തിരുവനന്തപുരം:വെള്ളിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 52856 കുടുംബങ്ങളിലെ രണ്ടുലക്ഷത്തി ഇരുപത്തിമൂവായിരം ആളുകൾ 1568 ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ഒറ്റപ്പെട്ടു കഴിയുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊർജിതമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ നിന്ന് മഴ ശക്തമായി തുടരുകയാണ്. രാവിലെ പ്രധാനമന്ത്രിയുമായും പ്രതിരോധമന്ത്രിയുമായും സംസാരിച്ചിരുന്നു. കേന്ദ്രസേനയുടെയും സംസ്ഥാന ഉദ്യോഗസ്ഥരുടെയും യോജിച്ചുള്ള പ്രവർത്തനമാണ് സംസ്ഥാനത്ത് നടക്കുന്നത്. സന്നദ്ധ പ്രവർത്തകരുടെയും സഹകരണവുമുണ്ട്. ഓഗസ്റ്റ് എട്ടുമുതൽ 164 പേർക്ക് മഴക്കെടുതിയിൽ ജീവൻ നഷ്ടമായി. ഒറ്റപ്പെട്ടു കഴിയുന്നവരെ രക്ഷപ്പെടുത്താൻ ഹെലികോപ്ടറുകൾ എത്തിയിട്ടുണ്ട്. ചാലക്കുടിയിൽ മൂന്ന്, എറണാകുളത്ത് അഞ്ച്, പത്തനംതിട്ടയിൽ ഒന്ന്, ആലപ്പുഴയിൽ ഒരു ഹെലികോപ്ടറും ഇപ്പോൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. പത്തനംതിട്ടയിലേക്കും ആലപ്പുഴയിലേക്കും രണ്ടു ഹെലികോപ്ടറുകൾ വീതം എത്തും. 11 ഹെലികോപ്ടറുകൾ കൂടി എയർ ഫോഴ്സിനന്റെ കൈവശമുണ്ട്. അത് ആവശ്യാനുസരണം വേണ്ടയിടത്തേക്ക് എത്തിക്കും. പ്രതിരോധമന്ത്രിയുമായി സംസാരിച്ചപ്പോൾ കൂടുതൽ ഹെലികോപ്ടറുകൾ വേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയിരുന്നു. മറ്റ് സജ്ജീകരണങ്ങളെ കുറിച്ചും പറഞ്ഞിട്ടുണ്ട്. ഇന്നലത്തെ യോഗ തീരുമാനപ്രകാരം തൃശ്ശൂർ, ചാലക്കുടി, ആലുവ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ കൂടുതൽ ബോട്ടുകളെത്താൻ സാധിച്ചിട്ടുണ്ട്. പത്തനംതിട്ടയുടെ വിവിധഭാഗങ്ങളിലേക്കും കൂടുതൽ ബോട്ടുകൾ എത്തിച്ചിട്ടുണ്ട്. ചെങ്ങന്നൂർ, ചാലക്കുടി മേഖലകളിലെ ചിലയിടങ്ങളിൽ ഒറ്റപ്പെട്ടു പോയവരെ ബോട്ടുവഴി രക്ഷപ്പെടുത്തുക പ്രയാസമാണ്. അവരെ ഹെലി കോപ്ടർ ഉപയോഗിച്ചേ രക്ഷപ്പെടുത്താനാവൂ. അത്തരം സ്ഥലങ്ങൾ ഏതെന്ന് കണ്ടെത്തിയിട്ടുണ്ട്. അത് അനുസരിച്ചാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. സൈന്യത്തിന്റെ 16 ടീമുകൾ രംഗത്തുണ്ട്. നാവികസേനയുടെ 13 ടീമുകൾ തൃശ്ശൂരിലുണ്ട്. വയനാട്ടിൽ 10 ടീമും ചെങ്ങന്നൂരിൽ നാലു ടീമും ആലുവയിൽ 12 ടീമും പത്തനംതിട്ടയിൽ മൂന്നു ടീമും പ്രവർത്തിക്കുന്നുണ്ട്. നാവികസേനയുടെ മൂന്ന് ഹെലികോപ്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. 28 കേന്ദ്രങ്ങളിൽ കോസ്റ്റ് ഗാർഡ് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. കോസ്റ്റ് ഗാർഡിന് രണ്ട് ഹെലികോപ്ടറുകളുമുണ്ട്. എൻ ഡി ആർ എഫിന്റെ 39 ടീമുകൾ രംഗത്തുണ്ട്. 14 ടീമുകൾ ഉടൻ തന്നെയെത്തും. ഇതിനോടകം 4000 പേരെ എൻ ഡി ആർ എഫ് രക്ഷപ്പെടുത്തിയിട്ടുണ്ട്. നാവികസേന-550 പേരെയും രക്ഷരപ്പെടുത്തി. കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം വയനാടും ഇടുക്കിയും മഴ കുറഞ്ഞിട്ടുണ്ട്. റാന്നി, കോഴഞ്ചേരി മേഖലയിൽ വെള്ളം താഴുന്നുണ്ട്. ചെങ്ങന്നൂർ, തിരുവല്ല പ്രദേശങ്ങളിൽ വെള്ളം ശക്തമായി ഒഴുകുകയാണ്. പെരിയാറിൽ ജലനിരപ്പ് കുറഞ്ഞിട്ടില്ല. ചാലക്കുടിയിലും ജലനിരപ്പ് ഉയർന്നു നിൽക്കുന്നു. ഹെലികോപ്ടർ മാർഗം ഭക്ഷണവും വെള്ളവുമെത്തിക്കുന്നുണ്ട്. വിതരണം ചെയ്യാൻ ആവശ്യമായ ഭക്ഷണപ്പാക്കറ്റുകൾ സംഭരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യസംസ്കരണ വിഭാഗം ഒരു ലക്ഷം ഭക്ഷണപാക്കറ്റുകളാണ് എത്തിക്കുക. കേന്ദ്ര സർക്കാരിന്റെ ഡി ആർ ഡി ഒയും ഭക്ഷണപാക്കറ്റുകൾ നൽകുന്നുണ്ട്. ഭക്ഷണവും വെള്ളവും ലഭ്യമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തെ കുറിച്ച് അവലോകനം നടത്താൻ വൈകീട്ട് വീണ്ടും യോഗം ചേരും. ഓരോ മേഖലയ്ക്കും പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ട്. വെള്ളപ്പൊക്കമുണ്ടാകാനിടയുള്ള പ്രദേശത്തുനിന്ന് മാറിത്താമസിക്കണമെന്ന ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിക്കണം. content highlights:Rescue mission is on full swing says CM Pinarayi Vijayan
from mathrubhumi.latestnews.rssfeed https://ift.tt/2vPsTWt
via
IFTTT
No comments:
Post a Comment