ദുബായ്: പ്രളയം ദുരിതംവിതച്ച കേരളത്തിനായി യു.എ.ഇ.യുടെ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച അവ്യക്തതയും ആശയക്കുഴപ്പവും തുടരവേ, കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരേ പ്രവാസലോകത്ത് പ്രതിഷേധം ശക്തമാകുന്നു.മലയാളികളോടും കേരളത്തോടുമുള്ള അനുഭാവമാണ് യു.എ.ഇ. രാഷ്ട്രനേതാക്കളെയും ഇതര ഗൾഫ് നാടുകളെയും സംസ്ഥാനത്തിന് സഹായം എത്തിക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ രാജ്യങ്ങൾ തമ്മിലുള്ള ഇടപാടുകളായതിനാൽ ഇതിന് കേന്ദ്രസർക്കാരിന്റെ അനുമതി ആവശ്യമായി വന്നു.700 കോടി രൂപയുടെ സഹായമാണ് യു.എ.ഇ. കേരളത്തിനായി ആലോചിക്കുന്നതെന്നാണ് വിവരം. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം യു.എ.ഇ.യുടെയോ ഇന്ത്യയുടെയോ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. യു.എ.ഇ.യുടെ ഔദ്യോഗിക വാർത്താ ഏജൻസിയും ഇക്കാര്യം അറിയിച്ചിട്ടില്ല.ഇന്ത്യൻ പ്രധാനമന്ത്രിയുമായി അബുദാബി കിരീടാവകാശിയും യു.എ.ഇ. ഉപസർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായുള്ള സംഭാഷണത്തെ ഉദ്ധരിച്ച് പ്രവാസി വ്യവസായി എം.എ. യൂസഫലി നൽകിയ വിവരമാണ് ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. വിവരം പുറത്തുവന്നത് മുതൽ യു.എ.ഇ. രാഷ്ട്രനേതാക്കളെ അഭിനന്ദിച്ചും ആ സ്നേഹത്തിന് നന്ദി പറഞ്ഞും എല്ലാ മാധ്യമങ്ങളും പ്രത്യേക പേജുകൾതന്നെ പുറത്തിറക്കി. സാമൂഹികമാധ്യമങ്ങളിൽ ആ സ്നേഹവായ്പ് തരംഗമായി.എന്നാൽ വൈകീട്ടോടെ ഇത്തരം സഹായം സ്വീകരിക്കുന്നതിൽ നിയമതടസ്സമുണ്ടെന്ന സൂചനകൾ ഡൽഹിയിൽനിന്ന് പുറത്തുവന്നു. ഇതോടെ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സംഘപരിവാറിനുമെതിരേ സാമൂഹികമാധ്യമങ്ങളിൽ പ്രതിഷേധമുയർന്നു. സഹായം സ്വീകരിക്കാൻ ഇന്ത്യക്ക് മടിയെന്ന മട്ടിൽ യു.എ.ഇ.യിലെ അറബ്- ഇംഗ്ലീഷ് മാധ്യമങ്ങളിൽ പെട്ടെന്നുതന്നെ ഇന്ത്യയിലെ വിവാദം വാർത്തകളായി മാറുകയും ചെയ്തു. പ്രളയമുണ്ടായ കേരളത്തിന് 500 കോടി രൂപ മാത്രം സഹായം പ്രഖ്യാപിച്ചതും നേരത്തേ നേപ്പാളിന് 2000 കോടി വരെ നൽകിയതുമെല്ലാം പ്രവാസലോകത്ത് ചർച്ചകളായി വളർന്നു. കേരളത്തോട് മോദി സർക്കാർ കാണിക്കുന്ന അവഗണനയുടെ ഒടുവിലത്തെ ഉദാഹരണമായാണ് പ്രവാസികൾ ഈ നടപടികളെ വിശേഷിപ്പിച്ചത്. കേരളത്തെയും മലയാളികളെയുംകുറിച്ച് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞ നല്ല വാക്കുകൾ എടുത്തുപറഞ്ഞാണ് പ്രവാസലോകം യു.എ.ഇ.യുടെ നേതൃത്വത്തോട് ചേർന്നുനിൽക്കുന്നത്. യു.എ.ഇ.യുടെ വാഗ്ദാനമായ 700 കോടി രൂപയെക്കാൾ മൂല്യമുള്ളതാണ് ആ വാക്കുകളെന്നും അവർ വിലയിരുത്തുന്നു.അതിനിടെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനുമായി വിദേശഫണ്ട് സ്വീകരിക്കുന്നതാണ് ഇന്ത്യ വിലക്കിയിരിക്കുന്നതെന്നും നാടിന്റെ പുനർനിർമാണ പ്രക്രിയകൾക്ക് ഇത് തടസ്സമാവില്ലെന്നും ചിലർ വിശദീകരിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ഇന്ത്യാ ഗവൺമെന്റെിന്റെ അനുമതിയോടെതന്നെ കേരളത്തിന്റെ പുനർനിർമാണത്തിൽ നേരിട്ടുതന്നെ യു.എ.ഇ.ക്ക് പങ്കാളിയാവാൻ കഴിയും. അത്തരത്തിലൊരു സംവിധാനമുണ്ടാവുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2whijHb
via
IFTTT
No comments:
Post a Comment