കൊച്ചി: ടോറസ് ലോറികളെ ഭീതിയോടെ കണ്ടിരുന്ന ജനങ്ങൾ ഇന്ന് പ്രതീക്ഷയോടെയാണ് അവയെ കാത്തിരിക്കുന്നത്. ‘ആളെക്കൊല്ലി’ എന്ന ചീത്ത പേര് അവർ രക്ഷകരെന്ന് തിരുത്തി. പ്രളയത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മറ്റ് വാഹനങ്ങൾ പാതിവഴിയിൽ ശ്രമം അവസാനിപ്പിക്കുന്പോൾ ടോറസ് ടിപ്പറുകൾ വെള്ളക്കെട്ടിലൂടെ സഹായവുമായി കുതിച്ചെത്തുന്നു. രക്ഷാപ്രവർത്തനത്തിന് കൂടുതൽ ടോറസുകൾ എത്തിക്കണമെന്നാണ് പറവൂർ, ആലുവ, ചെങ്ങന്നൂർ മേഖലകളിൽ നിന്നുയരുന്ന ആവശ്യം. ജനങ്ങളെ രക്ഷിച്ച് ക്യാമ്പുകളിൽ എത്തിക്കുന്നതിനൊപ്പം സന്നദ്ധപ്രവർത്തകരെയും സേനയെയും വെള്ളക്കെട്ടിലൂടെ കൊണ്ടുപോകാനും ഭക്ഷണം ക്യാമ്പുകളിലെത്തിക്കാനും ടോറസ് ടിപ്പറുകൾ തയ്യാറായി നിൽക്കുകയാണ്. വാഹനത്തിന്റെ ഉയരവും സൈലൻസർ ഉയർന്നു നിൽക്കുന്നു എന്നതുമാണ് ടോറസ് ടിപ്പറുകളുടെ പ്രത്യേകത. 10 വീലുകളുള്ള ടോറസുകൾ ചെളിയിൽ തെന്നുകയില്ല. ചില സ്ഥലങ്ങളിൽ 12 വീലുകളുള്ള ടോറസുകളും സേവനം നടത്തുന്നുണ്ട്. കേരള ടോറസ് ടിപ്പർ അസോസിയേഷന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. എറണാകുളം ജില്ലയിൽ 300 ടോറസുകളാണ് ശനിയാഴ്ച ഇറങ്ങിയത്. പത്തനംതിട്ടയിൽ 50-ഉം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിൽ മുപ്പതിലധികം ടോറസുകളും രക്ഷാപ്രവർത്തനം നടത്തുന്നു. ഡീസൽ ചെലവ് അസോസിയേഷനാണ് വഹിക്കുന്നത്. എറണാകുളത്ത് ചിലയിടങ്ങളിൽ ചില സന്നദ്ധ സംഘടനകളും ഡീസൽ അടിച്ച് നൽകുന്നുണ്ട്. ജനങ്ങളുടെ ദുരിതം തിരിച്ചറിഞ്ഞാണ് വാഹനങ്ങൾ രക്ഷാപ്രവർത്തനങ്ങൾക്ക് വിട്ടുകൊടുത്തതെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോൺസൺ പടമാടൻ പറഞ്ഞു. രക്ഷാപ്രവർത്തനത്തിനിടെ വെള്ളം കയറി ഒട്ടേറെ വാഹനങ്ങൾ തകരാറിലായിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2BstBON
via
IFTTT
No comments:
Post a Comment