ന്യൂഡൽഹി: രാജ്യത്തെ വിമർശിക്കുന്നത് രാജ്യദ്രോഹക്കുറ്റമായി കാണാൻ ആവില്ലെന്ന് നിയമ കമ്മീഷൻനിരീക്ഷണം. അക്രമത്തിലൂടെയോ നിയമ വിരുദ്ധ മാർഗങ്ങളിലൂടെയോ സർക്കാരിനെ അട്ടിമറിക്കാൻ വേണ്ടി നടത്തുന്ന നീക്കങ്ങളാണെങ്കിൽ മാത്രമേ അതിനെ രാജ്യദ്രോഹത്തിന്റെ പരിധിയിൽ കൊണ്ടുവരാനാവൂ എന്നും കമ്മീഷൻ നിരീക്ഷിച്ചു. രാജ്യത്തെയോ രാജ്യത്തിന്റെ ഏതെങ്കിലും ദർശനങ്ങളേയോ വിമർശിക്കുന്നതിനെ രാജ്യദ്രോഹമായി കണക്കാക്കാനാവില്ല. വിമർശനങ്ങളോട് തുറന്ന സമീപനമല്ല രാജ്യം കൈക്കൊള്ളുന്നതെങ്കിൽ സ്വാതന്ത്ര്യലബ്ധിക്ക് മുമ്പും ശേഷവും എന്നത് തമ്മിൽ വ്യത്യാസങ്ങളില്ലാതാകുമല്ലോ. സ്വന്തം ചരിത്രത്തെ വിമർശന വിധേയമാക്കുന്നതിനുള്ള അവകാശവും പ്രതിരോധിക്കുന്നതിനുള്ള അവകാശവും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതാണ്. ഇതുസംബന്ധിച്ചുള്ള കൺസൾട്ടേഷൻ പേപ്പറിൽ കമ്മീഷൻ പറയുന്നു. സർക്കാരിന്റെ നിലപാടുകളോടോ അഭിപ്രായങ്ങളോടോ ഐക്യപ്പെടാത്തതിന്റെ പേരിൽ ഒരു വ്യക്തിയെയും രാജ്യദ്രോഹിയായി മുദ്രകുത്താനാവില്ലെന്നും കമ്മീഷൻ പറയുന്നു. ഏതെങ്കിലും പ്രവർത്തിയുടെയോ പരാമർശത്തിന്റെയോ ഉദ്ദേശം സായുധനീക്കത്തിലൂടെ സർക്കാരിനെ അട്ടിമറിക്കുക എന്നതാണെങ്കിൽ മാത്രമേ അതിനെ രാജ്യദ്രോഹമായി വിലിരുത്താനാവൂ എന്നും കമ്മീഷന്റെ നിരീക്ഷണത്തിലുണ്ട്. ഇന്ത്യാ വിരുദ്ധ മുദ്രവാക്യം മുഴക്കിയതിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെഎൻയു വിദ്യാർഥി നേതാവ് കനയ്യ കുമാറിനെ കമ്മീഷൻ ഉദാഹരിച്ചിട്ടുമുണ്ട്. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കേണ്ടതാണെങ്കിലും അതിനെ അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള ആയുധമായി ദുരുപയോഗം ചെയ്യരുതെന്ന് കമ്മീഷൻ പറയുന്നു. അഭിപ്രായ ബഹുസ്വരതയും വിമർശനവും സക്രിയ ജനാധിപത്യത്തിന്റെ നിർണായക ഘടകങ്ങളാണ്. അതുകൊണ്ട് തന്നെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന സന്ദർഭങ്ങളെ ശ്രദ്ധാപൂർവ്വം വീക്ഷിക്കേണ്ടതാണ്. രാജ്യത്ത് നിയമ രംഗത്തുള്ളവരും അധികാര രംഗത്തും സർക്കാർ-സർക്കാരിതര രംഗത്തുള്ളവരും വിദ്യാർഥികളും പൊതുജനങ്ങളും വിദ്യാഭ്യാസവിചക്ഷണരും എല്ലാം തമ്മിൽ ആരോഗ്യകരമായ വിമർശനങ്ങളും സംവാദങ്ങളും ഉണ്ടാകണമെന്ന് പ്രതീക്ഷിക്കുന്നതായും നിയമകമ്മീഷൻ അഭിപ്രായപ്പെട്ടു. content highlights:Criticising Country , Sedition, , Law Commission
from mathrubhumi.latestnews.rssfeed https://ift.tt/2wtGGlG
via
IFTTT
No comments:
Post a Comment