അബുദാബി: പൊതുമാപ്പ് ആരംഭിച്ചിട്ട് ഒരാഴ്ച പിന്നിടുമ്പോൾ യു.എ.ഇ. വിടാനുള്ള അനുമതിപത്രം ലഭിച്ചവരിൽ 221 ഇന്ത്യക്കാരും. ഇവരിൽ 35 പേർക്ക് അബുദാബിയിൽനിന്നും 186 പേർക്ക് ദുബായിലും വടക്കൻ എമിറേറ്റുകളിൽ നിന്നുമാണ് എമർജൻസി സർട്ടിഫിക്കറ്റുകൾ അനുവദിച്ചതെന്ന് ഇന്ത്യൻ അംബാസഡർ നവദീപ് സിങ് സൂരി പത്രസമ്മേളനത്തിൽ അറിയിച്ചു. അബുദാബിയുടെ ചുമതലയുള്ള കോൺസൽ എം. രാജമുരുകനും ദുബായ് ആക്ടിങ് കോൺസൽ ജനറൽ സുമതി വാസുദേവുമാണ് പൊതുമാപ്പ് സംബന്ധിച്ച കണക്കുകൾ വ്യക്തമാക്കിയത്. 104 ഇ മെയിൽ അന്വേഷണങ്ങളാണ് ആദ്യ ഏഴ് ദിനം ഇന്ത്യൻ എംബസിയിൽ പൊതുമാപ്പുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ളത്. എംബസിയിൽ ഏർപ്പെടുത്തിയ കൗണ്ടറിൽ 76 പേർ നേരിട്ടെത്തി. മൊബൈൽ ഫോൺ വഴി അന്വേഷണം നടത്തിയത് 1180 പേരാണ്. ദുബായ്, വടക്കൻ എമിറേറ്റുകൾ എന്നിവിടങ്ങളിൽ ആദ്യ ഏഴ് ദിനം ലഭിച്ചത് 13,060 ഓളം അന്വേഷണങ്ങളാണ്. ജോലി നൽകാൻ രണ്ട് ഇന്ത്യൻ കമ്പനികൾ പൊതുമാപ്പിന്റെ ആനുകൂല്യത്തിൽ യു.എ.ഇ.യിൽ നിയമവിധേയമായി തുടരുന്നവർക്ക് ജോലി സന്നദ്ധതയറിയിച്ച് രണ്ട് ഇന്ത്യൻ കമ്പനികൾ എത്തിയതായി സ്ഥാനപതി നവദീപ് സിങ് സൂരി പറഞ്ഞു. ബംഗ്ലാദേശ്, പാകിസ്താൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അനധികൃത താമസക്കാരുമായി താരതമ്യം ചെയ്യുമ്പോൾ പൊതുമാപ്പിനപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം വളരെ കുറവാണ്. ഇവരിൽ യു.എ.ഇ.യിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ കഴിവുകളുടെ അടിസ്ഥാനത്തിൽ ജോലി നൽകാൻ സന്നദ്ധതയറിയിച്ച സ്ഥാപനങ്ങൾ ഒരുക്കമാണ്.പൊതുമാപ്പുമായി ബന്ധപ്പെട്ട് എംബസി നൽകിയ നമ്പരുകളിൽ തന്നെ ഇതിന്റെ വിശദാംശങ്ങളും ലഭിക്കും. യു.എ.ഇയിൽ പലകാരണങ്ങളാൽ നിയമപരിധിക്ക് പുറത്ത് കഴിയേണ്ടിവന്നവർക്കെല്ലാം നിയമവിധേയരായി ജീവിതമാരംഭിക്കാനുള്ള സുവർണാവസരമാണിതെന്നും അത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും സൂരി നിർദേശിച്ചു. നാട്ടിലേക്ക് പോകുന്നവർക്ക് എയർ ഇന്ത്യയുമായി ചേർന്ന് സൗജന്യ വിമാന ടിക്കറ്റ് ലഭ്യമാക്കുന്നതിനായുള്ള ശ്രമവും നടക്കുന്നു. വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാരെ അതത് സമയത്ത് നാട്ടിലേക്കയക്കാൻ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നടത്തുന്ന ശ്രമഫലമായാണ് അനധികൃത താമസക്കാരിൽ ഇന്ത്യക്കാരുടെ എണ്ണം കുറക്കാനായത്. ഇന്ത്യൻ സാമൂഹികക്ഷേമനിധിയും ഇതിനായി പ്രയോജനപ്പെടുത്താറുണ്ട്. പത്ത് ലക്ഷം ദിർഹത്തോളം(ഏകദേശം1,86,90,770 രൂപ) ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കെല്ലാമായി പ്രതിവർഷം ചിലവഴിക്കപ്പെടുന്നുണ്ടെന്നും സൂരി പറഞ്ഞു. ഇ-മൈഗ്രേഷൻ സംവിധാനം പ്രധാനം പൊതുമാപ്പ് അപേക്ഷയുമായി എത്തുന്ന ഗാർഹികതൊഴിലാളികളിൽ അധികവും യു.എ.ഇ.യിൽ സന്ദർശന വിസയിലെത്തിയ ശേഷം ഗാർഹിക തൊഴിൽ മേഖലയിലേക്ക് കടക്കുന്നവരാണ്. ഇവരിൽ പലർക്കും പാസ്പോർട്ട് അടക്കമുള്ള രേഖകൾ തൊഴിലുടമ നൽകാതിരിക്കുകയും പല തരം നീതിനിഷേധങ്ങൾ അനുഭവിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. യു.എ.ഇ. നിയമപ്രകാരം ഒരാളുടെ പാസ്പോർട്ട് മറ്റൊരാൾ വാങ്ങിവെക്കുന്നത് നിയമലംഘനാമാണെന്നിരിക്കെ ഇത്തരത്തിൽ നടക്കുന്നത് ചൂഷണം ചെയ്യലാണ്. അതിനാൽ യു.എ.ഇ.യിലേക്ക് തൊഴിലന്വേഷിച്ച് എത്തുന്നവർ ഇ മൈഗ്രേഷൻ സംവിധാനത്തിലൂടെ ആവുന്നതാണ് ഏറ്റവും നല്ലതെന്നും എംബസി വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2vKLulE
via
IFTTT
No comments:
Post a Comment