കാസർകോട്: ഉപ്പളയിൽ സിപിഎം പ്രവർത്തകൻ സിദ്ദിഖിനെ കുത്തിക്കൊലപ്പെടുത്തിയ സംഘത്തിലൊരാളെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. ആർഎസ്എസ് പ്രവർത്തകനായ അച്ചു എന്ന അശ്വിൻ എന്നയാളെയാണ് തിരിച്ചറിഞ്ഞത്. പ്രതികളെ തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും ഇവരെ ഉടൻ കണ്ടെത്തുമെന്നും കാസർകോട് എസ്പി എ. ശ്രീനിവാസ് പറഞ്ഞു. പ്രതികളുടെ രാഷ്ട്രീയബന്ധം ഉൾപ്പെടെ അന്വേഷിക്കുമെന്നും ഊർജ്ജിതമായ അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൊലപാതക കേസ് അന്വേഷിക്കുന്നതിനായി പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചു. കാസർകോട് ഡി.വൈ.എസ്പി നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. രണ്ട് സിഐമാരുൾപ്പെടെ 15 പേരാണ് അന്വേഷണസംഘത്തിലുള്ളത്. സംഭവം രാഷ്ട്രീയ കൊലപാതകം എന്നാണ് പോലീസ് പറയുന്നത്. അതേസമയം വ്യാജമദ്യത്തിനെതിരായ പ്രവർത്തനങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഉപ്പള കേന്ദ്രീകരിച്ച് നടന്നിരുന്ന വ്യാജമദ്യവിൽപ്പനയ്ക്കെതിരെ സിപിഎം പ്രവർത്തകർ രംഗത്ത് വന്നിരുന്നു. കൊലപാതക സംഘത്തിലുൾപ്പെട്ട അശ്വിൻ എന്നയാൾ ഉൾപ്പെട്ട സംഘമാണ് ഇവിടെ വ്യാജമദ്യവിൽപ്പന നടത്തിയിരുന്നത്. ഇവരുടെ പ്രവർത്തനങ്ങൾ തടഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. വ്യാജമദ്യവിൽപ്പന നടക്കുന്ന സമയത്ത് സിദ്ദിഖിന്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ ഇത് തടഞ്ഞിരുന്നു. ഈ സംഭവത്തിന് ശേഷം ഞായറാഴ്ച രാത്രി 11 മണിക്കാണ് അക്രമസംഭവം നടക്കുന്നത്. മൂന്നുപേരാണ് ആക്രമണം നടത്തിയത്. ഇവരെയെല്ലാവരെയും തിരിച്ചറിഞ്ഞുവെന്നാണ് പോലീസ് പറയുന്നത്.അതേസമയം കൊലപാതകത്തിൽ സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് ബന്ധമില്ലെന്ന് ബിജെപി പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2OMgDxN
via
IFTTT
No comments:
Post a Comment