മുംബൈ: കേരളത്തിൽനിന്ന് മുംബൈയിലെത്തി മടക്കയാത്രയ്ക്കിടെ ഹൃദയാഘാതം വന്നുമരിച്ച മലയാളിയുടെ മൃതദേഹം ആശുപത്രി അധികാരികൾ വിട്ടുനൽകുന്നില്ലെന്ന് പരാതി. ബിൽതുക അടച്ചാലേ മൃതദേഹം വിട്ടുതരൂവെന്നാണ് ആശുപത്രി അധികാരികൾ പറയുന്നത്. എന്നാൽ അമിത ബിൽ അടയ്ക്കാൻ കഴിയില്ലെന്ന് മകനും.തൃശ്ശൂർ ചാവക്കാട് മന്നലാംകുന്ന് വടക്കൂട്ട് വീട്ടിൽ മൊയ്തീൻകോയയാണ് (60) ബേലാപ്പൂരിലെ അപ്പോളോ ഹോസ്പിറ്റലിൽ വ്യാഴാഴ്ച മരിച്ചത്. ചാവക്കാട്ട് തുണിക്കട നടത്തുന്ന മൊയ്തീൻകോയ മകൻ ഷമീറുമൊത്ത് ബുധനാഴ്ച രാവിലെയാണ് മുംബൈയിൽ എത്തിയത്. തുണിയെടുത്തശേഷം രാത്രി പനവേലിൽനിന്ന് പുണെ-എറണാകുളം എക്സ്‌പ്രസ്സിൽ കയറാൻ എത്തിയപ്പോഴാണ് ഹൃദയാഘാതമുണ്ടായത്. സ്റ്റേഷനിൽ കുഴഞ്ഞുവീണ പിതാവിനെ, മറ്റു രണ്ടുപേരുടെ സഹായത്തോടെ ഷമീർ പനവേലിലെ ലൈഫ്‌ലൈൻ ഹോസ്പിറ്റലിലേക്കാണ് ആദ്യം കൊണ്ടുപോയത്. ഇവിടെനിന്ന് പിന്നീട് സഹസ്രബുദ്ധ ഹോസ്പിറ്റലിലേക്ക് മാറ്റി. അവിടെനിന്നാണ് ബേലാപ്പൂരിലെ അപ്പോളോ ഹോസ്പിറ്റലിലേക്ക് അയച്ചത്. ആൻജിയോപ്ലാസ്റ്റി ചെയ്യണമെന്നും മൂന്നുലക്ഷം രൂപയോളമാകുമെന്നും ആശുപത്രി അധികൃതർ ആദ്യം അറിയിച്ചതായി ഷമീർ പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് ബില്ലു വന്നപ്പോൾ ഏഴര ലക്ഷത്തോളം രൂപ. ഇത്രയും തുകവരുമെന്ന് പറഞ്ഞിരുന്നില്ലെന്നും ഇതടയ്ക്കാനുള്ള പണം കൈയിലില്ലെന്നും ഷമീർ അറിയിച്ചു. പക്ഷേ, ആശുപത്രി അധികാരികൾ വഴങ്ങിയില്ല. വ്യാഴാഴ്ച രാവിലെ ശസ്ത്രക്രിയ കഴിഞ്ഞ പിതാവ് രാത്രി 12 മണിയോടെ മരിച്ചു. ബില്ലടയ്ക്കാതെ മൃതദേഹം വിട്ടുതരില്ലെന്നാണ് അധികൃതർ പറഞ്ഞത്. ഇത്രയും തുക കൈയിലുണ്ടായിരുന്നില്ല. പിന്നീട് വെള്ളിയാഴ്ച പിതാവിന്റെ മുംബൈയിലെ ചില സുഹൃത്തുക്കൾ എത്തി ആശുപത്രി മാനേജ്‌മെന്റുമായി ചർച്ച നടത്തുകയുണ്ടായി. ഫലമൊന്നുമുണ്ടായിട്ടില്ല- ഷമീർ പറഞ്ഞു. സഖീനയാണ് മൊയ്തീൻകോയയുടെ ഭാര്യ. മറ്റു മക്കൾ: ഷെറിൻ, ഷെബിൻ, ഷഫ്‌ന.
from mathrubhumi.latestnews.rssfeed https://ift.tt/2OIeYsc
via
IFTTT
No comments:
Post a Comment