തേഞ്ഞിപ്പലം/ബെഗളൂരു: ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജമാഅത്തുൽ മുജാഹിദ്ദീൻ ബംഗ്ലാദേശിന്റെ (ജെ.എം.ബി.) ഇന്ത്യയിലെ തലവൻ മുഹമ്മദ് ജാഹിദുൽ ഇസ്‌ലാമിനെ(38) ബെംഗളൂരുവിൽ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ.) പിടികൂടി. കഴിഞ്ഞദിവസം കോട്ടയ്ക്കലിൽ പിടിയിലായ ഭീകര സംഘാംഗങ്ങളിൽനിന്ന് ലഭിച്ച സൂചനകളിൽനിന്നാണ് ഇയാളെ രാമനഗരയിലെ വാടകവീട്ടിൽനിന്ന് അറസ്റ്റുചെയ്തത്.ബെംഗളൂരുവിലെ എൻ.ഐ.എ. കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് ജാഹിദുലിനെ അഞ്ച് ദിവസത്തെ യാത്രാറിമാൻഡിൽ ബിഹാർ എൻ.ഐ.എ. സംഘത്തിന് കൈമാറി. ഇയാളെ പട്‌നയിലെ എൻ.ഐ.എ. പ്രത്യേക കോടതിയിൽ ഹാജരാക്കും. ബിഹാറിലെ ബോധ്ഗയയിൽ ജനുവരിയിൽ രണ്ട് ബോംബുകൾ കണ്ടെടുത്ത സംഭവത്തിലെ മുഖ്യപ്രതിയാണ് മുഹമ്മദ് ജാഹിദുൽ ഇസ്‌ലാം. ഇയാളുടെ നിർദേശപ്രകാരമാണ് അനുയായി മുസ്താഫിസുർ റഹ്മാൻ ബോംബ് ഉണ്ടാക്കിയതെന്നും ഇതാണ് കണ്ടെടുത്തതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ടിബറ്റൻ ആത്മീയനേതാവ് ദലൈ ലാമ സന്ദർശിക്കാനിരിക്കേയാണ് ബോംബ് കണ്ടെടുത്തത്. ഇതേത്തുടർന്ന് മുഹമ്മദ് ജാഹിദുൽ ഒളിവിൽ കഴിയുകയായിരുന്നു. ബംഗ്ലാദേശിലെ ഒട്ടേറെ ഭീകരവാദ കേസുകളിൽ പ്രതിയായ ഇയാൾ മുനീർ, കൗസർ, മുന്ന, ബോമ മിയാൻ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നതായി അന്വേഷണസംഘം പറഞ്ഞു. ഇന്ത്യയിൽ ഭീകരപ്രവർത്തനം നടത്താൻ ബംഗ്ലാദേശിൽനിന്ന് ബംഗാളിലേക്ക് കുടിയേറിയ ആളാണ് മുഹമ്മദ് ജിഹാദുൽ ഇസ്‍ലാമെന്ന് എൻ.ഐ.എ. പറഞ്ഞു. രണ്ടരമാസംമുമ്പാണ് മുനീർ എന്നപേരിൽ ഇയാൾ രാമനഗരയിൽ വീട് വാടകയ്ക്കെടുത്തത്. ഇതിനായി ഡൽഹി മേൽവിലാസവും ആധാർ നമ്പറും നൽകിയിരുന്നു. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പമായിരുന്നു താമസം. സൈക്കിളിൽ റെഡിമെയ്ഡ് വസ്ത്രങ്ങൾ വിൽക്കുന്ന തൊഴിലാണ് ചെയ്തിരുന്നതെന്നാണ് സമീപവാസികൾ നൽകിയ മൊഴി. വീട്ടിൽ നടത്തിയ പരിശോധനയിൽ ലാപ് ടോപ്പ്, ജലാറ്റിൻ പൗഡർ, ക്ഷേത്രങ്ങളുടെയും പള്ളികളുടെയും വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും ചിത്രങ്ങൾ, ബെംഗളൂരുവിന്റെ മാപ്പ് എന്നിവ കണ്ടെടുത്തു.പലസമയങ്ങളിലായി മലപ്പുറം ജില്ലയിലെ വിവിധഭാഗങ്ങൾ സന്ദർശിച്ചിരുന്നു. കേരളത്തിൽ സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടതായും സൂചനയുണ്ട്. ബംഗ്ലാദേശിൽ പത്തിലധികം കൊലപാതകക്കേസുകളിലെ പ്രതിയാണ് ഇയാൾ. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കേ 2014-ൽ അഞ്ചു പോലീസുകാരെ കൊലപ്പെടുത്തിയാണ് ഭീകരസംഘാംഗങ്ങൾ ഇയാളെ രക്ഷപ്പെടുത്തിയത്.കോട്ടയ്ക്കൽ നഗരത്തിന് സമീപം വാടകക്കെട്ടിടത്തിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശികളായ നാലുപേരെ കഴിഞ്ഞദിവസം എൻ.ഐ.എ. പിടികൂടിയിരുന്നു. മുസാഫിർ റഹ്മാൻ (35), അബ്ദുൾ ഷെയ്ഖ് (26), അബ്ദുൾകരീം (19), അബ്ബാസ് ഷെയ്ഖ് (40) എന്നിവരാണ് അറസ്റ്റിലായത്. തൊഴിലാളികളെന്ന വ്യാജേന താമസിക്കുകയായിരുന്ന ഇവർ ബോധ്ഗയ സ്ഫോടനവുമായി ബന്ധമുള്ളവരാണ്. 2014 ഒക്ടോബർ രണ്ടിന് ബംഗാളിലെ ബർദാനിൽ നടന്ന സ്ഫോടനത്തിലും മുഹമ്മദ് ജാഹിദുൽ ഇസ്‌ലാമിനൊപ്പം ഇവർ പങ്കാളികളായിരുന്നതായി അന്വേഷണസംഘം പറഞ്ഞു. മൂന്നുപേരാണ് ഇതിൽ കൊല്ലപ്പെട്ടത്.സ്ഫോടകവസ്തുക്കൾ, ക്ഷേത്രങ്ങളുടെ ചിത്രങ്ങൾ, സർക്യൂട്ട് ചിത്രങ്ങൾ, ഗ്ലാസ് പൊടി, കരിമരുന്ന്, ലാപ്‌ടോപ്പ്, മൊബൈൽ ഫോണുകൾ എന്നിവയെല്ലാം ഇവരിൽനിന്ന് കണ്ടെടുത്തിരുന്നു. ലഷ്‌കറെ തൊയ്ബ, ഇന്ത്യൻ മുജാഹിദ്ദീൻ, അൽഖായിദ തുടങ്ങിയ ഭീകര സംഘടനകളുമായും അടുത്ത ബന്ധമുള്ളവരാണ് പിടിയിലായവരെല്ലാം. പിടികൂടുന്നതിനിടെ ഇവർ ജിഹാദി മുദ്രാവാക്യങ്ങൾ മുഴക്കിയതായി അന്വേഷണസംഘം പറഞ്ഞു. ഇവരെയും ബിഹാർ എൻ.ഐ.എ.യ്ക്ക് കൈമാറിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2OnINhJ
via
IFTTT
No comments:
Post a Comment