ന്യൂഡൽഹി: ഹിംസയ്ക്ക് ഇന്ത്യൻ സമൂഹത്തിൽ സ്ഥാനമില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 72-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗാന്ധിയൻ ആശയങ്ങൾ പിന്തുടരണം. ഹിംസയേക്കാൾ ശക്തമാണ് അഹിംസയെന്നാണ് ഗാന്ധി പറഞ്ഞിട്ടുള്ളതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യമെന്നത് വിശാലമായ ആശയമാണെന്നും അദ്ദേഹം പറഞ്ഞു. ദീർഘകാലമായി കാത്തിരുന്ന ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിന്റെ മുനമ്പിലാണ് നാമിപ്പോഴെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും വൈദ്യുതി, രാജ്യത്തെ സമ്പൂർണ വെളിയിട വിസർജന മുക്തമാക്കൽ, എല്ലാവർക്കും വീട്, ദാരിദ്ര്യ നിർമാർജനം തുടങ്ങിയ ലക്ഷ്യങ്ങൾ പൂർത്തിയാകുന്നതിന്റെ നിർണായക ഘട്ടത്തിലാണ് നാമിപ്പോഴെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ന് നാമെടുക്കുന്ന തീരുമാനങ്ങൾ, പദ്ധതികൾ, സാമൂഹ്യ- സാമ്പത്തിക നിക്ഷേപങ്ങൾ ഭാവിയിൽ നമ്മൾ എവിടെ നിൽക്കണമെന്ന് നിശ്ചയിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനമെന്നത് എപ്പോഴും മറ്റുദിനങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. എന്നാൽ ഇത്തവണ അതിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കുറച്ച് ആഴ്ചകൾ കഴിഞ്ഞാൽ രാജ്യം മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. ഓഗസ്റ്റ് 15 എല്ലാ ഇന്ത്യാക്കാരെയും സംബന്ധിച്ച് വിശുദ്ധമായ ദിനമാണ്. നമ്മുടെ പൂർവികരുടെയും സ്വാതന്ത്ര്യ സമരപോരാളികളുടെയും ത്യാഗത്തിന്റെ ഫലമാണ് ഇന്നനുഭവിക്കുന്നത സ്വാതന്ത്ര്യം. സ്ത്രീകൾക്ക് നമ്മുടെ സമൂഹത്തിൽ വ്യക്തമായ പങ്കുണ്ട്. അവർക്ക് സ്വന്തം വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അവരുടെ കഴിവുകൾ വിനിയോഗിക്കണം. യുവാക്കൾ രാജ്യത്തിന്റെ പ്രതീക്ഷയുടെയും അഭിലാഷത്തിന്റെയും അടിസ്ഥാനമാണ്. വളരെവേഗം രാജ്യത്ത് വികസനവും വളർച്ചയും ഉണ്ടാകുന്നുണ്ടെന്നും അത് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടത്തിന് വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാണ് ഇന്ത്യയെന്ന രാജ്യം നിലകൊള്ളുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. നമുക്കെല്ലാവർക്കും പരസ്പരം സഹായിക്കാം. നമ്മുടെ പാരമ്പര്യത്തെയും പ്രകൃതിയേയും പൈതൃക കേന്ദ്രങ്ങളെയും സംരക്ഷിച്ച് ഭാവിതലമുറയ്ക്കായി കൈമാറണമെന്നും രാഷ്ട്രപതി ആഹ്വാനം ചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/2KTqoa6
via
IFTTT
No comments:
Post a Comment