ന്യൂഡൽഹി: വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ നടത്തിയ ചില പരാമർശങ്ങൾ സഭാധ്യക്ഷൻ ഉപരാഷ്ട്രപതി വെങ്കയ്യനായിഡു രേഖകളിൽനിന്ന് നീക്കി. രാജ്യസഭാ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഹരിവംശിനെ സ്വാഗതംചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ ചില പരാമർശങ്ങളാണ് നീക്കിയത്. പരാമർശങ്ങൾ പാർലമെന്ററി മര്യാദകൾക്ക് ചേരാത്തതാണെന്ന് ചൂണ്ടിക്കാട്ടി ആർ.ജെ.ഡി. അംഗം മനോജ് ഝാ നൽകിയ നോട്ടീസിനെത്തുടർന്നാണ് നടപടി. പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ രേഖകളിൽനിന്ന് നീക്കംചെയ്യുന്നത് സഭാചരിത്രത്തിൽ അത്യപൂർവമാണ്. അനുമോദനപ്രസംഗത്തിൽ ഹരിവംശിന്റെയും എതിർ സ്ഥാനാർഥി കോൺഗ്രസിലെ ഹരിപ്രസാദിന്റെയും പേരുകളിലെ സമാനത ബന്ധപ്പെടുത്തി മോദി നടത്തിയ പരാമർശങ്ങളിലെ ചില വാക്കുകളാണ് എതിർപ്പിന് കാരണമായത്. മനോജ് ഝാ വിഷയം ഉയർത്തിയപ്പോൾത്തന്നെ ഇക്കാര്യം പരിശോധിക്കുമെന്ന് സഭാധ്യക്ഷൻ ഉറപ്പുനൽകിയിരുന്നു. പരാമർശങ്ങൾ പാർലമെന്റിന്റെ മാന്യതയ്ക്ക് നിരക്കാത്തതാണെന്ന് ബി.കെ. ഹരിപ്രസാദും കുറ്റപ്പെടുത്തിയിരുന്നു. പാർലമെന്ററിമര്യാദയ്ക്ക് നിരക്കാത്ത വാക്കുകൾ സഭയിൽ ആരുനടത്തിയാലും അത് രേഖകളിൽനിന്ന് നീക്കാറുണ്ട്. എന്നാൽ, ഇക്കാരണത്താൽ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ നീക്കംചെയ്യുന്നത് സാധാരണ ഉണ്ടാകാത്ത നടപടിയാണ്. 2013-ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിങ്ങും പ്രതിപക്ഷ നേതാവായിരുന്ന അരുൺ ജെയ്റ്റ്‌ലിയും രാജ്യസഭയിൽ വാക്പോരിനിടെ ഉപയോഗിച്ച ചില വാക്കുകൾ രേഖയിൽനിന്ന് നീക്കിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2MygP23
via
IFTTT
No comments:
Post a Comment