കൊച്ചി: യൂത്ത് കോൺഗ്രസ് നേതാവായിരുന്ന പി.വി. ശ്രീനിജന്റെ അംഗത്വം സി.പി.എം. അംഗീകരിച്ചു. എളമക്കര കീർത്തി നഗർ ബ്രാഞ്ചിലാണ് ശ്രീനിജൻ അംഗമാവുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ കാൻഡിഡേറ്റ് അംഗത്വം നൽകിയിരുന്ന ശ്രീനിജന്റെ അംഗത്വം പാർട്ടി ജില്ലാ കമ്മിറ്റി അംഗീകരിച്ചു. ഇനി അത് ബ്രാഞ്ചിൽ റിപ്പോർട്ട് ചെയ്യുന്ന മുറയ്ക്ക്് ശ്രീനിജന് ബ്രാഞ്ച് യോഗങ്ങളിൽ പങ്കെടുക്കാം. മഹാരാജാസ് കോളേജിലും എറണാകുളം ലോ കോളേജിലും കെ.എസ്.യു. നേതാവായിരുന്നു ശ്രീനിജൻ. വിവാഹശേഷം യു.കെ.യിൽ ഉപരിപഠനത്തിനു പോയി. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.ജി. ബാലകൃഷ്ണന്റെ മരുമകനായ ശ്രീനിജൻ, പിന്നെ കേരളത്തിലേക്ക് എത്തുന്നത് 2006-ൽ ഞാറയ്ക്കൽ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായിട്ടാണ്. ആ തിരഞ്ഞെടുപ്പിൽ 2,631 വോട്ടിന് സി.പി.എമ്മിലെ എം.കെ. പുരുഷോത്തമനോട് പരാജയപ്പെട്ട അദ്ദേഹം പിന്നീട് യൂത്ത് കോൺഗ്രസ് കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോൾ സംസ്ഥാന വൈസ് പ്രസിഡന്റായി. കോൺഗ്രസിൽ 'ഐ' വിഭാഗത്തിനൊപ്പം പ്രവർത്തിച്ചിരുന്ന ശ്രീനിജൻ യൂത്ത്് കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 'എ' വിഭാഗവുമായി അടുത്തു. ഇതോടെ 'ഐ' വിഭാഗത്തിന് അനഭിമതനായി. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട് മത്സരിക്കാൻ കച്ചകെട്ടിയെങ്കിലും ഭൂമി ഇടപാടുകൾ അടക്കമുള്ള വിവാദങ്ങൾ ശ്രീനിജനെതിരേ വന്നതോടെ സീറ്റ് വി.പി. സജീന്ദ്രന് ലഭിച്ചു. ഈ അട്ടിമറിക്ക്് പ്രതികാരമെന്ന നിലയിൽ 2016-ലെ തിരഞ്ഞെടുപ്പിൽ ശ്രീനിജൻ കോൺഗ്രസ് റിബൽ സ്ഥാനാർത്ഥിയാവുമെന്നും സി.പി.എം. പിന്തുണയ്ക്കുമെന്നും പ്രചാരണം ഉണ്ടായി. എന്നാൽ, ശ്രീനിജൻ ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ വിജയത്തിനായി രംഗത്തിറങ്ങുകയായിരുന്നു. അതിനു ശേഷം സി.പി.എമ്മിനോട് ആഭിമുഖ്യം പുലർത്തി വരുന്ന ശ്രീനിജൻ അനുഭാവി ഗ്രൂപ്പിൽ സജീവമായിരുന്നു. അവിടെ നിന്നാണ് ഇപ്പോൾ പാർട്ടിയുടെ അംഗമായിരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2vmNAsv
via
IFTTT
No comments:
Post a Comment