മാൽഡ (പശ്ചിമ ബംഗാൾ): പഞ്ചായത്ത് ബോർഡിലേക്കുള്ള വോട്ടെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ മൂന്നു വയസ്സുകാരൻ വെടിയേറ്റു. തിരഞ്ഞെടുപ്പിനു ശേഷം കൂറുമാറിയെന്നാരോപിച്ച് ബിജെപി പ്രവർത്തകർ നടത്തിയ ആക്രമണത്തിലാണ് കുട്ടിക്കു വെടിയേറ്റതെന്ന് പോലീസ് പറയുന്നു. ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ നില ഗുരുതരമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്നു കുട്ടിയുടെ അമ്മയായ പുടുൽ മണ്ഡൽ. തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ഇവർ കൂറുമാറുകയും പഞ്ചായത്ത് ബോർഡിലേക്കുള്ള വോട്ടെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് അനുകൂലമായി വോട്ടു ചെയ്യുകയും ചെയ്തെന്ന് ബിജെപി ആരോപിച്ചിരുന്നു. വ്യാഴാഴ്ച ഒരു കൂട്ടം പ്രവർത്തകർ പുടുൽ മണ്ഡലിന്റെ വീട്ടിലെത്തുകയും വാഗ്വാദത്തിൽ ഏർപ്പെടുകയും ചെയ്തു. തുടർന്ന് വഴക്ക് സംഘർഷത്തിലേക്കു നീങ്ങുകയും കൂട്ടത്തിലൊരാൾ നിറയൊഴിക്കുകയുമായിരുന്നു. മുറിക്കുള്ളിലുണ്ടായിരുന്ന കുട്ടിയുടെ തലയ്ക്കാണ് വെടിയേറ്റത്. ബിജെപി അനുഭാവികളാണ് ആക്രമണം നടത്തിയതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ദുലാൽ സർക്കാർ ആരോപിച്ചു. അതേസമയം, സംഭവത്തിന് ബിജെപിയുമായി ബന്ധമില്ലെന്നും തൃണമൂലിനുള്ളിൽത്തന്നെയുള്ള പ്രശ്നങ്ങളാണ് അക്രമത്തിനു കാരണമെന്നും ബിജെപി പറയുന്നു. പണം വാഗ്ദാനം ചെയ്താണ് തൃണമൂൽ പുടുൽ മണ്ഡലിനെ പക്ഷംചേർത്തതെന്നും എന്നാൽ പണം കൊടുക്കാതിരുന്നതാണ് വഴക്കിലേക്കെത്തിച്ചതെന്നുമാണ് ബിജെപി പറയുന്നത്. പഞ്ചാത്ത് തിരഞ്ഞെടുപ്പിൽ ആകെയുള്ള 18 സീറ്റുകളിൽ പത്ത് സീറ്റുകൾ ബിജെപിയും ആറ് സീറ്റുകൾ തൃണമൂലും നേടി. ഒരു കോൺഗ്രസ് അംഗവും സ്വതന്ത്രനും തൃണമൂലിന് ഒപ്പം ചേർന്നിരുന്നു. ബിജെപി അംഗമായ പുടുൽ തൃണമൂലിനൊപ്പം ചേരുന്നതോടെ ഇരുപക്ഷത്തും ഒമ്പത് വീതം അംഗങ്ങളാകും. Content Highlights:3 Year Old Shot In Bengal, Trinamool-BJP Fight
from mathrubhumi.latestnews.rssfeed https://ift.tt/2PTlMVb
via
IFTTT
No comments:
Post a Comment