ബെംഗളൂരു: മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി എന്ന് പറഞ്ഞുകേട്ടിട്ടേയുള്ളൂ. പഴഞ്ചൊല്ലിൽ പതിരില്ലെന്ന് പറയുന്നത് വളരെ ശരിയാണെന്ന് ബെംഗളൂരുവിലെ ഒരു സംഭവം തെളിയിച്ചിരിക്കുകയാണ്. ഒരു പെണ്ണിന്റെ പേരിൽ രണ്ടുപേർ തല്ലുകൂടിയപ്പോൾ, ഈ തക്കത്തിന് യുവതി മൂന്നാമനൊപ്പം പോകുകയും ചെയ്തു ബെംഗളൂരു-നെലമംഗല ഹൈവേയിലാണ് സിനിമയെ പോലും വെല്ലുന്ന നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഒരു യുവതിയുടെ പേരിൽ വാക്കേറ്റത്തിൽ തുടങ്ങിയ കലഹം കൈയേറ്റത്തിലെത്തുകയായിരുന്നു. തുടർന്ന് ആളുകൾ തടിച്ചുകൂടുകയും ഗതാഗതം തടസപ്പെടുകയുമായിരുന്നു. ഒടുവിൽ പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ശശികല എന്ന യുവതിയുടെ പേരിലായിരുന്ന തർക്കം. ഇവർ കഴിഞ്ഞ വർഷം മുതൽ ചികാബിദാരുകൽ മൂർത്തി എന്നയാൾക്കൊപ്പമായിരുന്നു ജീവിച്ചിരുന്നത്. ഇയാൾ മുമ്പ് വിവാഹം കഴിച്ചതും രണ്ട് കുട്ടികളുടെ പിതാവുമാണ്. എന്നാൽ, അടുത്തിടെ ശശികല ജോലി ചെയ്യുന്ന ഗാർമെന്റ് ഫാക്ടറിയിലെ ഡ്രൈവറായ സിദ്ധാരാജു എന്നയാൾ ഇവരെ വിവാഹം കഴിക്കാൻ സന്നദ്ധത അറിയിച്ചു. ഇത് ശശികല സമ്മതിക്കുകയും ചെയ്തു. ഇതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്. ശനിയാഴ്ച ശശികലയും സിദ്ധാരാജുവും ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു. ഈ സമയം മൂർത്തി അതുവഴി വരികയും ഇവരെ കാണുകയും ചെയ്തു. തുടർന്ന് മൂർത്തി ശശികലയെ ചോദ്യം ചെയ്യുകയും സിദ്ധാരാജുവിനെ അസഭ്യം പറയുകയുമായിരുന്നു. ഇതാണ് കൈയേറ്റത്തിൽ കലാശിച്ചത്. പിന്നീട്, പോലീസ് എത്തി മൂന്നുപേരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിൽ എത്തിയശേഷം ആർക്കൊപ്പം പോകണമെന്ന് ശശികലയോട് പോലീസ് ചോദിച്ചെങ്കിലും രണ്ടുപേരുടെയും കൂടെ പോകുന്നില്ലെന്നായിരുന്നു മറുപടി. പിന്നീട് സുഹൃത്ത് എന്ന് പരിചയപ്പെടുത്തിയ ഒരാളുടെ കൂടെ ശശികല പോകുകയായിരുന്നു. 2000-ത്തിൽ രംഗസ്വാമി എന്നയാളെ ശശികല വിവാഹം കഴിച്ചെങ്കിലും 2010 ആയപ്പോഴേക്കും ആ ബന്ധം തകർന്നു. പിന്നീട് ഗാർമെന്റ് ഫാക്ടറിയിലെ സൂപ്പർവൈസറായ രമേശ് കുമാർ എന്നയാളിനൊപ്പമായിരുന്നു ശശികല താമസിച്ചിരുന്നത്. എന്നാൽ, 2015-ൽ ഈ ബന്ധവും അവസാനിച്ചു. പിന്നീട് 2017 വരെ മറ്റൊരാൾക്കൊപ്പം കഴിഞ്ഞ ശശികല, അതിനുശേഷമാണ് മൂർത്തിയുടെ കൂടെ താമസം ആരംഭിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2ndRoYM
via
IFTTT
No comments:
Post a Comment