മുംബൈ: മറാഠാസംവരണം ആവശ്യപ്പെട്ട് ചില സംഘടനകൾ വ്യാഴാഴ്ച സംസ്ഥാനബന്ദിന് ആഹ്വാനം ചെയ്തതിനെത്തുടർന്ന് സംസ്ഥാനത്ത് സുരക്ഷാ സന്നാഹം ശക്തമാക്കി. പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന മറാഠാ ക്രാന്തിമോർച്ചയിൽ അഭിപ്രായഭിന്നത തുടരുന്നതിനിടെ താനെ, നവിമുംബൈ ഘടകങ്ങൾ ബന്ദിൽനിന്ന് പിന്മാറിയിട്ടുണ്ട്. ബുധനാഴ്ച അർധരാത്രി മുതൽ 24 മണിക്കൂർ നേരത്തേക്ക് മുംബൈ നഗരത്തെ സ്തംഭിപ്പിക്കുമെന്ന് പ്രക്ഷോഭരംഗത്തുള്ള സകാൽ മറാഠാ സമാജിന്റെ നേതാവ് അമോൽ ജാധവ്‌റാവു പറഞ്ഞു. സമാധാനപരമായിരിക്കും ബന്ദെന്നും അവശ്യസേവനങ്ങൾ തടസ്സപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂലായ് 25-ന് നടന്ന സംസ്ഥാനബന്ദിൽ വ്യാപകമായ അക്രമങ്ങൾ അരങ്ങേറിയ നവി മുംബൈയിലും താനെയിലും വ്യാഴാഴ്ച ബന്ദ് ആചരിക്കേണ്ടതില്ലെന്ന് അതത് ഘടകങ്ങൾ തീരുമാനിച്ചിട്ടുണ്ട്. താനെയിൽ ആറിടങ്ങളിൽ റാലി നടത്തും. കളക്ടറേറ്റിലേക്ക് പ്രതിഷേധമാർച്ചുമുണ്ടാവും. കഴിഞ്ഞ ബന്ദിൽ ഒരു യുവാവ് കൊല്ലപ്പെട്ട നവിമുംബൈയിൽ പ്രതിഷേധപരിപാടികളൊന്നും വേണ്ടെന്ന് തീരുമാനിച്ചതായി മറാഠാ ക്രാന്തിമോർച്ചയുടെ കൺവീനറും എൻ.സി.പി. എം.എൽ.എ.യുമായ നരേന്ദ്രപാട്ടീൽ അറിയിച്ചു.മറ്റുജില്ലകളിൽ ഒരുവിഭാഗം നേതാക്കൾ ബന്ദുമായി മുന്നോട്ടുപോകുമ്പോൾ പ്രകടനങ്ങളും റാലികളും മതിയെന്ന നിർദേശമാണ് മറുവിഭാഗത്തിനുള്ളത്. ഓഗസ്റ്റ് ഒമ്പതിന് മുംബൈ മാർച്ച് നടത്തുമെന്നാണ് ക്രാന്തിമോർച്ച ആദ്യം പറഞ്ഞിരുന്നത്. ചില മറാഠാ സംഘടനകൾ പിന്നീടത് ബന്ദ് ആഹ്വാനമായി മാറ്റുകയായിരുന്നു. ഹജ്ജ് തീർഥാടകരെ ബന്ദിൽനിന്ന് ഒഴിവാക്കിയതായി ക്രാന്തിമോർച്ച അറിയിച്ചിട്ടുണ്ട്. ബന്ദ് സമാധാനപരമായിരിക്കുമെന്ന് സംഘാടകർ ആവർത്തിക്കുന്നുണ്ടെങ്കിലും വ്യക്തമായ ഏകോപനമില്ലാത്തതുകൊണ്ട് ചിലയിടങ്ങളിലെങ്കിലും അക്രമം അരങ്ങേറുമെന്ന ആശങ്കയിലാണ് അധികൃതർ. അക്രമം നേരിടുന്നതിന് ദ്രുതകർമസേനയുടെ ആറുകമ്പനികളെയും സി.ഐ.എസ്.എഫിന്റെ ഒരു കമ്പനിയെയും രംഗത്തിറക്കിയിട്ടുണ്ട്. സ്റ്റേറ്റ് റിസർവ് പോലീസുൾപ്പെടെ രണ്ടുലക്ഷം വരുന്ന സംസ്ഥാന പോലീസും രംഗത്തുണ്ടാവും.ഔറംഗബാദ്, നന്ദേഡ് ജില്ലകളിലും പശ്ചിമ മഹാരാഷ്ട്രയിലുമാണ് പ്രധാനമായും കേന്ദ്രസേനയെ വിന്യസിക്കുക. അമരാവതിയിലും പുണെയിലും മുൻകരുതലെന്ന നിലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയിൽ ചില സ്കൂളുകൾ അവധി നൽകിയിട്ടുണ്ട്. അക്രമങ്ങളിൽനിന്നും ആത്മഹത്യയിൽനിന്നും വിട്ടുനിൽക്കാൻ മറാഠാ പ്രക്ഷോഭകരോട് ഹൈക്കോടതി ചൊവ്വാഴ്ച ആവശ്യപ്പെട്ടിരുന്നു. മറാഠാ സമുദായത്തിന് സംവരണം അനുവദിക്കുന്നതിനുള്ള നിയമനടപടികൾ നവംബർ അവസാനത്തോടെ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് കഴിഞ്ഞദിവസം ഉറപ്പുനൽകിയിരുന്നു. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി. അധ്യക്ഷൻ അമിത്ഷായെയും കണ്ട് ഫഡ്‌നവിസ് ഇക്കാര്യം ചർച്ചചെയ്യുകയുംചെയ്തു. എന്നാൽ, മുഖ്യമന്ത്രി രേഖാമൂലം ഉറപ്പുനൽകിയാലേ സമരം പിൻവലിക്കൂ എന്നുപറഞ്ഞ മറാഠാ സംഘടനകൾ ബന്ദാഹ്വാനവുമായി മുന്നോട്ടുപോവുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2vvvvsx
via
IFTTT
No comments:
Post a Comment