കോഴിക്കോട്: നടിയെ ആക്രമിച്ച സംഭവത്തിലെ ചേരിപ്പോരിനെത്തുടർന്ന് പ്രസിഡന്റ് മോഹൻലാൽ രാജിഭീഷണി മുഴക്കിയെന്ന മാതൃഭൂമി വാർത്ത നിഷേധിച്ച് നടീനടന്മാരുടെ സംഘടനയായ 'എ.എം.എം.എ'. സംഘടനയിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നത്. നടിയെ ആക്രമിച്ച കേസിൽ കക്ഷിചേരാനുള്ള സംഘടനയുടെ നീക്കത്തിനുപിന്നിൽ നടന്നത് രൂക്ഷമായ ചേരിപ്പോരും വാക്കുതർക്കങ്ങളുമാണെന്നും വിചാരണയ്ക്ക് വനിതാജഡ്ജിയെ നിയമിക്കണമെന്നാവശ്യപ്പെട്ട് 'എ.എം.എം.എ'സർക്കാരിന് നൽകിയ കത്ത് പൂഴ്ത്തിയതുമുതൽ മോഹൻലാലിന്റെ രാജിഭീഷണിവരെ ഇതുനീണ്ടെന്നും ഞായറാഴ്ചയാണ് 'മാതൃഭൂമി' റിപ്പോർട്ട് ചെയ്തത്. പകൽമുഴുവൻ മൗനം പാലിച്ച സംഘടന രാത്രി പത്തുമണിക്കുശേഷം അംഗങ്ങളുടെ അറിവിലേക്കെന്ന ആമുഖത്തോടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇടുകയായിരുന്നു. കത്ത് പൂഴ്ത്തലിനെക്കുറിച്ചും ഇതിനുപിന്നിൽ സംഘടനയിലെ ദിലീപ് വിഭാഗം നടത്തിയ അട്ടിമറി ശ്രമങ്ങളെക്കുറിച്ചും വിശദീകരണത്തിൽ 'എ.എം.എം.എ' മൗനം പാലിച്ചിരിക്കുകയാണ്. പകരം, മോഹൻലാലിനെ കടന്നാക്രമിച്ചു എന്ന ആരോപണം മാത്രമാണ് ഉയർത്തുന്നത്. സിനിമാപരസ്യം കിട്ടാത്തതിലുള്ള വിരോധമാണ് മാതൃഭൂമി വാർത്തയ്ക്ക് പിന്നിലെന്ന് പറഞ്ഞ് മറ്റെല്ലാ വിഷയങ്ങളെയും സൗകര്യപൂർവം വിസ്മരിക്കുകയാണ് സംഘടന. 'കുറ്റം ചെയ്തില്ലെങ്കിൽ എന്തിനാണ് ഇങ്ങനെ പേടിക്കുന്നതെന്നും എല്ലാക്കാര്യങ്ങളിലും ഇടപെട്ട് അട്ടിമറിശ്രമങ്ങൾ നടത്തുന്നതെ'ന്നും ദിലീപിനെ ഉദ്ദേശിച്ച് ലാൽ ചോദിച്ചതായും മാതൃഭൂമി വാർത്തയിലുണ്ടായിരുന്നു. ഇതേക്കുറിച്ചും വിശദീകരണത്തിൽ പറയുന്നില്ല. നടിക്കൊപ്പം നിൽക്കാൻ പ്രസിഡന്റ് മോഹൻലാലിന്റെ നേതൃത്വത്തിൽ 'എ.എം.എം.എ' തീരുമാനിച്ചെന്നും അതിന്റെ ആദ്യപടിയായി സർക്കാരിന് പരാതി നൽകാൻ തീരുമാനിച്ചെന്നും ഇതിനുള്ള കത്ത് ദിലീപ് അനുകൂലികൾ പൂഴ്ത്തിയെന്നുമായിരുന്നു വാർത്തയിൽ പ്രധാനമായും പറഞ്ഞിരുന്നത്. ഇതേത്തുടർന്ന് ക്ഷുഭിതനായാണ് മോഹൻലാൽ രാജിഭീഷണി മുഴക്കിയത്. വാർത്തയുടെ നിഷേധക്കുറിപ്പോടെ നടിക്കൊപ്പമല്ലെന്ന് ഒരിക്കൽകൂടി പറയാതെ പറയുകയാണ് 'എ.എം.എം.എ'. വാർത്തയിലൊരിടത്തും മോഹൻലാലിനെ കടന്നാക്രമിച്ചിട്ടില്ല. നടിക്കൊപ്പം നിൽക്കണം എന്ന നിലപാടായിരുന്നു ലാലിന്റേത് എന്നാണ് അതിൽ പറഞ്ഞിരുന്നത്. ലാൽ ആരാധകരെയുൾപ്പെടെ തെറ്റിദ്ധരിപ്പിക്കാനായി ഇതിനെ കടന്നാക്രമണമായി വ്യഖ്യാനിക്കുകയാണ് വിശദീകരണത്തിൽ'എ.എം.എം.എ'ചെയ്തത്. ഇതോടെ സംഘടനയുടെ പ്രസിഡന്റിന്റെ നിലപാടിനെയും 'എ.എം.എം.എ' ചോദ്യംചെയ്യുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2OdFY2z
via
IFTTT
No comments:
Post a Comment