തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാതൃഭൂമി അഞ്ചുകോടി രൂപ നൽകി. കേരളത്തിനൊരു കൈത്താങ്ങ് പദ്ധതിയിലൂടെ പൊതുജനങ്ങളിൽനിന്ന് മാതൃഭൂമി സമാഹരിച്ചതും കമ്പനിയുടെയും ജീവനക്കാരുടെയും സംഭാവനാ വിഹിതവും ചേർത്താണ് അഞ്ചുകോടി നൽകിയത്. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാർ എം.പി.യും മാനേജിങ് എഡിറ്റർ പി.വി.ചന്ദ്രനും ചേർന്ന് ഈ തുകയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കേരളത്തിനൊരു കൈത്താങ്ങ് പദ്ധതിയിലൂടെ മാതൃഭൂമി നടത്തിവരുന്ന സഹായ, രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. കഴിഞ്ഞ 15 ദിവസത്തിലധികമായി അഞ്ഞൂറിലധികം ജീവനക്കാരുടെ സന്നദ്ധസേവനം ഇക്കാര്യങ്ങൾക്കായി വിനിയോഗിച്ചിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ അവശ്യവസ്തുക്കളും മരുന്നും ദുരന്തമേഖലകളിൽ വിതരണം ചെയ്തു. ആരോഗ്യക്യാമ്പുകൾ ഉൾപ്പെടെ ദുരന്ത ലഘൂകരണ യജ്ഞങ്ങൾ മാതൃഭൂമി സംഘടിപ്പിച്ചു. എം.പി. വീരേന്ദ്രകുമാർ എം.പി. ഒരു കോടി നൽകും തിരുവനന്തപുരം: മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാർ എം.പി.യുടെ എം.പി.ഫണ്ടിൽനിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകും. ഇക്കാര്യം അദ്ദേഹം വ്യാഴാഴ്ച മുഖ്യമന്ത്രിയെ അറിയിച്ചു. എം.വി.ശ്രേയാംസ് കുമാർ ഒരു മാസത്തെ ശമ്പളം നൽകും മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാറിന്റെ ഒരു മാസത്തെ ശമ്പളമായ 20 ലക്ഷം രൂപ മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാർ എം.പി.യും മാനേജിങ് എഡിറ്റർ പി.വി.ചന്ദ്രനും ചേർന്ന് മുഖ്യമന്ത്രിക്ക് കൈമാറി. അഞ്ചുവർഷത്തെ എം.എൽ.എ. പെൻഷൻകൂടി ശ്രേയാംസ് കുമാർ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. അഞ്ചുപേർക്ക് അഞ്ചു ലക്ഷം രൂപ ചെലവുവരുന്ന വീടുകളും അദ്ദേഹം നിർമിച്ചു നൽകും. ഇതുവരെ ലഭിച്ച പെൻഷൻതുകയായ 3.70 ലക്ഷം രൂപ നേരത്തെതന്നെ അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2C1bOyd
via
IFTTT
No comments:
Post a Comment