ന്യൂഡൽഹി: ബിഹാറിലെ ബോധഗയയിലുള്ള മഹാബോധി ക്ഷേത്രത്തിൽ ബോംബുവെച്ച രണ്ട് ബംഗാൾ സ്വദേശികളെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) കേരളത്തിൽനിന്ന് അറസ്റ്റുചെയ്തു. മലപ്പുറത്തെ ബംഗാളി കോളനികളിലൊന്നിൽനിന്നാണ് ഇവരെ പിടികൂടിയതെന്ന് ഒരു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. മുർഷിദാബാദ് സ്വദേശി അബ്ദുൾ കരീം, ബിർഭം സ്വദേശി മുസ്തഫിസുർ റെഹ്‌മാൻ എന്നിവരാണ് അറസ്റ്റിലായത്. ഭീകരസംഘടനയായ ജമാഅത്ത്-ഉൾ-മുജാഹിദ്ദീൻ ബംഗ്ലാദേശു(ജെ.എം.ബി.)മായി ബന്ധമുള്ളവരാണിവർ. കോടതിയിൽ ഹാജരാക്കുന്നതിന് പട്നയിലെത്തിച്ച ഇവരെ തുടരന്വേഷണത്തിന് കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് എൻ.ഐ.എ. ഉദ്യോഗസ്ഥർ അറിയിച്ചു. ഈവർഷം ജനുവരി 19-ന് ടിബറ്റൻ ആത്മീയനേതാവ് ദലൈലാമയുടെ സന്ദർശനത്തിനിടെയായിരുന്നു അത്യുഗ്രൻ സ്ഫോടകശേഷിയുള്ള മൂന്ന് ബോംബുകൾ ക്ഷേത്രത്തിൽ കണ്ടെത്തിയത്. അഞ്ചുമുതൽ 10 കിലോഗ്രാംവരെ ഭാരമുള്ള സ്ഫോടകവസ്തുക്കളാണ് ക്ഷേത്രത്തിൽ സ്ഥാപിച്ചത്. പാചകശാലയിലായിരുന്നു ഇതിലൊന്ന്. എന്തോ കാരണത്തിൽ ഇതിന് തീപിടിക്കുകയും നിർവീര്യമാക്കപ്പെടുകയും ചെയ്യുകയായിരുന്നു. മറ്റു രണ്ടെണ്ണം പോലീസ് കണ്ടെത്തി നിർവീര്യമാക്കി. ഈ സംഭവത്തിലുൾപ്പെട്ട പലർക്കും 2014-ൽനടന്ന ബർദ്വാൻ സ്ഫോടനവുമായി ബന്ധമുണ്ടെന്ന് എൻ.ഐ.എ. കണ്ടെത്തിയിട്ടുണ്ട്.മ്യാന്മറിൽ റോഹിംഗ്യകൾക്കെതിരേ നടക്കുന്ന ആക്രമണങ്ങൾക്ക് പകരംവീട്ടുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ബോംബുവെച്ചതെന്ന് എൻ.ഐ.എ. പറയുന്നു. ആറ് ജെ.എം.ബി.ക്കാരാണ് ബോംബുകൾവെച്ചതെന്നും ചില ബംഗ്ലാദേശ് സ്വദേശികൾക്ക് സംഭവത്തിൽ പങ്കുണ്ടെന്നും എൻ.ഐ.എ. വ്യക്തമാക്കി.യുനെസ്കോയുടെ പൈതൃകപ്പട്ടികയിൽ ഇടംനേടിയ മഹാബോധിക്ഷേത്രം ബുദ്ധമതവിശ്വാസികളുടെ രാജ്യത്തെ പ്രധാന തീർഥാടനകേന്ദ്രമാണ്. ആദ്യമായല്ല ഈ ക്ഷേത്രം ഭീകരർ ലക്ഷ്യമിടുന്നത്. 2013 ജൂലായിൽ നടന്ന സ്ഫോടനത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു.ആ സ്ഫോടനത്തോടെ ക്ഷേത്രത്തിന്റെ സുരക്ഷ സി.ഐ.എസ്.എഫിന് കൈമാറാൻ തീരുമാനിച്ചെങ്കിലും അഞ്ചുവർഷം പിന്നിട്ടിട്ടും ഇത് നടപ്പായില്ല. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ സജീവമാണ് ഭീകരസംഘടനയായ ജെ.എം.ബി.
from mathrubhumi.latestnews.rssfeed https://ift.tt/2M6dE4W
via
IFTTT
No comments:
Post a Comment