കൊച്ചി:വെള്ളപ്പൊക്കം കാരണം നാടൻ പച്ചക്കറിയുടെ ലഭ്യതയിൽ വലിയ കുറവുണ്ടാകും. എന്നാൽ, ഓണക്കാലത്ത് പച്ചക്കറിക്ഷാമം ഉണ്ടാവില്ല. കേരളത്തിലെ ഓണവിപണി ലക്ഷ്യമാക്കി തമിഴ്നാടും കർണാടവും വ്യാപകമായി പച്ചക്കറിയും നേന്ത്രക്കായയും കൃഷിയിറക്കിയിരുന്നതുകൊണ്ടാണിത്. അവിടെ നിന്നുള്ള ഉത്പന്നങ്ങൾ കേരളത്തിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. കൃഷി മന്ത്രി വി.എസ്. സുനിൽകുമാറിന്റെ നിർദേശപ്രകാരം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളം (വി.എഫ്.പി.സി.കെ.) വിപണി നിരീക്ഷണ പഠനം നടത്തിയിരുന്നു. ക്ഷാമമുണ്ടാവില്ലെന്നാണ് പഠനത്തിൽ കണ്ടെത്തിയതെന്ന് കൗൺസിൽ സി.ഇ.ഒ. സജി ജോൺ അറിയിച്ചു. മേട്ടുപ്പാളയം, കാരമടൈ പ്രദേശത്ത് 2,500 ഹെക്ടറിലധികം സ്ഥലത്താണ് ഏത്തവാഴ വിളവെടുക്കുന്നത്. ഇവിടെ നിന്ന് പ്രതിദിനം ഉദ്ദേശം 250 ലോഡ് നേന്ത്രക്കായ കേരളത്തിലെ വിപണികളിൽ എത്തും. വടക്കൻ ജില്ലകളിൽ മൈസൂരിൽ നിന്നാണ് ഉത്പന്നങ്ങളെത്തുന്നത്. ഒട്ടൻഛത്രത്തിൽ നിന്നും വരുന്നുണ്ട്. മുൻകാലങ്ങളിൽ അയൽസംസ്ഥാനങ്ങൾ മാരക രാസകീടനാശിനി ഉപയോഗിച്ചാണ് കൃഷി ചെയ്തിരുന്നത്. എന്നാൽ, കൃഷിവകുപ്പിന്റെ എൻഫോഴ്സ്മെന്റും ഭക്ഷ്യസുരക്ഷാ വിഭാഗവും നടത്തുന്ന പരിശോധന അവിടത്തെ കർഷകരെ സ്വാധീനിച്ചിട്ടുണ്ട്. സുരക്ഷിതമായ പച്ചക്കറികളാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നതെന്ന് ഉറപ്പുവരുത്തുമെന്നും സജി ജോൺ പറഞ്ഞു. പച്ചക്കറിവില നിയന്ത്രിച്ചു നിർത്താൻ വി.എഫ്.പി.സി.കെ.യുടെ കീഴിൽ പ്രവർത്തിക്കുന്ന സ്വാശ്രയ കർഷക സമിതികൾ രംഗത്തിറങ്ങിയിട്ടുണ്ട്. ന്യായവിലയ്ക്ക് പച്ചക്കറികളെത്തിക്കാൻ നൂറ്റമ്പതിൽപ്പരം സ്റ്റാളുകളാണ് സമിതികൾ ഇപ്രാവശ്യം ഒരുക്കുന്നത്. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ചെറിയ തോതിലെങ്കിലും ആശ്വാസം പകരാനാണ് ശ്രമം. റവന്യു അധികാരികൾ ആവശ്യപ്പെടുകയാണെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ പച്ചക്കറി എത്തിച്ചുകൊടുക്കും. നാട് മുഴുവൻ പ്രളയത്തിലായിട്ടും ചില കച്ചവടക്കാർ പച്ചക്കറികൾക്ക് അന്യായമായ വിലക്കയറ്റം ഉണ്ടാക്കുന്നുണ്ട്. ഇതു തടയാനും കൂടിയാണ് കൃഷിവകുപ്പിന്റെ യത്നം. കേരളത്തിലെ കർഷകരിൽ നിന്ന് വിപണിവിലയുടെ 10 ശതമാനം അധികം വില നൽകി വാങ്ങുന്ന ഉത്പന്നങ്ങൾ, 30 ശതമാനം വില കുറച്ചാണ് ജനങ്ങൾക്ക് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2wpgkQW
via
IFTTT
No comments:
Post a Comment