ന്യൂഡൽഹി: ഇന്ത്യയുടെ പലഭാഗങ്ങളിലും നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്ക് കാരണം തൊഴിലില്ലായ്മയും നോട്ട്നിരോധനവും ജി.എസ്.ടിയുമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ജർമനിയിലെ ഹംബർഗിലെ ബുസേറിയസ് സമ്മർ സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലില്ലായ്മയും നോട്ട് നിരോധനവും ശരിയായ രീതിയിൽ നടപ്പിലാക്കാത്ത ജി.എസ്ടിയും മൂലം ചെറുകിട വ്യവസായങ്ങൾ തകർന്നതും ജനങ്ങളെ കോപാകുലരാക്കുന്നുണ്ട്. ഇതാണ് ആൾക്കൂട്ട കൊലപാതകങ്ങളിലേക്ക് നയിക്കുന്നത്. വലിയ വിഭാഗം ആളുകളെ വികസന പ്രക്രിയയിൽ നിന്ന് മാറ്റിനിർത്തുന്നത് വിഘടനവാദ സംഘങ്ങളുടെ രൂപീകരണത്തിലേക്ക് നയിക്കപ്പെടാം. വികസനപ്രക്രിയയിൽ നിന്ന് മാറ്റിനിർത്തപ്പെട്ടിടത്ത് നിന്നാണ് ഐഎസ് പോലുള്ള സംഘടനകളുണ്ടായത്. ലോകത്തെവിടെയായാലും അങ്ങനെതന്നെയാണ് സംഭവിക്കുക. ഈ 21 ാം നൂറ്റാണ്ടിൽ ജനങ്ങൾക്ക് നിങ്ങൾ ഒരു കാഴ്ചപ്പാട് നൽകിയില്ലെങ്കിൽ മറ്റാരെങ്കിലും അത് നൽകിയെന്ന് വരും. ബി.ജെ.പി സർക്കാർ ഗോത്ര സമൂഹത്തേയും ആദിവാസി വിഭാഗത്തേയും ന്യൂനപക്ഷങ്ങളേയും വികസന പ്രക്രിയയിൽ നിന്ന് മാറ്റി നിർത്തിയിരിക്കുകയാണ്. അത് അപകടകരമായ സാഹചര്യത്തിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സമൂഹത്തിലെ ഉയർന്ന തലത്തിലുള്ളവർക്ക് ലഭിക്കുന്ന സൗകര്യങ്ങൾ ഗോത്ര സമൂഹവും പാവപ്പെട്ട കർഷകരും താഴ്ന്ന ജാതികളിലുള്ളവരും ന്യൂനപക്ഷങ്ങളും അനുഭവിക്കേണ്ടെന്നതാണ് ബി.ജെ.പി സർക്കാരിന്റെ നിലപാടെന്നും രാഹുൽ ആരോപിച്ചു. രണ്ടു വർഷങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് നിരോധനം കൊണ്ടുവന്നത് ചെറുകിട വ്യവസായങ്ങളെ തകർത്തു. അത് ലക്ഷക്കണക്കിന് ആളുകളെ തൊഴിൽ രഹിതരാക്കി. അതിന്റെ കൂടെ തെറ്റായ രീതിയിൽ നടപ്പിലാക്കിയ ജി.എസ്.ടി നില കൂടുതൽ വഷളാക്കി. നഗരങ്ങളിൽ ചെറുകിട തൊഴിലെടുത്തിരുന്നവർ ഗ്രാമങ്ങളിലേക്ക് തിരികെ പോകാൻ നിർബന്ധിതരായി. ഈ കാര്യങ്ങളാണ് ഇന്ത്യയെ കോപാകുലരാക്കിയത്. അതാണ് ആൾക്കൂട്ട കൊലപാതകങ്ങൾക്കും ദളിതർക്കെതിരേയും ന്യൂനപക്ഷങ്ങൾക്കെതിരേയുമുള്ള ആക്രമണങ്ങൾക്കും കാരണം- രാഹുൽ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2OWvIME
via
IFTTT
No comments:
Post a Comment