ന്യൂഡൽഹി: ജസ്റ്റിസ് കെ.എം ജോസഫിന്റെ സീനിയോറിറ്റി താഴ്ത്തിയ സംഭവത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും അഭിഭാഷകനുമായകപിൽ സിബൽ. പുതിയ ജഡ്ജിമാരുടെ സത്യപ്രതിജ്ഞ നടക്കുന്ന ഇന്ന് കോടതിയുടെ ചരിത്രത്തിലെ കറുത്ത ദിനമാണെന്ന് കപിൽ സിബൽ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സിബലിന്റെ പ്രതികരണം. സർക്കാരിന്റെ ധാർഷ്ട്യത്തോടെയുള്ള പ്രഹരവും കോടതിയുടെ അടിയറവുമാണ് ഇവിടെ കാണുന്നതെന്നും നീതിന്യായ സംവിധാനം ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്നും സിബൽ ആവശ്യപ്പെട്ടു. ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, വിനീത് സരൺ എന്നിവർ ചൊവ്വാഴ്ചയാണ് സുപ്രീംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ജസ്റ്റിസ് കെ.എം. ജോസഫിന് സുപ്രീംകോടതി ജഡ്ജിയായി നാലു വർഷവും പത്തു മാസവും തുടരാം. ഏഴു മാസത്തോളം സുപ്രീംകോടതി കൊളീജിയത്തിലും ജസ്റ്റിസ് ജോസഫുണ്ടാകും. ജസ്റ്റിസ് കെ.എം. ജോസഫ് 2023 ജൂൺ 16-നാണ് വിരമിക്കുക. ജസ്റ്റിസ് ഇന്ദിര ബാനർജി 2022 സെപ്റ്റംബർ 23-നും വിനീത് സരൺ അതേവർഷം മേയ് പത്തിനും വിരമിക്കും. ഇന്ദിര ബാനർജി, വിനീത് സരൺ എന്നിവർക്ക് താഴെയാണ് ജസ്റ്റിസ് കെ.എം. ജോസഫിന്റെ സീനിയോറിറ്റി. മറ്റു രണ്ടുപേരെയും ശുപാർശ ചെയ്യുന്നതിന് മാസങ്ങൾക്ക് മുമ്പ്, ജനുവരി പത്തിനാണ് ജസ്റ്റിസ് ജോസഫിന്റെയും ഇന്ദു മൽഹോത്രയുടെയും പേര് കൊളീജിയം ശുപാർശ ചെയ്തത്. ഇതിൽ ഇന്ദു മൽഹോത്രയെ സുപ്രീംകോടതി ജഡ്ജിയാക്കിയെങ്കിലും ജോസഫിന്റെ ശുപാർശ കേന്ദ്രം മടക്കുകയായിരുന്നു. രണ്ടാംതവണയും ജസ്റ്റിസ് ജോസഫിന്റെ പേര് കൊളീജിയം ശുപാർശ ചെയ്തപ്പോഴാണ് മറ്റു രണ്ടുപേർക്കൊപ്പം അംഗീകാരം നൽകിയത്. ആദ്യ ശുപാർശയിൽതന്നെ ജസ്റ്റിസ് ജോസഫിന്റെ പേര് കേന്ദ്രം അംഗീകരിച്ചിരുന്നെങ്കിൽ നാല് മാസം കൂടി അദ്ദേഹത്തിന് സുപ്രീംകോടതിയിൽ ഇരിക്കാമായിരുന്നു. എന്നാലും ചീഫ് ജസ്റ്റിസ് പദവി ലഭിക്കില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2AN88Q3
via
IFTTT
No comments:
Post a Comment