തിരുവനന്തപുരം: സായുധസേനകള്‍ രംഗത്തുണ്ടെങ്കിലും ജലനിരപ്പു താഴാത്തതു സംസ്‌ഥാനത്തെ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നു. ആവശ്യത്തിനു ഹെലികോപ്‌ടറുകളുണ്ടെങ്കിലും ലാന്‍ഡിങ്ങിനു സ്‌ഥലം കണ്ടെത്താനാകുന്നില്ലെന്നു വ്യോമസേനാ വൃത്തങ്ങള്‍ വ്യക്‌തമാക്കി. നാലായിരത്തിലധികം പേരെ ഇനിയും രക്ഷപ്പെടുത്താനുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ആളുകളെ കരയില്‍നിന്ന് ഉയര്‍ത്തിയെടുക്കാന്‍ (എയര്‍ ലിഫ്‌റ്റിങ്) കാലതാമസമുണ്ടാകുന്നു. ഇപ്രകാരം പലരും ഹെലികോപ്‌ടറില്‍ കയറാന്‍ തയാറാകുന്നില്ലെന്നും വ്യോമസേനാ ഉദ്യോഗസ്‌ഥര്‍ മാധ്യമങ്ങളോടു പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനു പുറമേ ഹെലികോപ്‌ടറുകളില്‍ ഭക്ഷണവും എത്തിച്ചുനല്‍കുന്നുണ്ട്. കേന്ദ്ര ഭക്ഷ്യസംസ്‌കരണവിഭാഗം ഒരുലക്ഷം കിറ്റുകള്‍ എത്തിച്ചു. ആവശ്യത്തിനു ഭക്ഷണവും വെള്ളവും ലഭ്യമാക്കാന്‍ സംസ്‌ഥാനസര്‍ക്കാരും നടപടി സ്വീകരിച്ചിട്ടുണ്ട്.
വ്യോമസേനയുടെ 10 ഹെലികോപ്‌ടറുകള്‍ (എറണാകുളം-അഞ്ച്, ചാലക്കുടി-മൂന്ന്, പത്തനംതിട്ട, ആലപ്പുഴ-ഓരോന്ന്) രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആലപ്പുഴയ്‌ക്കും പത്തനംതിട്ടയ്‌ക്കുമായി കൂടുതല്‍ ഹെലികോപ്‌ടറുകള്‍ ഉടനെത്തും. 11 ഹെലികോപ്‌ടറുകള്‍ കൂടി എത്തിയിട്ടുണ്ട്. കൂടുതല്‍ അയച്ചുനല്‍കാമെന്നു പ്രതിരോധമന്ത്രാലയം അറിയിച്ചു. ആവശ്യമെങ്കില്‍ വ്യോമസേനയുടെ 15 ഹെലികോപ്‌ടറുകള്‍ കൂടി രംഗത്തിറങ്ങും.
ചെങ്ങന്നൂര്‍, ചാലക്കുടി മേഖലകളില്‍ ഒറ്റപ്പെട്ടവരെ ഹെലികോപ്‌ടര്‍ ഉപയോഗിച്ചേ രക്ഷിക്കാനാവൂ. കരസേനയുടെ 16 സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. നാവികസേനയുടെ 13 സംഘങ്ങള്‍ തൃശൂരിലുണ്ട്. മൂന്നു നേവി ഹെലികോപ്‌ടറുകളും രംഗത്തുണ്ട്. തീരദേശസേന 28 കേന്ദ്രങ്ങളിലുണ്ട്. തീരസേനയുടെ രണ്ടു ഹെലികോപ്‌ടറുകളും ഉപയോഗിക്കുന്നു. ദേശീയ ദുരന്തനിവാരണസേനയുടെ ഒന്‍പതു സംഘങ്ങള്‍ക്കു പുറമേ 14 സംഘങ്ങള്‍കൂടി ഉടനെത്തും. കെട്ടിടങ്ങളും വൈദ്യുതി പോസ്‌റ്റുകളും ഉള്‍പ്പെടെ വെള്ളത്തിനടിയിലായതിനാല്‍ കടലിലെപ്പോലെയോ മറ്റു ജലപാതകളിലെപ്പോലെയോ തീര-നാവികസേനാ ബോട്ടുകള്‍ക്കു രക്ഷാപ്രവര്‍ത്തനം സാധ്യമാകുന്നില്ല. ലത്തീന്‍ കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ ഇന്നലെയും കൂടുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ ദുരന്തമേഖലകളിലേക്കു തിരിച്ചു. ഇന്നു രാവിലെയോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാനാകുമെന്നാണു സര്‍ക്കാരിന്റെ പ്രതീക്ഷ.
from mangalam.com https://ift.tt/2MzCnyK
via IFTTT
No comments:
Post a Comment