തിരുവനന്തപുരം: സ്വാശ്രയ എൻജിനീയറിങ് കോളേജുകളിൽ 76 ശതമാനം സീറ്റൊഴിഞ്ഞു കിടക്കുന്നതിനാൽ പ്രവേശനപ്പരീക്ഷയിൽ യോഗ്യത നേടാത്തവർക്കും അഡ്മിഷൻ നൽകുന്നു. ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ എൻ.ആർ.ഐ. ക്വാട്ടയാക്കി മാറ്റിയാണ് യോഗ്യതയില്ലാത്ത കുട്ടികളെ പ്രവേശിപ്പിക്കുന്നത്. എൻ.ആർ.ഐ. ക്വാട്ടയിൽ അഡ്മിഷൻ നേടുന്നതിന് പ്രവേശനപ്പരീക്ഷയിൽ മിനിമം മാർക്ക് നേടേണ്ടതില്ല. പ്രവേശനപ്പരീക്ഷയിൽ ഓരോ പേപ്പറിനും ആകെ മാർക്ക് 480 ആണ്. ഓരോ പേപ്പറിനും 10 മാർക്കെങ്കിലും നേടിയാലേ റാങ്ക് ലിസ്റ്റിൽ ഇടംപിടിക്കാനാകൂ. ഇത് കിട്ടാത്തവരെപ്പോലും എൻജിനീയറിങ് കോളേജുകളിലേക്കെത്തിക്കാനാണ് മാനേജ്മെന്റുകളുടെ അവസാനവട്ട ശ്രമം. പ്രവേശനപ്പരീക്ഷാ റാങ്ക്പട്ടികയിൽ പേരില്ലാത്തവർക്കും അഡ്മിഷൻ നൽകുമെന്ന് കാണിച്ച് സ്വാശ്രയ എൻജിനീയറിങ് കോളേജുകൾ പരസ്യം നൽകുന്നുണ്ട്. സ്പോട്ട് അഡ്മിഷൻ വഴി എൻ.ആർ.ഐ. ക്വാട്ടയിലൂടെ പ്രവേശനം നൽകുമെന്നാണ് വാഗ്ദാനം. എൻ.ആർ.ഐ., ഇന്ത്യൻ വംശജരുടെ ആശ്രിതർ, വിദേശത്തുള്ള ഇന്ത്യക്കാരുടെ ആശ്രിതർ, ഗൾഫ് നാടുകളിലുള്ള ഇന്ത്യൻ തൊഴിലാളികളുടെ മക്കൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ ഉൾപ്പെടുത്തി 15 ശതമാനം സീറ്റാണ് പൊതുവേ എൻ.ആർ.ഐ. ക്വാട്ടയിൽ വരുന്നത്. കുട്ടികൾ കുറഞ്ഞതോടെ കൂടുതൽ സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളേജുകൾ പൂട്ടുന്നതിന്റെ വക്കിലാണ്. സ്വാശ്രയ കോളേജുകളിലെ സർക്കാർ മെറിറ്റ് സീറ്റിൽ 76 ശതമാനവും ഒഴിഞ്ഞുകിടക്കുകയാണ്. കഴിഞ്ഞവർഷം ഇത് 67 ശതമാനമായിരുന്നു. ഒരു കുട്ടിപോലും ചേരാത്ത അഞ്ച് കോളേജുകളുണ്ട്. 108 കോളേജുകളിലായി സർക്കാർ ക്വാട്ടയായുള്ള 20,674 സീറ്റിൽ കുട്ടികൾ ചേർന്നത് 5051 സീറ്റിൽ മാത്രമാണ്. 131 ബാച്ചുകളിൽ ഒരുകുട്ടിപോലും ചേർന്നിട്ടില്ല. 11 കോളേജുകളിൽ മാത്രമാണ് സർക്കാർ സീറ്റിൽ പകുതിയെങ്കിലും കുട്ടികൾ എത്തിയത്. വിവിധ ബ്രാഞ്ചുകളിലായി 150 കുട്ടികളെങ്കിലുമില്ലാതെ കോളേജ് പ്രവർത്തിക്കാൻ കഴിയില്ലെന്നാണ് മാനേജ്മെന്റുകളുടെ പക്ഷം. മുൻവർഷം പത്ത് സ്വാശ്രയ കോളേജുകൾ പൂട്ടാൻ അനുമതി ചോദിച്ചിരുന്നു. ഇപ്രാവശ്യം കുട്ടികൾ വീണ്ടും കുറഞ്ഞതോടെ കൂടുതൽ കോളേജുകൾ പൂട്ടുന്നതിനോ പോളിടെക്നിക്, ആർട്സ് ആൻഡ് സയൻസ് കോളേജുകളായി മാറ്റുന്നതിനോ അനുമതി ചോദിക്കുമെന്നാണ് കരുതുന്നത്. പല കോളേജുകളിലും 30 ശതമാനത്തിൽ താഴെയാണ് വിജയം. മിനിമം മാർക്കുപോലും നേടാതെ എൻജിനീയറിങ്ങിനുചേരുന്ന പലരും ഇടയ്ക്കുവെച്ച് പഠനം നിർത്തുന്നു. ചിലർ കോഴ്സ് പൂർത്തിയാക്കി വിജയിക്കാനാകാതെ ഭാവി അനിശ്ചിതത്വത്തിലായി നിൽക്കുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2B87exR
via
IFTTT
No comments:
Post a Comment