മുംബൈ: മഹാനഗരത്തിന്റെ മുഖമുദ്രയായ ചേരികൾക്ക് വിഷാദത്തിന്റെ നരച്ച നിറങ്ങളിൽനിന്ന് മോചനം. ചുവപ്പും മഞ്ഞയും പച്ചയുമായി ആഹ്ലാദത്തിന്റെ നിറങ്ങൾ വാരിപ്പൂശിക്കഴിഞ്ഞു പല ചേരികളും. പ്രശസ്തമായ ധോബിഘാട്ടിലെയും അംബേദ്കർ നഗറിലെയും കാമാഠീപുരയിലെയും ചേരികളാണ് ഒരുസംഘം കലാകാരികളുടെയും കലാകാരൻമാരുടെയും കൈകളാൽ നിറക്കൂട്ട് അണിഞ്ഞത്. കലാകാരിയും സാമൂഹികപ്രവർത്തകയുമായ റൂബിൾ നാഗിയുടെ നേതൃത്വത്തിലാണ് ചേരിയുടെ മുഖച്ഛായ മാറ്റുന്നത്. റൂബിളിന്റെ 'മിസാൽ മുംബൈ' എന്ന സന്നദ്ധസംഘടനയാണ് ഇതിനുപിന്നിൽ. ഈവർഷം ജനുവരിയിലാണ് മിസാൽ മുംബൈ ചേരികൾക്ക് ചായംപൂശാൻ തുടങ്ങിയത്. ജൂൺ, ജൂലായ് മാസങ്ങളിലെ മഴയിലും തുടർന്ന ദൗത്യം വഴി 24,000 കുടിലുകൾക്ക് നിറംപകർന്നുകഴിഞ്ഞു. 300 പൊതുചുമരുകളിൽ ചുവർച്ചിത്രങ്ങൾ വരച്ചു. ''വീട് വലുതായാലും ചെറുതായാലും അവിടെ അടിസ്ഥാനസൗകര്യങ്ങളോടെ സന്തോഷത്തോടെ കഴിയാനുള്ള അവകാശം എല്ലാവർക്കുമുണ്ട്'' -റൂബിൾ നാഗി പറയുന്നു. 'ചുവരിന് നിറം പൂശുന്നതല്ല, സൗകര്യങ്ങൾ ഒരുക്കുന്നതാണ് പ്രധാനം. കുടിലുകളുടെ ചോർച്ച മാറ്റുന്നതിനും പരിസരം ശുചീകരിക്കുന്നതിനുമാണ് മിസാൽ മുംബൈ മുൻഗണന നൽകിയത്. സ്ത്രീകൾക്കും കുട്ടികൾക്കും ചികിത്സാക്യാമ്പുകൾ നടത്തുന്നുണ്ട്. പരിസരശുചിത്വത്തിന്റെയും വ്യക്തിശുചിത്വത്തിന്റെയും പ്രധാന്യം അറിയിക്കാൻ ക്യാമ്പുകൾ നടത്തുന്നുണ്ട്'' -റൂബിൾ നാഗി പറയുന്നു. മുംബൈയിലെ ചേരികളിൽ മിസാൽ മുംബൈ നടത്തുന്ന പ്രവർത്തനങ്ങൾ അന്താരാഷ്ട്രശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. നടൻ ആമിർഖാൻ മുതൽ മുൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ് വരെയുള്ള പ്രമുഖർ പിന്തുണയുമായി എത്തിയിട്ടുമുണ്ട്. ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റൂബിൾ നാഗിയും മിസാൽ മുംബൈയും.
from mathrubhumi.latestnews.rssfeed https://ift.tt/2vDY468
via
IFTTT
No comments:
Post a Comment