ന്യുഡല്‍ഹി: ബലാത്സംഗ കേസില്‍ കുടുങ്ങിയ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ നില പരുങ്ങലില്‍. കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയ ഡല്‍ഹിയിലുള്ള ബന്ധുവായ സ്ത്രീ തന്റെ മുന്‍ നിലപാട് തിരുത്തി. വ്യക്തിപരവും കുടുംബപരവുമായ പ്രശ്‌നങ്ങളുടെ പേരില്‍ തെറ്റിദ്ധാരണയിലാണ് കന്യാസ്ത്രീക്കെതിരെ സഭാതലത്തില്‍ പരാതിനല്‍കിയതെന്നാണ് അവര്‍ പോലീസിന് മൊഴി നല്‍കിയത്. ഈ സ്ത്രീയുടെ പരാതിയില്‍ കഴമ്പില്ലെന്ന് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം അന്വേഷണസംഘവും വ്യക്തമാക്കി. സ്ത്രീയേയും അവരുടെ ഭര്‍ത്താവിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു. 2016 നവംബര്‍ 13നാണ് ഇവര്‍ മദര്‍ സുപ്പീരിറിന് പരാതി നല്‍കിയത്.
ഇവരുടെ മൊഴിയും കന്യാസ്ത്രീയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ഇതോടെ ബിഷപ്പ് ഫ്രാങ്കോയുടെ നില പരുങ്ങലിലായി. ബിഷപ്പ് ഫ്രാങ്കോയുടെ മുന്നിലുള്ള ഏക പിടിവള്ളി ഈ സ്ത്രീയുടെ മൊഴിയായിരുന്നു. വൈദ്യപരിശോധനയില്‍ കന്യാസ്ത്രീ ലൈംഗിക പീഡനത്തിന് ഇരയായി എന്നു കണ്ടെത്തിയതോടെ ഈ സ്ത്രീയുടെ പരാതി ശരിവയ്ക്കുന്നതാണ് ഈ കണ്ടെത്തലെന്നായിരുന്നു ഫ്രാങ്കോയുടെ നിലപാട്. അത് പൊളിഞ്ഞതോടെ ഫ്രാങ്കോയുടെ കയ്യില്‍ വിലങ്ങുവീഴുമെന്ന് ഉറപ്പായി. വിലങ്ങുവയ്ക്കാതെ പോലീസിനും മറ്റു മാര്‍ഗമില്ല.
അങ്ങനെ സംഭവിച്ചാല്‍ ബിഷപ്പിനെ വത്തിക്കാന്‍ ഉടന്‍തന്നെ സസ്‌പെന്റു ചെയ്യും. അതിനു മുന്‍പ് രാജിവയ്ക്കുക മാത്രമാണ് ബിഷപ്പ് ഫ്രാങ്കോയ്ക്ക് മുന്നിലുള്ളത്. ബിഷപ്പ് പദവിയില്‍ ഇരുന്നുകൊണ്ട് അറസ്റ്റിനെ നേരിടാന്‍ സഭയും അനുവദിക്കുമെന്ന് തോന്നുന്നില്ല. അറസ്റ്റിനു സൂചന കിട്ടിയാല്‍ ബിഷപ്പ് ഫ്രാങ്കോ മുന്‍കൂര്‍ ജാമ്യം നേടാനും ശ്രമിച്ചേക്കും. അതിനുള്ള നടപടികള്‍ കൊച്ചി കേന്ദ്രീകരിച്ച് പൂര്‍ത്തിയായതായും സൂചനയുണ്ട്.
ഇന്ന് ഉച്ചയ്ക്ക് വത്തിക്കാന്‍ എംബസിയില്‍ കൂടിക്കാഴ്ചയ്ക്ക് അന്വേഷണ സംഘത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിക്ക് പരാതി നല്‍കിയിരുന്നു . ഇതേകുറിച്ച് അറിയുന്നതിനാണ് പോലീസ് എത്തുക. തുടര്‍ന്ന് നാളെ ഉജെ്ജയിന്‍ ബിഷപ്പ് സെബാസ്റ്റിയന്‍ വടക്കേലിനെ സന്ദര്‍ശിച്ച് പോലീസ് സംഘം മൊഴിയെടുക്കും. പരാതി ഇദ്ദേഹത്തെയും അറിയിച്ചിരുന്നുവെന്നും സഭാതലങ്ങളില്‍ പരാതി നല്‍കാന്‍ ഇദ്ദേഹം നിര്‍ദേശിച്ചതായും കന്യാസ്ത്രീ പറഞ്ഞിരുന്നു. ഇതിനു ശേഷം മറ്റന്നാള്‍ ജലന്ധറിലേക്ക് പോകാനാണ് പോലീസിന്റെ തീരുമാനം.
കന്യാസ്ത്രീയും പരാതിക്കാരിയും സഹോദരീ സ്ഥാനത്തുള്ളവരാണ്. കന്യാസ്ത്രീക്ക് തന്റെ ഭര്‍ത്താവുമായി വഴിവിട്ട ബന്ധമുണ്ടെന്നും അതു തന്റെ കുടുംബജീവിതം തകര്‍ക്കുന്നുവെന്നും കാണിച്ചാണ് യുവതി സഭാകേന്ദ്രങ്ങളില്‍ പരാതി നല്‍കിയത്. ഈ സമയത്ത് ഇവരുടെ കുടുംബങ്ങള്‍ തമ്മില്‍ പിണക്കത്തിലായിരുന്നു. ഈ അവസരം മറ്റുചിലര്‍ മുതലെടുത്തതായിരിക്കാമെന്ന് നേരത്തെ ഡല്‍ഹിയിലും ജലന്ധറില്‍ നിന്നുമുള്ള ചില വൈദികരും പ്രതികരിച്ചിരുന്നു. എന്നാല്‍ ഈ പരാതിയില്‍ കഴമ്പില്ലെന്നും അതുമായി ബിഷപ്പിനെതിരായ പരാതിക്ക് ബന്ധമില്ലെന്നുമാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
from mangalam.com https://ift.tt/2MgKmgA
via IFTTT
No comments:
Post a Comment