ഗുരുവായൂർ: ഗുരുവായൂരപ്പനെയും മമ്മിയൂരിൽ മഹാദേവനെയും വണങ്ങി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ശംഖ്-ചക്ര-ഗദാ-പദ്മ ധാരിയായി അലങ്കരിച്ച ഗുരുവായൂരപ്പനെയാണ് രാഷ്ട്രപതി തൊഴുതത്. ചൊവ്വാഴ്ച ഉച്ചപ്പൂജ കഴിഞ്ഞ് നടതുറന്നശേഷം 1.15-നാണ് രാഷ്ട്രപതിയും ഭാര്യ സവിതാ കോവിന്ദും ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത്. ഗവർണർ ജസ്റ്റിസ് പി. സദാശിവം, ഭാര്യ സരസ്വതി, മന്ത്രി വി.എസ്. സുനിൽകുമാർ തുടങ്ങിയവർ രാഷ്ട്രപതിയെ അനുഗമിച്ചു. ഗുരുവായൂരപ്പനെ കാണാൻ പോകുമ്പോഴും തിരിച്ചുവരുമ്പോഴും ഭക്തരെ അഭിവാദ്യംചെയ്താണ് രാഷ്ട്രപതി നീങ്ങിയത്. ക്ഷേത്രത്തിലേക്ക് പോകുമ്പോൾ തെക്കേനടപ്പുരയിൽ വെച്ചാണ് രാഷ്ട്രപതി ഭക്തരെ കൈവീശി അഭിവാദ്യം ചെയ്തത്. ദർശനം കഴിഞ്ഞ് ഭക്തരുടെ അടുത്തുചെന്ന് കൈകൂപ്പുകയും ചെയ്തു. ദേശീയ വാഹനപണിമുടക്കായതിനാൽ തിരക്കുണ്ടായിരുന്നില്ല. ദർശനത്തിനെത്തുന്ന വി.വി.ഐ.പി.കൾ സാധാരണ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ നിന്ന് ക്ഷേത്രത്തിന്റെ സമീപംവരെ വാഹനത്തിലാണ് പോകുക. പോലീസിന്റെ വാഹനവ്യൂഹവും അകമ്പടിയുണ്ടാകാറുണ്ട്. എന്നാൽ സുരക്ഷാ ബഹളങ്ങളൊന്നുമില്ലാതെ നടന്നാണ് രാഷ്ട്രപതി ക്ഷേത്രത്തിലേക്ക് പോയത്. തുടർന്ന് 1.50-ന് മമ്മിയൂർ ക്ഷേത്രത്തിലെത്തിയ രാഷ്ട്രപതി മഹാദേവനെയും മഹാവിഷ്ണുവിനെയും നെയ്യും പഴവും കാണിക്കയും സമർപ്പിച്ച് തൊഴുതു. ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തിയ രാഷ്ട്രപതിയെ ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, ഭരണസമിതിയംഗങ്ങൾ, കളക്ടർ ടി.വി. അനുപമ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്.വി. ശിശിർ തുടങ്ങിയവർ സ്വീകരിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2KzUv6B
via
IFTTT
No comments:
Post a Comment