കൊച്ചി : പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് നൽകുന്നതിനായി ചെന്നൈയിലെ സി.പി.ഐ. പ്രവർത്തകർ സമാഹരിച്ച ഭക്ഷ്യവസ്തുക്കളുമായി എത്തിയ വണ്ടി, പാർട്ടിവിട്ട് സി.പി.എമ്മിൽ ചേർന്നവർ തട്ടിയെടുത്തെന്ന് ആരോപണം. സി.പി.ഐ. എറണാകുളം ജില്ലാ കൗൺസിൽ ഓഫീസിൽ ഏൽപ്പിക്കുന്നതിനായി വന്ന വാഹനം തടഞ്ഞുനിർത്തി സി.പി.എം. പ്രവർത്തകർ സാധനങ്ങൾ ഇറക്കിയെടുത്തുവെന്നാണ് ആക്ഷേപം. ഇന്നലെ സേലത്തുനിന്ന് എം.എസ്. ട്രാൻസ്‌പോർട്ട് എന്ന ടെമ്പോയിൽ കലൂരിലെ സി.പി.ഐ. ജില്ലാ കൗൺസിൽ ഓഫീസിലേക്ക് ഒരു ടൺ അരി, പഞ്ചസാര ഉൾപ്പെടെ പലവ്യഞ്ജനങ്ങളുമായെത്തിയ വാഹനം വടുതലയിൽ തടഞ്ഞുനിർത്തിയാണ് സി.പി.എം. പ്രവർത്തകർ സാധനങ്ങൾ തട്ടിയെടുത്തതെന്ന് സി.പി.ഐ. ആരോപിച്ചുസി.പി.ഐ. വിട്ട് സി.പി.എമ്മിൽ ചേർന്ന ഇ.എം. സുനിൽകുമാറിന്റെ നേതൃത്വത്തിൽ എടുത്തുവെച്ചിരുന്ന സാധനങ്ങൾ വടുതലയിലെ സി.പി.ഐ. പ്രവർത്തകർ വന്ന് ഏറ്റെടുത്തു. ഇതേച്ചൊല്ലി വാക്ക് തർക്കമുണ്ടായതിനെത്തുടർന്ന് നോർത്ത് പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. സി.പി.ഐ. പ്രവർത്തകർ സാധനങ്ങൾ തിരികെയെടുത്ത് അതേ വാഹനത്തിൽ കലൂരിലെ ജില്ലാ കൗൺസിൽ ഓഫീസിൽ എത്തിച്ചു. ജില്ലാ സെക്രട്ടറി പി. രാജു സേലത്തുനിന്നെത്തിയ പ്രവർത്തകരിൽ നിന്ന് സാധനങ്ങൾ ഏറ്റുവാങ്ങി. സി.പി.ഐക്കാർ എന്ന പേരിൽ എത്തിയതിനാലാണ് തങ്ങൾ സാധനങ്ങൾ വടുതലയിൽ ഇറക്കാൻ അനുവദിച്ചതെന്നും സേലത്തുനിന്നെത്തിയവർ സി.പി.ഐ. നേതാക്കളോട് പറഞ്ഞു. അതേസമയം, സംഭവവുമായി സി.പി.എമ്മിന് ഒരു ബന്ധവുമില്ലെന്ന് ഏരിയ സെക്രട്ടറി പി.എൻ. സീനുലാൽ പറഞ്ഞു. സി.പി.എമ്മിന് സാധനങ്ങൾ തട്ടിയെടുക്കേണ്ട ഒരാവശ്യവും ഇപ്പോഴില്ല. പാർട്ടിക്ക് ധാരാളം പേരിൽ നിന്ന് സാഹയം കിട്ടുന്നുണ്ട്. അതെല്ലാം ദുരിതബാധിതർക്ക് കൊടുത്തുകൊണ്ടിരിക്കുകയുമാണ്. വടുതലയിൽ, പഴയ സി.പി.ഐ. പ്രവർത്തകർക്ക് അവർ മാറിയതറിയാതെ തെറ്റിദ്ധാരണമൂലം വന്ന സാധനങ്ങളാവാമെന്നാണ് കരുതുന്നതെന്ന് സീനുലാൽ വ്യക്തമാക്കി,
from mathrubhumi.latestnews.rssfeed https://ift.tt/2o9TvgK
via
IFTTT
No comments:
Post a Comment