ആലപ്പുഴ: അണക്കെട്ടുകൾ തുറന്നതും നദികളിലെ വെള്ളപ്പൊക്കവുംമൂലം കുട്ടനാട് വീണ്ടും പ്രളയഭീതിയിൽ. ഇക്കുറി അപ്പർ കുട്ടനാട് മേഖലയിലാണ് ജലനിരപ്പ് കൂടുതൽ ഉയർന്നത്.പത്തനതിട്ട ജില്ലയിലെ കക്കി, ശബരിഗിരി പദ്ധതിയുടെ ആനത്തോട് അണക്കെട്ടുകൾ തുറന്നതാണ് സ്ഥിതി രൂക്ഷമാക്കിയത്. ഇതിനുപുറമേ പമ്പ, അച്ചൻകോവിൽ, മണിമലയാർ, മീനച്ചിൽ എന്നീ നദികൾ നിറഞ്ഞുകവിഞ്ഞതും ജലനിരപ്പുയർത്തി. വീയപുരം, ചെറുതന, പള്ളിപ്പാട്, കരുവാറ്റ, ചേപ്പാട്, തൃക്കുന്നപ്പുഴ, കുമാരപുരം, തകഴി, പുളിങ്കുന്ന്, കൈനകരി, എടത്വ, തലവടി, നിരണം, ചമ്പക്കുളം, രാമങ്കരി, മുട്ടാർ, നെടുമ്പ്രം, കടപ്ര, എടനാട്, മുണ്ടങ്കാവ്, മംഗലം, പാണ്ടനാട്, തിരുവൻവണ്ടൂർ, കരട്ടിശ്ശേരി, മാന്നാർ എന്നിവിടങ്ങളിൽ ജലനിരപ്പുയരാൻ സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം വിലയിരുത്തി. ഈ പ്രദേശങ്ങളിലെ നിവാസികൾ ജാഗ്രതപാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പകർച്ചവ്യാധികൾ പിടിക്കാതിരിക്കാൻ ആവശ്യമായ മരുന്നുകൾ എല്ലാം ശേഖരിച്ചുവയ്ക്കാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകി. ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. ആലപ്പുഴ ചങ്ങാനാശ്ശേരി റോഡിൽ വെള്ളം വറ്റിച്ച് ഗതാഗതമൊരുക്കുന്ന ശ്രമം അന്തിമഘട്ടത്തിലായിരുന്നു. എന്നാൽ, വീണ്ടുമെത്തിയ മലവെള്ളപ്പാച്ചിൽ പ്രതീക്ഷ തകർത്തു. 24 കിലോമീറ്റർ നീളമുള്ള റോഡിന്റെ രണ്ടു കിലോമീറ്റർ ഭാഗം വെള്ളത്തിനടിയിലാണ്. കൂടുതൽ സ്ഥലങ്ങളിലേക്ക് വെള്ളം കയറാനുള്ള സാധ്യതയുമുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2vXDQV2
via
IFTTT
No comments:
Post a Comment