മലപ്പുറം: ജെയ്സലിന്റെ മൊബൈൽഫോണിന് വിശ്രമമില്ല. ലോകത്തിന്റെ മുക്കിലും മൂലയിലുംനിന്ന് ആളുകൾ നമ്പർ കണ്ടെത്തി വിളിച്ചുകൊണ്ടിരിക്കുകയാണ്. വേങ്ങര മുതലമാട്ടെ വെള്ളക്കെട്ടിൽനിന്ന് സ്ത്രീകളടക്കമുള്ളവരെ രക്ഷാബോട്ടിൽ കയറ്റാൻ തന്റെ പുറം ചവിട്ടുപടിയാക്കിയ ജെയ്സലിനെ എത്ര അഭിനന്ദിച്ചിട്ടും ആളുകൾക്ക് മതിയായിട്ടില്ല. ആളുകൾക്കും ബോട്ടിനുമിടയിൽ മൂക്ക് വെള്ളത്തിൽ മുട്ടുംവിധം ജെയ്സൽ മുട്ടുകുത്തിനിൽക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ നടന്ന ഈ രംഗം ക്യാമറയിൽ പകർത്തുന്നവർ വിളിച്ചുപറയുന്നുണ്ടായിരുന്നു, 'ചെരിപ്പൂര്.. അത് കല്ലല്ല, ഒരു മനുഷ്യനാണ്' സാധാരണക്കാരിൽ സാധാരണക്കാരനാണ് താനൂർ ചാപ്പപ്പടിയിലെ കുട്ട്യാച്ചീന്റെ പുരയ്ക്കൽ ജെയ്സൽ(32). ആവിൽ ബീച്ചിൽ പാതിഷീറ്റിട്ട, ചോർന്നൊലിക്കുന്ന കൂരയിൽ ഭാര്യയോടും മൂന്നു മക്കളോടുമൊപ്പമാണ് താമസം. പ്രയാസങ്ങളൊന്നും ആരോടും പറയാൻ താത്പര്യമില്ല. ബന്ധുക്കൾ സഹായിച്ച് വാങ്ങിയ നാലരസെന്റ് സ്ഥലത്താണ് ഈ ഒറ്റമുറി വീട്. ഒരുഭാഗം തെങ്ങുവീണ് തകർന്ന് ചോർന്നൊലിക്കുന്നുണ്ട്. ഇവർ പണിയെടുത്തിരുന്ന വള്ളവും വലയും കഴിഞ്ഞ ഓഖി ദുരന്തത്തിൽ നശിച്ചു. ട്രോമാകെയർ വൊളന്റിയർകൂടിയാണ് മത്സ്യത്തൊഴിലാളിയായ ജെയ്സൽ. കേരളത്തിൽ പലയിടങ്ങളിലും ഇത്തരം സന്ദർഭത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നവരാണിവർ. സ്വന്തം പണംമുടക്കി ഇത്തരം പ്രവർത്തനങ്ങൾക്ക് പോകുന്നതിൽ ഭാര്യ ജസീറയ്ക്കും അഭിമാനമേയുള്ളൂ. വെള്ളം അതിന്റെ എത്ര ഭയാനകരൂപം പൂണ്ടാലും ജെയ്സലും സംഘവും ഭയക്കില്ല, കാരണം ജനിച്ചനാൾമുതൽ കാണുന്നതാണ് ഇതെല്ലാം. ഇക്കാലത്തിനിടെ വെള്ളത്തിൽനിന്ന് രക്ഷിച്ച ജീവന് കണക്കില്ല. അതുതന്നെയാണ് ഏറ്റവും വലിയ അവാർഡെന്ന് ജെയ്സൽ കരുതുന്നു. ഒരു മികച്ച ഫുട്ബോൾകളിക്കാരൻകൂടിയാണ് ജെയ്സൽ. അഞ്ചാം ക്ലാസിൽ പഠിക്കുന്ന ജിർവാൻ ജമൂവി, രണ്ടിൽ പഠിക്കുന്ന ജിഫമോൾ, ഒന്നിൽ പഠിക്കുന്ന ജുബിമോൾ എന്നിവരാണ് മക്കൾ. ജെയ്സലിനെക്കുറിച്ച് മാതൃഭൂമിയിൽ വന്ന വാർത്തകണ്ട് സംവിധായകൻ വിനയൻ ഒരുലക്ഷം രൂപ ജെയ്സലിന് സമ്മാനം പ്രഖ്യാപിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2MnQh7I
via
IFTTT
No comments:
Post a Comment