കൊല്ലം : ജടായുപ്പാറയുടെ മുകളിലെത്താൻ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത കേബിൾ കാർ സജ്ജമായി. സമുദ്രനിരപ്പിൽനിന്ന് 750 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പവും നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന പച്ചപ്പും പശ്ചിമഘട്ട മലനിരയും ഇനി ആകാശസഞ്ചാരത്തിലൂടെ കാണാം.ചിങ്ങം ഒന്നിന് ഉദ്ഘാടനം ചെയ്യുന്ന ചടയമംഗലത്തെ ജടായു എർത്ത്‌സ് സെൻററിൽ അത്യാധുനിക സാങ്കേതികവിദ്യയിൽ നിർമിച്ചിരിക്കുന്ന 16 കേബിൾ കാറുകളാണ് ഒരുക്കിയത്. കേബിൾ കാറിന്റെ ഘടകങ്ങൾ കപ്പൽ മാർഗമാണ് സ്വിറ്റ്‌സർലൻഡിൽനിന്ന് കൊച്ചിയിൽ എത്തിച്ചത്. ഒന്നരമാസമാണ് ഇതിനു വേണ്ടിവന്നത്. കേബിൾ കാറുകളും അനുബന്ധ സാമഗ്രികളും കൂറ്റൻ ട്രെയിലറുകളിലാണ് കൊച്ചിയിൽനിന്ന് ചടയമംഗലത്തേക്ക് റോഡുമാർഗം കൊണ്ടുവന്നത്. 220 പേരാണ് കേബിൾ കാർ സംവിധാനം സ്ഥാപിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിൽ നേരിട്ട് പങ്കാളികളായത്.കേബിൾ കാറുകൾക്ക് വേണ്ടി 40 കോടിയോളം രൂപയാണ് മുതൽ മുടക്കിയിരിക്കുന്നത്. എന്നാൽ 400 രൂപ മാത്രമാണ് ജടായുപ്പാറയുടെ മുകളിലേക്കും താഴേക്കും സഞ്ചരിക്കുന്നതിന് ഈടാക്കുകയെന്ന് ജടായു എർത്ത്സ് സെന്റർ സി.എം.ഡി. രാജീവ് അഞ്ചൽ വ്യക്തമാക്കി.പാറക്കെട്ടുകൾ നിറഞ്ഞ ജടായുപ്പാറയിലെ കുത്തനെയുള്ള ഭൂപ്രകൃതിയിൽ സാധാരണ റോപ് വേ അപകടകരമാകുമെന്ന ചിന്തയാണ് അത്യാധുനിക കേബിൾ കാർ സംവിധാനം ഇറക്കുമതി ചെയ്യുന്നതിൽ എത്തിച്ചേർന്നത്. കിഴുക്കാംതൂക്കായ പാറക്കെട്ടുകൾക്കിടയിൽ കേബിൾ കാറിന്റെ റോപ്പുകൾ ഘടിപ്പിക്കാനുള്ള ടവറുകൾ സ്ഥാപിച്ചത് ഏറെനാളത്തെ സുരക്ഷാ പരിശോധനകൾക്കു ശേഷമാണ്. യൂറോപ്യൻ സാങ്കേതികവിദ്യയിൽ നിർമിച്ച കേബിൾ കാറിന് പരിസ്ഥിതി മലിനീകരണമില്ലെന്ന പ്രത്യേകതയുമുണ്ട്. ഉത്തരേന്ത്യൻ കമ്പനിയായ ഉഷാ ബ്രേക്കോയ്ക്കാണ് കേബിൾ കാർ സംവിധാനത്തിന്റെ നിർവഹണച്ചുമതല.ജടായുപ്പാറയുടെ താഴ്‌വാരത്ത് നിർമിച്ച ബേസ് സ്റ്റേഷനിൽനിന്ന് പാറമുകളിലെ ശില്പത്തിന് അരികിലെത്താൻ കേബിൾ കാറിൽ പത്ത് മിനിറ്റിൽ താഴെ മതി. ഒരു കേബിൾ കാറിൽ ഒരേസമയം എട്ടുപേർക്ക് സുഖമായി യാത്ര ചെയ്യാം. 16 കാറുകൾ സുസജ്ജം. 512 പേർക്ക് ഒരേസമയം സഞ്ചരിക്കാനുള്ള ശേഷി റോപ്പിനുണ്ട്. പത്തുവർഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് 17-ന് ജടായു എർത്ത്സ് സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2vpVOjB
via
IFTTT
No comments:
Post a Comment