തേക്ക് മാറ്റി. ജില്ലാടിസ്ഥാനത്തിലുള്ള നിയമനത്തിന് പി.എസ്.സി. സാധാരണ ജില്ലാ ആസ്ഥാനത്താണ് അഭിമുഖം നടത്താറ്. ഓഗസ്റ്റ് ഒമ്പതുമുതലാണ് അഭിമുഖം തിരുവനന്തപുരത്ത് തുടങ്ങുന്നത്. 14 ജില്ലകളിലെയും ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവരെ അഭിമുഖത്തിനായി തിരുവനന്തപുരത്തേക്ക്് വിളിച്ചിട്ടുണ്ട്. അധ്യയന വർഷം ആരംഭിച്ചിരിക്കേ യു.പി. അസിസ്റ്റന്റ് തസ്തികയിൽ റാങ്ക് ലിസ്റ്റ് നിലവിലില്ല. ഭൂരിഭാഗം വിദ്യാലയങ്ങലിലും മൂന്നും നാലും അധ്യാപകരാണ് കരാറടിസ്ഥാനത്തിൽ ജോലിചെയ്യുന്നത്. പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്ക് കരാർ നിയമനങ്ങൾ കാര്യക്ഷമത കുറയ്ക്കുന്നുവെന്ന പരാതി ഉയർന്നിരുന്നു. കൂടാതെ പൊതുസ്ഥലംമാറ്റംകൂടി നടപ്പാക്കിയതോടെ പിന്നാക്കജില്ലകളിൽ അധ്യാപകരുടെ ക്ഷാമം രൂക്ഷമായി. ജില്ലാ അടിസ്ഥാനത്തിൽ അഭിമുഖംനടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ ചുരുങ്ങിയത് ആറുമാസമെങ്കിലുമെടുക്കുമെന്നതിനാലാണ് പി.എസ്.സി ആസ്ഥാനത്ത് അഭിമുഖം നടത്താൻ തീരുമാനിച്ചത്. ദിവസവും രണ്ട് സെക്ഷൻ ആയിട്ടാണ് അഭിമുഖം. ആദ്യ സെക്ഷനിൽപ്പെടുന്നവർ രാവിലെ ഏഴരയ്ക്ക് മുമ്പ് റിപ്പോർട്ട് ചെയ്യണം. വടക്കൻ ജില്ലകളിൽനിന്നുള്ള ഉദ്യോഗാർഥികൾക്ക് ഏറെ പ്രയാസം ഉണ്ടാക്കുമെങ്കിലും നിയമനം വേഗത്തിൽ നടക്കുന്നതിന്റെ ആശ്വാസത്തിലാണവർ. ഓരോ ജില്ലയിലും മെയിൻ ലിസ്റ്റിലും സപ്ലിമെന്റി ലിസ്റ്റിലുമായി ചുരുക്കപ്പട്ടികയിൽ 500-ലധികം പേരുണ്ട്. 2000-ൽ പരം ഒഴിവുകൾ നിലവിലുണ്ടെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്. എൽ.പി., യു.പി. തസ്തികകളിലായി ആറായിരത്തോളം ഒഴിവുകൾ ഉണ്ടാകുമെന്നാണ് പി.എസ്.സി. ചെയർമാൻ കഴിഞ്ഞദിവസം പറഞ്ഞത്. ഇത്രത്തോളം ഒഴിവുകൾ പ്രതീക്ഷിക്കുന്നില്ലെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ പറയുന്നു. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുമ്പോഴേക്കും ഒരുജില്ലയിൽ 300 പേർക്കെങ്കിലും നിയമനം ലഭിക്കുമെന്നാണ് പ്രതീക്ഷ.
from mathrubhumi.latestnews.rssfeed https://ift.tt/2vqpUU7
via
IFTTT
No comments:
Post a Comment