വണ്ണപ്പുറം: മാതാപിതാക്കളും മക്കളുമടക്കം നാലുപേരെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ അന്വേഷണം അയൽസംസ്ഥാനത്തേക്ക് വ്യാപിപ്പിച്ചു. മന്ത്രവാദം മറയാക്കി നടത്തിയ വൻ സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. സംശയമുള്ളതിനാൽ രണ്ടുപേർ കർശന നിരീക്ഷണത്തിലാണെന്ന് ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാൽ പറഞ്ഞു. കൊലപാതകം മോഷണശ്രമത്തിനിടെയല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. കൃത്യം നടത്തിയത് കുടുംബത്തെ അടുത്തറിയാവുന്നവരാണെന്നും എസ്.പി. പറഞ്ഞു. പോലീസിന്റെ ആദ്യഘട്ട നിഗമനങ്ങളെ ശരിവെക്കുന്ന രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വണ്ണപ്പുറം മുണ്ടൻമുടിക്ക് സമീപം കമ്പകക്കാനം കാനാട്ട് വീട്ടിൽ കൃഷ്ണൻ, ഭാര്യ സുശീല, മകൾ ആർഷ, മകൻ അർജുൻ എന്നിവരെയാണ് കൊലപ്പെടുത്തി വീടിന് പിന്നിലെ ഒരു കുഴിയിൽ മണ്ണിട്ട് മൂടിയ നിലയിൽ ബുധനാഴ്ച കണ്ടെത്തിയത്. സി.സി.ടി.വി. ദൃശ്യങ്ങൾ നിർണായകം കൊല നടന്ന കമ്പകക്കാനത്തെ വീട്ടിലേക്ക് പ്രതികൾ വരാനുള്ള ഏക വഴി വണ്ണപ്പുറം-ചേലച്ചുവട് സംസ്ഥാനപാതയാണ്. ഈ റൂട്ടിലുള്ള വ്യാപാരസ്ഥാപനങ്ങൾ, ബാങ്കുകൾ, ഏതാനും വീടുകൾ എന്നിവിടങ്ങളിൽനിന്നായി പത്തിലധികം സി.സി.ടി.വി. ക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ പരിശോധനക്കായി പോലീസ് ശേഖരിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി ഒമ്പതരക്കും തിങ്കളാഴ്ച പുലർച്ചെ നാലുമണിക്കും ഇടയിൽ കടന്നുപോയ വാഹനങ്ങളുടെയെല്ലാം വിവരങ്ങൾ ലഭിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. ചേലച്ചുവട് ഭാഗത്തുനിന്ന് വന്ന് കൃത്യം നിർവഹിച്ചശേഷം തിരിച്ച് അതേ ദിശയിൽതന്നെ കൊലയാളികളുടെ വാഹനം കടന്നുപോയതായാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഫോൺവിളികൾ നിരീക്ഷണത്തിൽ കൊല നടന്ന ഞായറാഴ്ചയും തിങ്കളാഴ്ച പുലർച്ചെയും പ്രദേശം കേന്ദ്രീകരിച്ച് നടന്ന മുഴുവൻ ഫോൺവിളികളുടെയും വിശദാംശങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിനിടെ കൊല്ലപ്പെട്ട കൃഷ്ണൻ നിരന്തരം സിമ്മും ഫോണും മാറ്റി ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തി. മാറിയ എല്ലാ സിമ്മുകളിലേക്കും തുടർച്ചയായി വിളിച്ചവരാണ് ഇപ്പോൾ സംശയത്തിന്റെ നിഴലിലുള്ളത്. ഇവരുടെയെല്ലാം നമ്പരുകളും കോൾ വിശദാംശങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇതിനോടകം പ്രത്യേക അന്വേഷണസംഘം മുന്നൂറോളംപേരെ ചോദ്യംചെയ്തു. ഇരുപത്തിയഞ്ചോളം പേരെ ജില്ലാ പോലീസ് ആസ്ഥാനത്തെ സ്മാർട്ട് റൂമിലാണ് ചോദ്യംചെയ്തത്. മന്ത്രവാദത്തിൽ കൃഷ്ണന്റെ സഹായികളായി പ്രവർത്തിച്ച രണ്ടുപേരും നിരീക്ഷണത്തിലുണ്ട്. ഇതിലൊരാൾ നെടുങ്കണ്ടം സ്വദേശിയാണെന്നും സൂചനയുണ്ട്. ഇവരെ തുടർച്ചയായി ചോദ്യംചെയ്തുവരികയാണ്. ഇറിഡിയം, റൈസ് പുള്ളർ, ഇരുതലമൂരി കൊലയിലേക്ക് നയിച്ചത് മന്ത്രവാദം മറയാക്കിയുള്ള വൻ തട്ടിപ്പുകളെന്ന് സംശയം. തേനിയിലെ അജ്ഞാതകേന്ദ്രത്തിൽനിന്ന് വിഗ്രഹം സംഘടിപ്പിച്ചുകൊടുക്കാമെന്ന് പറഞ്ഞ് വൻ തുക തട്ടിയെടുത്തതായി വിവരമുണ്ട്. ഇറിഡിയം, റൈസ് പുള്ളർ, ഇരുതലമൂരി എന്നിവ വീട്ടിൽ വെച്ചാൽ സമ്പത്ത് വരുമെന്ന് ധരിപ്പിച്ചും ഇവ എത്തിച്ചുനൽകാമെന്ന് പറഞ്ഞും പലരിൽനിന്നും പണം വാങ്ങിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയിൽനിന്ന് നിധി എടുത്തുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്തും ഇയാൾ പണം പറ്റിയിട്ടുള്ളതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. തട്ടിപ്പിനിരയായ ഇവരിലാരെങ്കിലുമാകാം കൊലയ്ക്ക് പിന്നിലെന്ന വിലയിരുത്തലിലാണ് പോലീസ്. കൊല്ലപ്പണിക്കാരനെ ചോദ്യംചെയ്തു താൻ ഏതു സമയവും ആക്രമിക്കപ്പെടാമെന്ന് കൊല്ലപ്പെട്ട കൃഷ്ണന് ഭയമുണ്ടായിരുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ആക്രമിച്ചാൽ തിരിച്ചടിക്കുന്നതിനായി എല്ലാ മുറികളിലും ആയുധങ്ങൾ സൂക്ഷിച്ചിരുന്നു. ഇക്കൂട്ടത്തിൽ വെള്ള പെയിൻറ് പൂശി പോലീസ് ലാത്തി പോലെ വള്ളി കെട്ടിയ ഇരുമ്പുവടികൾ എല്ലാ മുറികളിലുമുണ്ടായിരുന്നു. കത്തി, ചെറിയ വാൾ പോലുള്ള ആയുധം എന്നിവയുൾപ്പെടെയുള്ളവയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇതിൽ പലതിലും ചോര പുരണ്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇതു ഉപയോഗിച്ചും അക്രമം നടന്നതായാണ് പോലീസ് നിഗമനം. ഈ ആയുധങ്ങൾ നിർമിച്ചുകൊടുത്ത കൊല്ലപ്പണിക്കാരനെ അന്വേഷണസംഘം ചോദ്യംചെയ്തു. കമ്പകക്കാനത്ത് നടന്നത് നിഷ്ഠൂരവും ക്രൂരവുമായ കൊലപാതകങ്ങളെന്ന് മന്ത്രി എം.എം.മണി. നിലവിലെ അന്വേഷണം തൃപ്തികരമാണ്. സർക്കാർ എല്ലാ സഹായവും അന്വേഷണത്തിന് നൽകുന്നുണ്ട്. പോലീസ് ആവശ്യപ്പെട്ടാൽ മറ്റൊരു ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മുണ്ടൻമുടിയിൽ കൂട്ടക്കൊലപാതകം നടന്ന വീട് സന്ദർശിക്കവെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
from mathrubhumi.latestnews.rssfeed https://ift.tt/2OacKkZ
via
IFTTT
No comments:
Post a Comment