കൊച്ചി: കുത്തിയതോട് ചെറുകടപ്പുറത്തെ ഓരോ വീടുകളും ഓരോ ടീമുകളായി കയറിയിറങ്ങി വൃത്തിയാക്കുകയാണ് പാലക്കാട് നിന്നെത്തിയ പോലീസുകാർ. ഒരു വീട്ടിലെ ശുചീകരണ ജോലി തീർന്നാൽ വിശ്രമിക്കാൻപോലും ഇരിക്കാതെ അടുത്ത വീട്ടിലേക്ക് പോകും. പാലക്കാട് കെ.എ.പി. സെക്കൻഡ് ബറ്റാലിയനിൽ നിന്നെത്തിയതാണ് പോലീസുകാർ. പലരും പെരുന്നാളിന്റെ അവധിയിൽ വീട്ടിലിരിക്കുമ്പോഴാണ് രാത്രി വിളിയെത്തുന്നത്. എത്രയും വേഗം റിപ്പോർട്ട് ചെയ്യാൻ. അന്നിറങ്ങിയതാണ്. ഇന്നുവരെ വിശ്രമമില്ലാതെ ജോലിയിലാണ് അവർ. കളമശ്ശേരി എ.ആർ. ക്യാമ്പിലാണ് നിലവിൽ കഴിയുന്നത്. രാവിലെ ആറിന് ക്യാമ്പിൽ നിന്നിറങ്ങും. പിന്നെ ജോലിതീരുന്നത് രാത്രിയോടെ. ഇരുട്ടാകുന്നത് വരെ ജോലി തുടരും. ശേഷവും ജോലി തുടരാൻ ഇവർ തയ്യാറാണ്. എന്നാൽ, പലയിടങ്ങളിലും വൈദ്യുതി ഇല്ലാത്തതിനാൽ ഇരുട്ടാകുന്നതോടെ പണി അവസാനിപ്പിക്കും. വൈദ്യുതി ഇല്ലാത്തതിനാൽ പലയിടത്തും കിണറ്റിൽ നിന്ന് വെള്ളം കോരിയും മറ്റും വേണം വീട് വൃത്തിയാക്കാൻ. എന്നാൽ ഇതിലൊന്നും ആരോടും പരാതിയില്ല. ഇതെല്ലാം തങ്ങളുടെ കടമയാണ് എന്നാണ് ഇവർ പറയുന്നത്. ജനങ്ങളുടെ ഭാഗത്തുനിന്ന് പൂർണമായ പിന്തുണയുണ്ടെന്നാണ് പോലീസുകാർ പറയുന്നത്. ജനങ്ങളിലേക്ക് ഇപ്പോഴാണ് പോലീസുകാർ ഇറങ്ങിയതെന്നും ഇപ്പോഴാണ് ജനകീയ പോലീസായി മാറിയതെന്നുമാണ് ജനങ്ങൾക്ക് പറയുന്നത്. പാലക്കാട് കെ.എ.പി. സെക്കൻഡ് ബറ്റാലിയനിൽ നിന്ന് 100 ട്രെയിനീസും 15 ഇൻസ്ട്രക്ടറും അഞ്ച് ഓഫീസർമാരുമാണ് കൊച്ചിയിൽ എത്തിയത്. ആദ്യ ദിവസങ്ങളിൽ രക്ഷാപ്രവർത്തനങ്ങളാണ് ഇവർ നടത്തിയിരുന്നത്. നാല് ദിവസമായി വീടുകളും റോഡുകളും ശുചീകരിക്കുന്ന തിരക്കിലാണ് പോലീസുകാർ. ഓണാഘോഷവും പെരുന്നാളാഘോഷവുമൊന്നുമില്ലായിരുന്നു. ഈ ദിവസങ്ങളിൽ വീട്ടുകാരെ ഫോണിൽ വിളിച്ച് സംസാരിച്ചു. പേരിന് ആശംസകൾ നേർന്നു. ശേഷം തുടർന്നു ജനസേവനം. അതിന്നും തുടരുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2ocxE88
via
IFTTT
No comments:
Post a Comment