ശബരിമല: നിറപുത്തിരിച്ചടങ്ങിന് തന്ത്രിയെ പുല്ലുമേട് വഴി സന്നിധാനത്ത് എത്തിക്കേണ്ടിവന്നത് ചരിത്രത്തിലാദ്യം. തന്ത്രിയുടെ സാന്നിധ്യമില്ലാതെ നട തുറക്കുക, ഭക്തർക്ക് മലകയറാൻ തടസ്സംവരിക തുടങ്ങി ഇതുവരെ ഉണ്ടാകാത്ത സംഭവങ്ങൾക്കാണ് ചൊവ്വാഴ്ച ശബരിമല സന്നിധാനം സാക്ഷ്യംവഹിച്ചത്. ശബരിഗിരി പദ്ധതിയുടെ പമ്പ, ആനത്തോട് ഡാമുകൾ തുറന്നതോടെ പമ്പ മണപ്പുറത്തുണ്ടായ വെള്ളപ്പൊക്കമാണ് ശബരിമലയിൽ ഇത്രയേറെ പ്രയാസങ്ങളുണ്ടാക്കിയത്. തടസ്സങ്ങളറിയാതെയെത്തിയ അയ്യപ്പൻമാരെ തിരിച്ചയക്കേണ്ടിവന്നതും ഇതാദ്യം.വണ്ടിപ്പെരിയാർ, പുല്ലുമേട് വഴി സന്നിധാനത്തേക്ക് നടപ്പാതയുണ്ടെങ്കിലും തീർഥാടനകാലത്ത് മാത്രമേ അതു തുറക്കാൻ അനുമതിയുള്ളൂ. ശബരിമല നിറപുത്തിരിക്ക് തന്ത്രി ഉണ്ടാകണമെന്ന ആചാരം പാലിക്കാനാണ് ഈ പാതയിലൂടെ കണ്ഠര് മഹേശ്വരര് മോഹനരെയും സംഘത്തെയും വിടാൻ സർക്കാർ അനുമതിനൽകിയത്. നിറപുത്തിരിച്ചടങ്ങിന് ചൊവ്വാഴ്ച വൈകീട്ട് മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയാണ് നടതുറന്നത്. തന്ത്രിയുടെ അനുജ്ഞയോടെയാണിത് ചെയ്തത്. സോപാനത്ത് നടതുറക്കുമ്പോൾ ശംഖുവിളിക്കേണ്ട വാദ്യകലാകാരൻമാരായ രാജീവ്, ബിജു തുടങ്ങിയവർ പമ്പയിൽനിന്ന് മലകയറാൻ കഴിയാതെ കുടുങ്ങി.ഈ സാഹസികർ നെൽക്കതിർ സന്നിധാനത്തെത്തിച്ചുശബരിമല: സാഹസികരായ നാലു തൊഴിലാളികളുടെ നിശ്ചയദാർഢ്യത്തിലാണ് നെൽക്കതിരുകൾ പമ്പയിൽനിന്ന് സന്നിധാനത്തെത്തിച്ചത്. പമ്പയിൽനിന്ന് നെൽക്കതിർ ചാക്കിൽക്കെട്ടി നീന്തിയ നാറാണംതോട് സ്വദേശികളായ ജോബിൻ, കറുപ്പ്, കൊട്ടാരക്കര അമ്പലംകുന്ന് സന്തോഷ്, കണമല സ്വദേശി ജോണി എന്നിവരാണ് പുഴയിലെ കുത്തൊഴുക്കിനെ തോൽപ്പിച്ചത്. അക്കരെയെത്തിയശേഷം ട്രാക്ടറിൽ കതിരുമായി പോകുമ്പോൾ സ്വാമി അയ്യപ്പൻ റോഡിൽ മരം വീണതും തടസ്സമായി. ഇത് വെട്ടിനീക്കിയശേഷമാണ് യാത്രതുടർന്നത്. രണ്ടുമണിക്കൂർകൊണ്ടാണ് ഇവർ സന്നിധാനത്തെത്തിയത്.നിറപുത്തിരിച്ചടങ്ങുകൾ ഇന്ന്ശബരിമല: ബുധനാഴ്ച പുലർച്ചെ നാലിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ നിറപുത്തിരിച്ചടങ്ങുകൾ തുടങ്ങും. ആറിന് നെൽക്കറ്റകൾ ശ്രീകോവിലിലെത്തിച്ച് മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ഭഗവാന് സമർപ്പിക്കും. കതിരുകൾ പിന്നീട് ഭക്തർക്ക് പ്രസാദമായി നൽകും. ചടങ്ങുകൾ പൂർത്തിയാക്കി ബുധനാഴ്ച രാത്രി 10 മണിക്ക് ഹരിവരാസനം പാടി നടയടയ്ക്കും. 16-ന് വൈകീട്ട് അഞ്ചിന് ചിങ്ങമാസ പൂജകൾക്കായി വീണ്ടും നടതുറക്കും. 17-ന് പുലർച്ചെ ചിങ്ങമാസ പൂജകൾക്ക് തുടക്കമാകും. ചിങ്ങപ്പുലരിയിൽ വരുന്ന ഒരു വർഷത്തേക്കുള്ള ശബരിമലയിലെ താന്ത്രികചുമതല കണ്ഠര് രാജീവര് ഏറ്റെടുക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2BefM6k
via
IFTTT
No comments:
Post a Comment