തിരുവനന്തപുരം: പ്രളയത്തിൽ നഷ്ടപ്പെട്ടത് പുനർനിർമിക്കുന്നതിനപ്പുറം പുതിയ കേരളം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി ലോകമെമ്പാടുമുള്ള മലയാളികൾ ഒരുമാസത്തെ ശമ്പളം നാടിനായി നൽകാൻ തയ്യാറാവണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ മുന്നോട്ടുവെച്ച ഈ ആശയം അദ്ദേഹം ഫെയ്‌സ് ബുക്കിലും കുറിച്ചു.‘‘എല്ലാവർക്കും ഒരുമാസത്തെ ശമ്പളം ഒന്നിച്ച് നൽകാനായി എന്നുവരില്ല. ഓരോ മാസവും മൂന്ന് ദിവസത്തെ ശമ്പളംവീതം നൽകിയാൽ 10 മാസംകൊണ്ട് 30 ദിവസത്തെ ശമ്പളമാകുമല്ലോ. ഇങ്ങനെ നൽകുന്നതിനെക്കുറിച്ച് എല്ലാവരും ചിന്തിക്കണം. പ്രവാസി മലയാളികൾ അവരുടെ കൂടെയുള്ളവരുടെ പിന്തുണയും ലഭ്യമാക്കാൻ ശ്രമിക്കണം’’-മുഖ്യമന്ത്രി അഭ്യർഥിച്ചു. ഇതൊരു സങ്കല്പമല്ലെന്നും യാഥാർഥ്യമാകാൻ പോകുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ‘‘നവകേരളത്തിന്റെ സൃഷ്ടിക്കായി എല്ലാ മലയാളികളും ഒന്നിച്ചുനിൽക്കണം. സർക്കാരിന്റെ ഖജനാവിന്റെ വലുപ്പമല്ല കേരളത്തിന്റെ ശക്തി. ലോകം നൽകുന്ന പിന്തുണയാണ്. ലോകത്ത് എല്ലായിടത്തുമുള്ള മലയാളികൾ ഒരുമിച്ചുനിന്നാൽ ഏത് പ്രതിസന്ധിയും മറികടക്കാം. കേരളത്തിന്റെ പുനർനിർമാണത്തിന് പണം ഒരു തടസ്സമാവില്ല’’ -മുഖ്യമന്ത്രി ഫെയ്‌സ് ബുക്കിൽ കുറിച്ചു.നഷ്ടം 35,000 കോടിയിലേറെ പ്രളയത്തിൽ സംസ്ഥാനത്തിന് 35,000 കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായെന്ന് അനൗദ്യോഗികമായി വിലയിരുത്തുന്നതായി സർക്കാർ വൃത്തങ്ങൾ. ഇത് സംസ്ഥാനത്തിന്റെ വാർഷികപദ്ധതി അടങ്കലിനെക്കാൾ കൂടുതലാണ്. ഈ പണം കണ്ടെത്തുക സർക്കാരിന് വലിയ വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് ലോകമെങ്ങുമുള്ള മലയാളികളോട് മുഖ്യമന്ത്രി ഈ അഭ്യർഥന നടത്തിയിരിക്കുന്നത്. പ്രളയദുരിതം നേരിട്ട് വിലയിരുത്താൻ എത്തിയ പ്രധാനമന്ത്രിക്ക് നൽകിയ ഇടക്കാല നിവേദനത്തിൽ 20,000 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കേരളം അറിയിച്ചിരുന്നത്. ഇത് പ്രാഥമിക വിലയിരുത്തലായിരുന്നു. വെള്ളമിറങ്ങിയശേഷം വെളിപ്പെട്ട നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പൂർണമാകുമ്പോൾ 35,000 കോടിക്കപ്പുറം എത്തുമെന്നാണ് ഇപ്പോൾ വിലയിരുത്തുന്നത്. വീടുകൾ തകർന്നതിന്റെ കണക്കെടുപ്പ് തുടങ്ങാനിരിക്കുന്നതേയുള്ളൂ.ഈ സാമ്പത്തികവർഷം കേരളത്തിന്റെ തനത് വാർഷികപദ്ധതി അടങ്കൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നീക്കിവെച്ചതുൾപ്പെടെ 29,150 കോടിയായിരുന്നു. ഇവിടെ നടപ്പാക്കുന്ന കേന്ദ്രപദ്ധതികളുടെ അടങ്കൽ 8098 കോടിയും. ഇത് രണ്ടുംചേർന്നാൽ 37,248 കോടി. എന്നാൽ പ്രളയനഷ്ടം അന്തിമകണക്കിൽ ഏതാണ്ട് ഇതിനൊപ്പം വരുന്ന സ്ഥിതിയാണിപ്പോൾ.
from mathrubhumi.latestnews.rssfeed https://ift.tt/2MPzI3T
via
IFTTT
No comments:
Post a Comment