ചെറുതോണി: 26 വർഷത്തിനുശേഷം ഇടുക്കി വൈദ്യുതപദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നു. ഡാമിലേക്ക് നീരൊഴുക്ക് ശക്തമായി തുടരുന്നതിനാൽ പരീക്ഷണാർഥം തുറന്ന ഷട്ടർ രാത്രിയിലും അടച്ചിട്ടില്ല. ജലനിരപ്പ് 2399.04 അടി എത്തിയപ്പോഴാണ് അണക്കെട്ടിന്റെ അഞ്ചുഷട്ടറുകളിൽ ഒന്ന് തുറന്നത്. ഉച്ചയ്ക്ക് 12.30-ഓടെ മൂന്നാംനമ്പർ ഷട്ടറാണ് തുറന്നത്. 50 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 50 ഘനമീറ്റർ വെള്ളമാണ് ഒഴുക്കിവിട്ടത്. വ്യാഴാഴ്ച രാത്രിയോടെ 2400 അടിയായി ജലനിരപ്പ് ഉയർന്നു. മണിക്കൂറുകളോളം വെള്ളം ഒഴുക്കിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് താഴാത്തതിനെത്തുടർന്ന് ഷട്ടർ അടയ്ക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴപെയ്യുന്നതിനാൽ വ്യാഴാഴ്ച മാത്രം ഒരടിയോളം വെള്ളമാണ് ഉയർന്നത്. മൂലമറ്റം പവർഹൗസിൽ വ്യാഴാഴ്ച 14.92 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. നാലുമണിക്കൂർ നേരത്തേക്ക് ട്രയൽ റൺ ആണെന്നായിരുന്നു ആദ്യ അറിയിപ്പ്. വ്യാഴാഴ്ച രാത്രിയിലും ജാഗ്രതാ നിർദേശം ആവർത്തിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ സുരക്ഷിതമായ അളവിൽ വെള്ളമൊഴുക്കുന്നത് തുടരുമെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു. വൈദ്യുതവകുപ്പ് മൂന്നാംഘട്ട റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ കളക്ടറുടെ അനുമതി കിട്ടുന്ന മുറയ്ക്ക് ഷട്ടർ തുറക്കുമെന്നാണ് അതിജാഗ്രതാ നിർദേശത്തിൽ പറയുന്നത്. ഷട്ടർ തുറക്കേണ്ടിവന്നാൽ രണ്ട് ഷട്ടറുകൾകൂടി 25 സെന്റിമീറ്റർവീതം ഉയർത്താനാണ് ധാരണ. ഇടുക്കി ജലവൈദ്യുതപദ്ധതി ആരംഭിച്ചതിനുശേഷം ഇത് മൂന്നാംതവണയാണ് ചെറുതോണി ഡാം തുറക്കുന്നത്. 1981 ഒക്ടോബർ 23-നും 1992 ഒക്ടോബർ 12-നും ആണ് മുമ്പ് ഷട്ടർ തുറന്നത്. വ്യാഴാഴ്ച വൈദ്യുതി മന്ത്രി എം.എം. മണി , റോഷി അഗസ്റ്റിൻ എം.എൽ.എ., കളക്ടർ ജീവൻ ബാബു കെ. എന്നിവരും ഷട്ടർ തുറക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു. എക്സിക്യുട്ടീവ് എൻജിനീയർ വി.എസ്. ബാലുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഷട്ടർ തുറക്കുന്നതിന് നേതൃത്വം നൽകിയത്. ട്രയൽ റൺ ആരംഭിക്കുന്നതിന് ഒന്നരമണിക്കൂർമുമ്പ് മാത്രമാണ് ജാഗ്രതാനിർദേശം നൽകിയത്. ചെറുതോണിയിൽനിന്ന് ഒഴുക്കിയ വെള്ളം ലോവർപെരിയാറിലെത്തി വൈദ്യുതോത്പാദത്തിന് ഉപയോഗിക്കും. അവിടെനിന്ന് വെള്ളം പെരിയാറിലൂടെ ഭൂതത്താൻകെട്ട്, ഇടമലയാർ, കാലടി, ആലുവ വഴി വെള്ളം അറബിക്കടലിൽ എത്തും. ചെറുതോണി അണക്കെട്ടിന്റെ താഴെ ഉള്ളവരും പെരിയാറിന്റെ ഇരുകരകളിലും 100 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവരും അതിജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിരുന്നു. പുഴയിൽ ഇറങ്ങുന്നതിനും മീൻ പിടിക്കുന്നതിനും സെൽഫി എടുക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2vSVqd2
via
IFTTT
No comments:
Post a Comment