പനമരം: ഹോട്ടലുകളിലും വീടുകളിലും കയറുക, ഭക്ഷണം കിട്ടിയില്ലെങ്കിൽ പാകംചെയ്ത് കഴിച്ച് മടങ്ങുക, കണ്ണിൽക്കണ്ടാൽ ഉള്ള പണവും കൈക്കലാക്കുക, ഇങ്ങനെ വയനാടിന്റെ വിവിധ ഭാഗങ്ങളിൽ പോലീസിനെ വട്ടം കറക്കിയ ഭക്ഷണപ്രിയനായ കള്ളൻ ഒടുക്കം പനമരത്ത് പിടിയിലായി. വെള്ളമുണ്ട കോക്കടവ് ഏഴേനാലിലെ കായലിങ്കൽ സുധീഷാണ് (സുർക്കൻ- 29) പിടിയിലായത്. മാനന്തവാടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) ഇയാളെ റിമാൻഡ് ചെയ്തു. ഭക്ഷണപ്രിയനായ സുധീഷ് എല്ലായിടത്തും കയറി ഭക്ഷണം മോഷ്ടിക്കുന്ന പ്രകൃതക്കാരനാണ്. പാകംചെയ്തുവെച്ച ഭക്ഷണമുണ്ടെങ്കിൽ സന്തോഷം, അതെടുത്ത് കഴിക്കും. ഇനി അങ്ങനെ നിർബന്ധവുമില്ല. സാധനങ്ങൾ കിട്ടിയാലും മതി, സ്വയം പാകംചെയ്ത് കഴിച്ചോളും. കയറിക്കയറി എസ്.ഐ. ഉൾപ്പെടെയുള്ളവരുടെ വീട്ടിൽ കയറിയ വമ്പൻ കള്ളനെ തിരഞ്ഞുനടപ്പായിരുന്നു ഏറെക്കാലമായി പോലീസ്. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ.സി. സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഒടുക്കം ഇയാളെ കല്പറ്റയിലേക്കുള്ള യാത്രാമധ്യേ പനമരം വലിയ പാലത്തിന് സമീപത്തുനിന്ന് വ്യാഴാഴ്ച ബസ് തടഞ്ഞുനിർത്തി പിടികൂടിയത്. വെള്ളമുണ്ട എട്ടേനാലിലെ മെസിൽ കയറിയ കള്ളൻ മാസങ്ങൾക്ക് മുമ്പ് കഞ്ഞിവെച്ച് കുടിച്ച് കുളിയും കഴിഞ്ഞാണ് മടങ്ങിയത്. രണ്ടാഴ്ച കഴിഞ്ഞശേഷം മാനന്തവാടിയിലെ മാതാ ഹോട്ടലിൽ കയറി ചപ്പാത്തിയും അയലക്കറിയും മുട്ട പുഴുങ്ങിയതും പൊതിഞ്ഞെടുത്ത് മടങ്ങി. നിർധനർക്ക് ഭക്ഷണം കണ്ടെത്തുന്നതിനായി മാനന്തവാടി എം.ജി.എം. സ്കൂൾ വിദ്യാർഥികൾ ഹോട്ടലിൽ സ്ഥാപിച്ച സംഭാവനപ്പെട്ടിയും പോവുമ്പോൾ കൈക്കലാക്കി. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറികൂടിയായ പി.ആർ. ഉണ്ണിക്കൃഷ്ണന്റെ ഹോട്ടലിലെ സി.സി.ടി.വി. ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് കള്ളന്റെ കഞ്ഞികുടി മുട്ടാൻ വകയൊരുങ്ങിയത്. മാനന്തവാടിയിൽ മോഷണം നടത്തിയത് സുധീഷാണെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും വെള്ളമുണ്ടയിലെ മെസ്സിൽ കയറിയത് ഇയാളാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. മോഷണം പതിവാക്കിയ സുധീഷ് ഇതു കൊണ്ടൊന്നും നിർത്തിയില്ല. കഴിഞ്ഞ 26- ന് പുലർച്ചെ പനമരം അഡീഷണൽ എസ്.ഐ. ഇ.വി. മത്തായിയുടെ കാപ്പുഞ്ചാലിലെ വീട്ടിലും കയറി. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. രാവിലെ എട്ടരയ്ക്ക് വീട്ടിലെത്തിയ മത്തായിയാണ് വാതിൽ തുറന്നിട്ടിരിക്കുന്നത് കണ്ടത്. അന്ന് സുധീഷിനൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇയാളെപ്പറ്റിയുള്ള വ്യക്തമായ സൂചന ലഭിച്ചതായും ഏറെ താമസിയാതെ പിടികൂടുമെന്നും എ.എസ്.ഐ. കെ.സി. സുരേന്ദ്രൻ പറഞ്ഞു. അഞ്ചുകുന്ന് ഡോക്ടർപടിയിലുള്ള ഒരു ഗൾഫുകാരന്റെ വീട്ടിൽ കയറി സുധീഷ് മുട്ട ഓംലറ്റും മറ്റും ഉണ്ടാക്കി കഴിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മുട്ട മാത്രമല്ല, അഞ്ചുകുന്നിലെ കോഴിക്കടയിൽനിന്ന് കോഴികളെ കവരാനും ശ്രമമുണ്ടായെന്ന് പോലീസ് പറഞ്ഞു. ജില്ലയിലെ പനമരം, പടിഞ്ഞാറത്തറ, കല്പറ്റ, വൈത്തിരി, വെള്ളമുണ്ട സ്റ്റേഷനുകൾക്ക് പുറമെ ഏറണാകുളം, ആലുവ സ്റ്റേഷനുകളിലും സുധീഷിനുനേരേ മോഷണത്തിന് കേസുണ്ട്. സുധീഷിനെ പിടികൂടിയ സംഘത്തിൽ എ.എസ്.ഐ. പി.ഡി. റോയിച്ചൻ, സിവിൽ പോലീസ് ഓഫീസർ എം.വി. ബിനോയി എന്നിവരും ഉണ്ടായിരുന്നു. Content Highlights:police arrested the food burglar in wayanad.
from mathrubhumi.latestnews.rssfeed https://ift.tt/2M1rOE7
via
IFTTT
No comments:
Post a Comment