ന്യൂഡൽഹി: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം നേടിയെടുക്കാനുള്ള ബിജെപി തന്ത്രം എൻഡിഎയ്ക്കുള്ളിലും ഭിന്നതയ്ക്ക് ഇടയാക്കുന്നു. ജെഡിയു അംഗത്തെ മത്സരിപ്പിക്കാനുള്ള നീക്കമാണ് മുന്നണിയിലെ മറ്റൊരു കക്ഷിയായ ശിരോമണി അകാലിദളിന്റെ എതിർപ്പിന് കാരണം. അകാലിദൾ നേതാവ് നരേഷ് ഗുജറാളിന്റെ പേരാണ് നേരത്തെ ഈ പദവിയിലേക്ക് പരിഗണിച്ചിരുന്നത്. പെട്ടെന്ന് അദ്ദേഹത്തെ ഒഴിവാക്കി ജെഡിയുവിന്റെ ഹരിവൻശ് നാരായൺ സിങ്ങിനെ മത്സരിപ്പിക്കാനുള്ള നീക്കമാണ് അകാലിദളിനെ ചൊടിപ്പിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായ ഹർസിമ്രത് കൗർ ബാദലിന്റെ വസതിയിൽ ചേർന്ന യോഗം വ്യാഴാഴ്ച നടക്കുന്ന വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്ന കാര്യം ചർച്ചചെയ്തു. അന്തിമ തീരുമാനം ചൊവ്വാഴ്ച തന്നെ അകാലിദൾ പ്രഖ്യാപിച്ചേക്കും. 245 അംഗങ്ങളുള്ള രാജ്യസഭയിൽ മൂന്ന് അംഗങ്ങളാണ് അകാലിദളിനുള്ളത്. അകാലിദൾ പ്രതിനിധികൾ അടക്കം എൻഡിഎയ്ക്ക് 110 അംഗങ്ങളാണുള്ളത്. എൻഡിഎയ്ക്ക് പുറത്തുള്ളവരിൽ നവീൻ പട്നായിക്കിന്റെ ബിജു ജനാതാദൾ, ചന്ദ്രശേഖര റാവുവിന്റെ ടി.ആർ.എസ് എന്നിവരുടെ പിന്തുണയും ബിജെപി പ്രതീക്ഷിക്കുന്നു. ഈ രണ്ട് പാർട്ടികൾക്കുമായി 15 വോട്ടുണ്ട്. അകാലിദൾ വിട്ടുനിന്നാലും 123 വോട്ട് മതിയാകും ജയിക്കാൻ. ഇതാണ് ബിജെപിയുടെ പ്രതീക്ഷ. അതേ സമയം ശിരോമണി അകാലിദൾ ഇടയുന്നത് മാസങ്ങൾ അപ്പുറത്ത് നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ ബിജെപിക്ക് വെല്ലുവിളിയാകും.
from mathrubhumi.latestnews.rssfeed https://ift.tt/2ALGxi6
via
IFTTT
No comments:
Post a Comment