ചെറുതോണി: ചെറുതോണി അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും തുറന്നപ്പോഴുണ്ടായ ശക്തമായ ജലപ്രവാഹം ചെറുതോണിയിൽ നാശം വിതച്ചു. ജില്ലാ ആസ്ഥാനത്തെ കട്ടപ്പനയുമായി ബന്ധിപ്പിക്കുന്ന തൊടുപുഴ-പുളിയൻമല സംസ്ഥാനപാതയിലെ ചെറുതോണി പാലം പൂർണമായും വെള്ളത്തിനടിയിലായി. ജില്ലാ ആസ്ഥാനത്തേക്കുള്ള ഗതാഗതം പൂർണമായും നിലച്ചു. അടിയന്തരസാഹചര്യം നിലനിൽക്കുന്ന ഇടുക്കിയിൽ ശനിയാഴ്ച സൈന്യം എത്തും. 50 പേരടങ്ങുന്ന സംഘമാണ് കോയമ്പത്തൂരിൽ നിന്ന്് എത്തുന്നത്. ചെറുതോണി പാലത്തിന് സമീപത്തെ റോഡ് ഇടിഞ്ഞുപോയി. സമീപത്തെ ട്രാൻസ്ഫോർമർ വെള്ളത്തിൽ പതിച്ചു. വൈദ്യുതിത്തൂണുകളും നിലംപൊത്തി. വാഴത്തോപ്പ്, മരിയാപുരം, വാത്തിക്കുടി, കഞ്ഞിക്കുഴി പഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിച്ച് പെരിയാറിന് കുറുകെ പണിതിരുന്ന അഞ്ച് ചപ്പാത്തുകൾ ഭാഗികമായി തകർന്നു. ടൗണിലെ ബസ് സ്റ്റാൻഡ് പൂർണമായും ഇടിഞ്ഞ് ഒലിച്ചുപോയി. പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ ഇ-ടോയ്ലറ്റും ഒഴുകിപ്പോയി. ബസ് സ്റ്റാൻഡിലെ പെട്ടിക്കടകൾ കുത്തൊഴുക്കിൽ തകർന്നു. ഒഴുക്ക് തടസ്സപ്പെടുത്തുന്നരീതിയിൽ പാലത്തിന്റെ താഴെ മരങ്ങൾ വന്നടിഞ്ഞതോടെ ടൗണിലേക്കും വെള്ളം കയറി. കാത്തിരിപ്പുകേന്ദ്രവും തകർന്നു. പാർക്കിങ് ഏരിയയിലെ പഞ്ചായത്തിന്റെ കെട്ടിടവും പള്ളിവാതിക്കൽ അലിയാരുടെ വീടും ഒഴുകിപ്പോയി. തൊട്ടടുത്തുള്ള ചന്ദ്രാലയം സോമരാജന്റെ വീടും അപകടാവസ്ഥയിലാണ്. ടൗണിലെ വ്യാപാരസ്ഥാപനങ്ങൾ പോലീസ് അടപ്പിച്ചു. ഇതോടൊപ്പം ഒട്ടേറെ കുടിവെള്ളസ്രോതസ്സുകളും പെരിയാർ തീരത്തെ ഒട്ടേറെ വീടുകളും തകർന്നു. മരിയാപുരം-വാഴത്തോപ്പ് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് വെള്ളക്കയത്ത് പെരിയാറ്റിന് കുറുകെ നിർമ്മിച്ച റോഡും തകർന്നു. ഇങ്ങനെ പോകാം തൊടുപുഴയിൽ നിന്ന് വരുന്ന വാഹനങ്ങൾ പൈനാവിൽ എത്തി താന്നികണ്ടം വഴിയാണ് ചെറുതോണിയിൽ എത്തുന്നത്. കട്ടപ്പന, നെടുംകണ്ടം, കുമളി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ താന്നികണ്ടത്ത് നിന്ന് തടിയമ്പാട് എത്തി കരിമ്പൻ പാലത്തിലൂടെ മുരിക്കാശ്ശേരി വഴിയാണ് പോകുന്നത്. ഉപയോഗപ്രദമായ വെള്ളം കയറാത്ത മുഴുവൻ ഗ്രാമീണ റോഡുകളും ഗതാഗതം തിരിച്ചുവിടുന്നതിന് ഉപയോഗിക്കുന്നുണ്ട്. പണിക്കൻകുടിയിൽ മണ്ണിടിച്ചിൽ; യുവാവിന്റെ മൃതദേഹം കണ്ടെത്തി വെള്ളത്തൂവൽ: ബുധനാഴ്ച രാത്രി കാണാതായ പണിക്കൻകുടി മനക്കപ്പറമ്പിൽ റിനോ തോമസിന്റെ(28) മൃതദേഹം മണ്ണിനടിയിൽനിന്ന് കണ്ടെടുത്തു. സ്ഥിരമായി റിനോ പോകുന്ന വഴിയിൽ മാണിക്കുന്നേൽ ലാലിയുടെ വീടിന്റെ മുറ്റമിടിഞ്ഞ് റോഡിലേക്ക് വീണുകിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. സമീപത്ത് കുട കണ്ടെത്തിയതോടെ നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു. മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെടുത്തു. തോമസിൻറെയും സൂസമ്മയുടെയും മകനാണ്. നിഷ സഹോദരിയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2MCcVFu
via
IFTTT
No comments:
Post a Comment