മീററ്റ്: കാൻവാരിയ തീർഥയാത്ര കാണാനെത്തിയതിന്റെ പേരിൽ ദളിത് യുവാവ് കൊല്ലപ്പെട്ടു. രജപുത്രരും ദളിതരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് രോഹിത് എന്ന പത്തൊമ്പതുകാരൻ മരിച്ചത്. മീററ്റിലെ ഉൽദേപൂർ ഗ്രാമത്തിലൂടെ കടന്നുപോയ കാൻവാരിയ തീർഥയാത്ര കാണാനെത്തിയതിനാണ് ദളിതരെ രജപുത്രർ ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രോഹിതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. തീർഥയാത്ര കാണാനെത്തിയതിന്റെ പേരിൽ രജപുത്രവിഭാഗത്തിലെ ചിലർ ദളിതരെ ആക്ഷേപിക്കുകയും മർദ്ദിച്ച് തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു. അൽപസമയത്തിനകം ദളിത് വിഭാഗത്തിലെ കൂടുതൽ പേർ സംഭവസ്ഥലത്തെത്തുകയും ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടലുണ്ടാവുകയുമായിരുന്നു. രോഹിതിന്റെ മരണത്തെത്തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളുമുൾപ്പടെയുള്ളവർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. മൃതദേഹവുമായെത്തിയായിരുന്നു ഉപരോധം. കൊലപാതകികളെഅറസ്റ്റ് ചെയ്യുന്നതുവരെ മരണാനന്തരചടങ്ങുകൾ നടത്തില്ലെന്നും ഇവർ നിലപാടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രജപുത്ര വിഭാഗത്തിലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് സ്ഥിതിഗതികൾ ശാന്തമായത്. വർഷങ്ങളായി ഈ ഗ്രാമത്തിൽ ഇരുകൂട്ടരും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. content highlights: Young man killed in Dalit-Rajput clash over watching Kanwaria procession,Dalit-Rajput clash
from mathrubhumi.latestnews.rssfeed https://ift.tt/2MkCuOF
via
IFTTT
No comments:
Post a Comment