പട്ന: ബിഹാറിലെ മുസാഫർപുറിൽ സർക്കാർ സംരക്ഷണകേന്ദ്രത്തിൽ പെൺകുട്ടികൾ ബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതിഷേധിച്ച് ജന്ദർ മന്ദറിൽ നടത്തിയ പ്രതിഷേധ പരിപാടിക്കിടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന് നന്ദി അറിയിച്ച് നിതീഷ് കുമാറിന്റെ ജെഡിയു. പ്രസംഗത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വ്യക്തിപരമായി വിമർശിക്കാത്തതിനാണ് രാഹുലിനോട് നന്ദി അറിയിച്ചത്. മഹാസഖ്യം പിരിഞ്ഞ് ബിജെപിയുമായി ചേർന്ന് പുതിയ സർക്കാർ രൂപീകരിച്ചതിന് ശേഷം ആദ്യമായിട്ടാണ് ജെഡിയു കോൺഗ്രസിനെ അനുകൂലിച്ച് രംഗത്തെത്തുന്നത്. മുസാഫർപുർ സംഭവത്തിന് പിന്നാലെ ബിജെപി-ജെഡിയു സഖ്യത്തിൽ ഭിന്നത ഉടലെടുത്തിരുന്നു.സർക്കാർ സംരക്ഷണ കേന്ദ്രത്തിൽ നടന്ന ക്രൂരതയുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സാമൂഹ്യക്ഷേമ മന്ത്രി മഞ്ജു വർമ രാജിവെക്കണമെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സി.പി ഠാക്കൂർ ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവിന്റെ നേതൃത്വത്തിലാണ് ജന്ദർമന്ദറിൽ കഴിഞ്ഞ ദിവസം വൻ പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. പ്രതിഷേധത്തിനിടെ നിരവധി ദേശീയ നേതാക്കൾ ബിഹാർ സർക്കാരിനെതിരെ രൂക്ഷ വിമർശനവും നിതീഷ് കുമാറിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേ സമയം രാഹുൽ ഗാന്ധി നിതീഷ് കുമാറിനെ നേരിട്ട് വിമർശിച്ചിരുന്നില്ല. തുടർന്ന് കഴിഞ്ഞ ദിവസം ഡൽഹിയിൽ വിളിച്ച് ചേർത്ത പത്രസമ്മേളനത്തിലാണ് മുതിർന്ന് ജെഡിയു നേതാവ് കെ.സി.ത്യാഗി രാഹുൽ ഗാന്ധിക്ക് നന്ദി അറിയിച്ചത്. നിയന്ത്രിതമായതും സന്തുലിതവുമായ പ്രസംഗമായിരുന്നു രാഹുൽ ഗാന്ധിയുടേത്. മുസാഫർപുർ സംഭവത്തിൽ നിതീഷ് ജി ശക്തമായ നടപടി എടുക്കും. അതിന്റെ ഫലം എല്ലാലർക്കും കാണാമെന്നും ത്യാഗി വ്യക്തമാക്കി. മുസാഫർപുർ സംഭവത്തിൽ നിതീഷ് കുമാറിനെ കേന്ദ്ര മന്ത്രിമാരടക്കം ബിജെപി നേതാക്കൾ പ്രതിക്കൂട്ടിലാക്കിയത് ബിഹാർ സർക്കാരിൽ ഭിന്നത വീഴ്ത്തിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2AKXvgH
via
IFTTT
No comments:
Post a Comment