സതാംപ്ടൺ: നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ വരിഞ്ഞുകെട്ടി ഇന്ത്യ. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 246 റൺസിന് പുറത്താക്കിയ ഇന്ത്യ ഒന്നാം ദിനം കളിനിർത്തുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 19 റൺസെടുത്തു. 11 റൺസോടെ ലോകേഷ് രാഹുലും മൂന്നു റൺസോടെ ശിഖർ ധവാനുമാണ് ക്രീസിൽ. ഇന്ന് ശ്രദ്ധയോടെ ബാറ്റുചെയ്ത് ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കുകയാകും ഇന്ത്യൻ ലക്ഷ്യം. ഒന്നാം ദിനം ഇന്ത്യൻ ബൗളർമാർ മികവിലേക്കുയർന്നപ്പോൾ 86 റൺസിനിടെ ആറു വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. എന്നാൽ പിന്നീട് ഒത്തുചേർന്ന സാം കറൻ-മോയിൻ അലി കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ കര കയറ്റുകയായിരുന്നു. ഏഴാം വിക്കറ്റിൽ ഇരുവരും 81 റൺസാണ് കൂട്ടിച്ചേർത്തത്. കൂടാതെ സ്റ്റ്യുവർട്ട് ബ്രോഡിനൊപ്പം മറ്റൊരു അർധസെഞ്ചുറി കൂട്ടുകെട്ടും കറൻ പടുത്തുയർത്തി. ഒരു ഘട്ടത്തിൽ നൂറു കടക്കുമോ എന്ന സംശയിച്ച ഇംഗ്ലണ്ട് സ്കോർ ഇതോടെ 200 കടന്നു. ടീമിലേക്കു തിരിച്ചെത്തിയ ഇരുപതുകാരൻ താരം സാം കറൻ 136 പന്തുകളിൽ എട്ടു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 78 റൺസെടുത്തു. 20 ഓവറിൽ 46 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംമ്രയാണ് ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ തകർത്തത്. ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, അശ്വിൻ എന്നിവർ രണ്ടു വിക്കറ്റു വീതം വീഴ്ത്തി. കീറ്റൻ ജെന്നിങ്സ് (0), അലസ്റ്റയർ കുക്ക് (17) ക്യാപ്റ്റൻ ജോ റൂട്ട് (4), ജോണി ബെയർസ്റ്റോ (6), ജോസ് ബട്ലർ (21), ബെൻ സ്റ്റോക്സ് (23), മോയിൻ അലി (40), ആദിൽ റഷീദ് (6), സ്റ്റ്യുവർട്ട് ബ്രോഡ് (17), ജയിംസ് ആൻഡേഴ്സൻ (പുറത്താകാതെ 0) എന്നിങ്ങനെയാണ് മറ്റ് ഇംഗ്ലണ്ട് താരങ്ങളുടെ പ്രകടനം. നേരത്തെ പരമ്പരയിലെ തുടർച്ചയായ നാലാം മത്സരത്തിലും ടോസ് ജയിച്ച ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്, ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കോലിക്കു കീഴിൽ ഇതാദ്യമായാണ് ഇന്ത്യൻ ടീം മാറ്റമില്ലാതെ ഒരു ടെസ്റ്റിനിറങ്ങുന്നത്. ഇംഗ്ലണ്ട് ടീമിൽ രണ്ടു മാറ്റങ്ങളുണ്ട്. ക്രിസ് വോക്സിനു പകരം മോയിൻ അലിയും ഒലീ പോപ്പിനു പകരം സാം കറനും ടീമിലിടം നേടി. ആദ്യ രണ്ടു ടെസ്റ്റുകളും ജയിച്ച ഇംഗ്ലണ്ട് അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ 2-1 നു മുന്നിലാണ്. Content Highlights: yet another sparkling effort by indias pacers on day one at southampton
from mathrubhumi.latestnews.rssfeed https://ift.tt/2wvIk6l
via
IFTTT
No comments:
Post a Comment