വെണ്ണിക്കോട്(കല്‍പ്പറ്റ): അവസാനമായി നടന്നിറങ്ങിയ പടികളുടെ നിര്‍മ്മാണത്തില്‍ പങ്കെടുത്ത തൊഴിലാളി സംഘത്തില്‍ നാരായണന്‍കുട്ടിയുമുണ്ടായിരുന്നു. പുഴയുടെ ആഴവും ആരും ഈ പ്രദേശത്തേക്ക് എത്തില്ലെന്നും വ്യക്തമായി അറിയാവുന്ന നാരായണന്‍ കുട്ടി കുടുംബത്തിനൊപ്പം പുഴയുടെ ആഴങ്ങളിലേക്ക് ഇറങ്ങിപ്പോകാന്‍ തീരുമാനിച്ചതും ഇതുകൊണ്ടാവണം.
വെണ്ണിയോട് പുഴയിലേക്കാണ് നാടിനെ നടുക്കി ഒരു കുടുംബത്തിലെ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ നാലംഗ കുടുംബം എടുത്തുചാടിയത്. നിര്‍മ്മാണ തൊഴിലാളിയായ നാരായണന്‍കുട്ടി(45) ഭാര്യ ശ്രീജ(37), മക്കളായ സൂര്യ(11) സായൂജ്(9) എന്നിവരാണ് പഴയില്‍ ചാടിയത്. ഇതില്‍ നാരായണന്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.
വെണ്ണിയോട് പൊയില്‍ പുഴയിലേക്ക് ഇറങ്ങുന്ന പടവില്‍ ഉപേക്ഷിച്ച നിലയില്‍ ലേഡീസ് ബാഗും കുടകളും ചെരിപ്പും കണ്ടെത്തി. പിന്നാലെ കാല്‍പ്പാടുകളും കണ്ടതോടെയാണ് സംശയം തോന്നിയ നാട്ടുകാര്‍ കമ്പളക്കാട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലിലാണ് ആത്മഹത്യാകുറിപ്പ് കണ്ടെടുത്തത്. നാലാംഗകുടുംബത്തിന്റെ ആത്മഹത്യയ്ക്കു പിന്നിലുള്ള കാരണം വ്യക്തമല്ല.
അതേസമയം വീട്ടിലെ കലണ്ടറില്‍ മരണതീയതി കുറിച്ചിട്ടിരുന്നതായി പോലീസ് കണ്ടെത്തി. ബാക്കിയുള്ളവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഇന്നലെ വൈകീട്ട് നിര്‍ത്തിവെച്ചു. ഇന്ന് രാവിലെ എട്ടു മണിയോടെ തിരച്ചില്‍ പുനരാരംഭിച്ചു.
കോഴിക്കോട് നിന്നുള്ള അഗ്നി ശമന സേനയും തിരച്ചിലില്‍ പങ്കാളികളാകും. നാരായണന്‍ മാനസിക അസ്വാസ്ഥ്യത്തിന് മരുന്ന് കഴിച്ചിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമായതായി അധികൃതര്‍ അറിയിച്ചു. ആനപ്പാറയിലെ വാടകവീട്ടില്‍ നിന്ന് കല്‍പ്പറ്റയിലേക്കെന്ന് പറഞ്ഞാണ് നാരായണനും കുടുംബവും ഇറങ്ങിയതെന്ന് കുടുംബക്കാര്‍ പറഞ്ഞു. ഇന്ന് രാവിലെ പ്രദേശവാസികളിലൊരാള്‍ പുഴക്കരയില്‍ നിന്ന് നാല് ജോഡി ചെരുപ്പുകളും ഒരു ലേഡീസ് ബാഗും രണ്ട് കുടകളും കണ്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. കുടുംബത്തെ ഞായറാഴ്ച രാത്രി വെണ്ണിയോട് ടൗണില്‍ കണ്ടതായി സംശയമുണ്ട്.
പുഴക്കരയില്‍ നിന്ന് കണ്ടെത്തിയ ബാഗില്‍ നിന്ന് കുടുംബാംഗങ്ങളുടെ ആധാര്‍ കാര്‍ഡുകളും വാടകവീട്ടിന്റെ എഗ്രിമെന്റ് പേപ്പറും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ശ്രീജയുടേതെന്ന് കരുതുന്ന ഒരു ഡയറിയും പൊലീസ് കണ്ടെടുത്തു. തങ്ങളുടെ മരണവിവരം അറിയിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് ബന്ധുക്കളുടെ പേരും മൊബൈല്‍ നമ്പറും ഡയറില്‍ കുറിച്ചിട്ടിട്ടുണ്ട്. കൂടാതെ സുഹൃത്തില്‍ നിന്നും കടം വാങ്ങിയ 17,000 രൂപ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നതായും അത് അദ്ദേഹത്തിന് നല്‍കണമെന്നും കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു.
താമസസ്ഥലത്തെ കലണ്ടറില്‍ നാലാം തീയതിയില്‍ വൃത്തം വരച്ച് മരണം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മാനസിക അസ്വാസ്ഥ്യത്തിന് കഴിക്കുന്ന ഗുളികകളും മുറിയില്‍ നിന്നും കണ്ടെത്തി. നാരായണന്‍ വിഷാദരോഗത്തിന് മരുന്ന് കഴിച്ചിരുന്നതായും അസുഖം ഭേദപ്പെട്ടതായാണ് അറിയാന്‍ കഴിഞ്ഞതെന്നും ബന്ധുക്കള്‍ അറിയിച്ചു. അപകടവിവരമറിഞ്ഞ് നൂറുകണക്കിന് പേരാണ് പുഴക്കരയിലെത്തിയത്. കമ്പളക്കാട് എസ്.ഐ. ജിതേഷ് യൂണിഫോം അഴിച്ചുവച്ച് പുഴയില്‍ തെരച്ചിലിനിറങ്ങി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
from mangalam.com https://ift.tt/2LXGXY3
via IFTTT
No comments:
Post a Comment