തിരുവനന്തപുരം: പ്രളയത്തിന് പിന്നാലെയുള്ള നവകേരള സൃഷ്ടിക്ക് വേണ്ടത് സമഗ്രമായ മാസ്റ്റര്‍ പ്ലാനാണെന്നും വികസനത്തേക്കുറിച്ചുള്ള കാഴ്ചപ്പാട് മാറണമെന്നും മുന്‍ മുഖ്യമന്ത്രി വിഎസ് അച്യൂതാനന്ദന്‍. കൃത്യമായ ആസൂത്രണത്തിന്റെയും മാസ്റ്റര്‍ പ്ലാനിന്റെയും അഭാവത്തില്‍ വികസനം നടത്തരുത്. പ്രകൃതിയില്‍ അനധികൃതമായ നിര്‍മ്മാണങ്ങള്‍ക്ക് നിയന്ത്രണം വന്നെ തീരുവെന്നും പ്രളയത്തിന് കാരണം കനത്ത മഴ തന്നെയാണെന്നും പ്രകൃതിയില്‍ നടത്തിയ ഇടപെടലുകള്‍ ദുരന്തത്തിന്റെ ആഘാതം കൂട്ടിയെന്നും അദ്ദേഹം പറഞ്ഞു.
ദുരന്ത നിവാരണം സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്യാനായി വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് വിഎസ് ഇക്കാര്യം പറഞ്ഞത്. നിയമങ്ങള്‍ കര്‍ശനമാക്കണമെന്നും വികസനത്തിന്റയും സുസ്ഥിര വികസനത്തിന്റെയും അതിര്‍വരമ്പുകള്‍ നിശ്ചയിക്കേണ്ട സമയമാണിതെന്നും പറഞ്ഞു. പ്രകൃതിയെ നശിപ്പിക്കാത്ത വികസനമാണ് ഇടത് സര്‍ക്കാരിന്റെ മുദ്രവാക്യം. അത് ചിലര്‍ക്ക് വേണ്ടി മാറുന്നതാകരുത്. ചിലര്‍ക്ക് മുന്നില്‍ നിയമം വഴി മാറുന്ന സ്ഥിതി ഉണ്ടാകരുത്. അശാസ്ത്രീയ വികസന പദ്ധതികള്‍ നടപ്പിലാക്കരുതെന്നും പറഞ്ഞു. ദുരന്തത്തിന് കാരണക്കാരായവരെ പ്രോസിക്യൂട്ട് ചെയ്യണം. ക്വാറികള്‍ക്ക് നല്‍കിയ ഇളവുകള്‍ പിന്‍വലിക്കണം മൂന്നാര്‍ ദൗത്യം നിര്‍ത്താനിടയായ സാഹചര്യം പരിശോധിക്കണം.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ദുരിതങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ശ്രദ്ധിക്കണം. മാധവ് ഗാഡ്ഗില്ലിന്റെ റിപ്പോര്‍ട്ടിനെ കേരളം ശാസ്ത്രീയമായിട്ടല്ല രാഷ്ര്ടീയമായാണ് സമീപിച്ചതെന്നും വിഎസ് കുറ്റപ്പെടുത്തി. എന്നാല്‍ ഇപ്പോള്‍ ആ റിപ്പോര്‍ട്ട് ശരിയാണെന്ന് വരികയാണ്. നവകേരള സൃഷ്ടിക്കായി ആദ്യം വേണ്ടത് സമഗ്രമായ മാസ്റ്റര്‍ പ്ലാനാണ്. അതിന് രൂപം നല്‍കാന്‍ കേരളത്തിലെ യുവജനങ്ങളുടെയും വിദഗ്ധരുടെയും സഹായം തേടണം. നമ്മുടെ എന്‍ജിനിയര്‍മാര്‍, ഡോക്ടര്‍മാര്‍, നിയമജ്ഞര്‍, അധ്യാപകര്‍, സാമൂഹ്യപ്രവര്‍ത്തകരെയുമെല്ലാം ഉള്‍പ്പെടുത്തി കര്‍മസേനയ്ക്ക് രൂപം നല്‍കണമെന്നും പറഞ്ഞു.
from mangalam.com https://ift.tt/2Ns3ybQ
via IFTTT
No comments:
Post a Comment