: തെല്ലിടവേളയ്ക്കുശേഷം മഴ രൗദ്രഭാവം പൂണ്ടതോടെ സംസ്ഥാനമൊട്ടാകെ വീണ്ടും പ്രളയക്കെടുതി. ചൊവ്വാഴ്ച തൃശ്ശൂരിലും കണ്ണൂരിലുമായി രണ്ടുപേർക്ക് ജീവൻ നഷ്ടമായി. തൃശ്ശൂർ മണ്ണുത്തിയിലെ വെറ്ററിനറി കോളേജ് കാമ്പസിലുള്ള പടുകൂറ്റൻ കാട്ടുവാകമരം കടപുഴകി കൊടകര മുപ്ലിയം ചെമ്പൂച്ചിറയിലെ പുതുശ്ശേരി ഷാജി (36) മരിച്ചു. ന്യൂമാഹിയിൽ നീന്തൽ മത്സരത്തിനിടെ ഒമ്പതാം ക്ലാസ് വിദ്യാർഥി പാറാൽ കാഞ്ഞിരമുള്ളതിൽ വീട്ടിൽ കെ. രാജേഷിന്റെയും മിനിയുടെയും മകൻ ഹൃത്തിക് രാജ്(14) മുങ്ങിമരിച്ചു.തിരുവനന്തപുരം ശ്രീകാര്യത്ത് ഓടിക്കൊണ്ടിരുന്ന ബൈക്കിനുമുകളിൽ തെങ്ങുവീണ് എൻജിനീയറിങ് കോളേജിനു സമീപം അമ്പാടി നഗറിൽ കൃഷ്ണകൃപയിൽ കെ. പദ്മകുമാർ (46) മരിച്ചു. എൻജിൻ ഘടിപ്പിച്ച വള്ളത്തിൽ മീൻപിടിക്കാൻ പോയ കൊല്ലം കുരീപ്പുഴ കാട്ടുവിള ഇറക്കത്ത് (ലില്ലി ഭവനിൽ) ആന്റണി പീറ്റർ (46) വള്ളംമറിഞ്ഞ് മരിച്ചു.വയനാട് തലപ്പുഴ കമ്പിപ്പാലത്തിന് സമീപത്തുള്ള പുഴയിൽ ഒരാൾ ഒഴുക്കിൽപ്പെട്ടു. അഗ്നിരക്ഷാസേനയും നേവിയും പുഴയിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ ഒട്ടേറെ സ്ഥലങ്ങളിൽ ഉരുൾപൊട്ടി. മിക്ക അണക്കെട്ടുകളിലും ജലനിരപ്പ് അപകടകരമാംവിധം ഉയർന്നു. മുല്ലപ്പെരിയാറിൽ ഒറ്റദിവസം ജലനിരപ്പ് മൂന്നടിയോളം ഉയർന്ന് 138.5 അടിയായി. രാത്രിയോടെ സ്പിൽവേ ഷട്ടർ ഉയർത്തി വെള്ളം പെരിയാറിലേക്ക് ഒഴുക്കിയേക്കും. ഈ സാഹചര്യം മുൻനിർത്തി ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ അടച്ച രണ്ടു ഷട്ടറുകൾ വീണ്ടും തുറന്നു. മുല്ലപ്പെരിയാറിനു താഴെ പെരിയാർ തീരത്ത് രാത്രിയോടെ ആളുകളെ ഒഴിപ്പിച്ചുതുടങ്ങി.* കോഴിക്കോട് ജില്ലയിൽ വ്യാഴാഴ്ച ഒന്പതിടത്ത് ഉരുൾപൊട്ടി. താമരശ്ശേരി ചുരം രണ്ടാംവളവിലും ഒൻപതാം വളവിലും ഉരുൾപൊട്ടലുണ്ടായി. മണ്ണുംമരവും വീണ് ഗതാഗതം മുടങ്ങിയെങ്കിലും പിന്നീട് പുനഃസ്ഥാപിച്ചു. ചുരം റോഡിലൂടെ യാത്ര പരിമിതപ്പെടുത്തണമെന്ന് കോഴിക്കോട് കളക്ടർ യു.വി. ജോസ് നിർദേശിച്ചു. മണ്ണിടിച്ചിലുണ്ടായ കക്കയം-തലയാട് റോഡിലും ഗതാഗതനിയന്ത്രണമുണ്ട്. * പാലക്കാട് ജില്ലയിലെ 11 അണക്കെട്ടുകളും തുറന്നു. പുഴയോരത്തുള്ളവർ ജാഗ്രതപാലിക്കണമെന്ന് മുന്നറിയിപ്പ്* ഇടുക്കി ജില്ലയിൽ വ്യാപക ഉരുൾപൊട്ടൽ. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലും മൂന്നാർ-മറയൂർ സംസ്ഥാനപാതയിലും ഗതാഗതം നിരോധിച്ചു. എല്ലക്കൽ പള്ളിക്ക് മുകളിലുണ്ടായ ഉരുൾപൊട്ടലിൽ കുഞ്ചിത്തണ്ണി ആടിയാനിയിൽ ത്രേസ്യാമ്മ (76) യെ കാണാതായി. ഇവരുടെ വീട് തകർന്നു. രാജകുമാരി വാതുകാപ്പിൽ 10 ഏക്കറും ചെറുതോണി ചുരുളി ആൽപ്പാറ, പറത്തോട് നാൽപ്പതേക്കർ, പൊന്നാമല പുലിയൻതുരുത്ത് എന്നിവിടങ്ങളിൽ ഒരേക്കർ വീതവും ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. കുഞ്ചിത്തണ്ണിയിൽ നാലിടത്തും നെടുങ്കണ്ടത്ത് രണ്ടിടത്തും ഉരുൾപൊട്ടലുണ്ടായി. മൂന്നാർ തലയാർ എസ്റ്റേറ്റിലും പഴയ മൂന്നാറിലെ ലയങ്ങളിലും വെള്ളം കയറി. കണ്ണൻദേവൻ കമ്പനിയുടെ ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്‌സുകൾ തകർന്നു.മാട്ടുപ്പെട്ടി ഡാം തുറന്നതോടെ മുതിരപ്പുഴയിൽ ജലനിരപ്പുയർന്നു. മൂന്നാർ ഒറ്റപ്പെട്ടു. പഴയ മൂന്നാറിൽ 30 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. * നിലമ്പൂർ ആഢ്യൻപാറയിലും കരുവാരക്കുണ്ടിലും വീണ്ടും ഉരുൾപൊട്ടി. ഇവിടങ്ങളിലുള്ള ജനങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. ആളപായമില്ല.* ഇടമലയാർ അണക്കെട്ടിന്റെ ഷട്ടറുകൾ വീണ്ടും തുറന്നു. ഇതിനുപുറമേ മാട്ടുപ്പെട്ടി അണക്കെട്ട് തുറന്നതും ചെറുതോണി ഡാമിന്റെ അടച്ച ഷട്ടറുകൾ ഉയർത്തിയതും പെരിയാർ തീരത്തെ ആശങ്കയിലാക്കുന്നു. പെരിയാർ രണ്ടായി ഒഴുകുന്ന ആലുവയിൽ ജലനിരപ്പ് ചൊവ്വാഴ്ച ഒരു മീറ്ററോളം ഉയർന്നു. മുല്ലപ്പെരിയാർകൂടി തുറക്കുന്ന സാഹചര്യത്തിൽ കടുത്ത ആശങ്കയിലാണ് പെരിയാർ തീരം.* വയനാട് ജില്ലയിൽ പേര്യ ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി. ഇതോടെ വയനാട് ഒറ്റപ്പെടുന്ന സാഹചര്യമാണുള്ളത്. പേര്യ ചുരത്തിൽ പലഭാഗത്തും മണ്ണിടിഞ്ഞു. പാൽച്ചുരം വഴി നിലവിൽ ഗതാഗതത്തിന് നിരോധനമുള്ളതിനാൽ പേര്യ ചുരം വഴിയാണ് കണ്ണൂർ ഭാഗത്തേക്ക് വാഹനങ്ങൾ പോയിരുന്നത്. വയനാട്ടിൽ രണ്ടിടത്ത് ഉരുൾപൊട്ടി. ബാണാസുരസാഗർ അണക്കെട്ടിന്റെ നാലു ഷട്ടറുകളും ഉയർത്തി. * ആലപ്പുഴയിൽ ഒഴുകിയെത്തിയ കിഴക്കൻ വെള്ളത്തിൽ കൈനകരി, ചമ്പക്കുളം, പുളിങ്കുന്ന് പഞ്ചായത്തുകളിലെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിലാണ്. ശബരിഗിരി പദ്ധതിയിലെ വിവിധ ഡാമുകൾ തുറന്നതോടെ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലെ വിവിധ ഭാഗങ്ങളിലടക്കം വീണ്ടും വെള്ളം കയറി. കെ.എസ്.ആർ.ടി.സി. സർവീസുകളടക്കം മുടങ്ങി. പമ്പ, മണിമല നദികളിൽ ചെളി നിറഞ്ഞിരിക്കുന്നതിനാൽ കുടിവെള്ളക്ഷാമം രൂക്ഷമായി.* കണ്ണൂർ ആറളം, കൊട്ടിയൂർ മേഖലയിലെ വനത്തിൽ നാലിടത്ത് ഉരുൾപൊട്ടി. ഇരിട്ടി മേഖലയിൽ ചൊവ്വാഴ്ച അഞ്ചു വീടുകൾ തകർന്നു. ആലക്കോട്, ചെറുപുഴ എന്നിവിടങ്ങളിൽ വ്യാപക കൃഷിനാശം. പൈസക്കരി റോഡിൽ വണ്ണായിക്കടവ് പാലത്തിന്റെ കൈവരി തകർന്നു. കൊട്ടിയൂർ ക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ പ്രവർത്തിക്കുന്ന കെട്ടിടം മരംവീണ് തകർന്നു. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ 153 പേരാണിപ്പോഴുള്ളത്.
from mathrubhumi.latestnews.rssfeed https://ift.tt/2w6WPN2
via
IFTTT
No comments:
Post a Comment