ഇലവുംതിട്ട: ബൈക്കപകടത്തെത്തുടർന്ന് തലയ്ക്കു മാരകമായി പരിക്കേറ്റ് അബോധാവസ്ഥയിലായ യുവാവിന്റെ കുടുംബം ജപ്തിഭീഷണിയിൽ. ഇലവുംതിട്ട അയത്തിൽ സുഗതാലയത്തിൽ എം.സുഗതകുമാരിയുടെ മകൻ വിജയ് ജഗദീഷിൻറെ(28) കുടുംബമാണ് പ്രതിസന്ധിയിലായത്. രണ്ടുവർഷമായി കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് വിജയ്. ചികിത്സച്ചെലവുകൂടാതെ, ജപ്തി ഒഴിവാക്കാനുള്ള പണംകൂടി കണ്ടെത്താൻ പാടുപെടുകയാണ് വീട്ടുകാർ. രണ്ടുവർഷംമുൻപ് ഇലവുംതിട്ട-നെടിയകാലാ റോഡിൽ പുളിത്തിട്ടപ്പടിക്കു സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് വിജയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. തലയോട്ടി തുറന്ന് ഒന്നിലധികം തവണ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. രണ്ടുവർഷത്തോളം നീണ്ടുനിന്ന ചികിത്സയ്ക്കായി 33 ലക്ഷം രൂപ ചെലവായി. ഇനി ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് വാങ്ങണമെങ്കിൽ 15 ലക്ഷം രൂപകൂടി ആവശ്യമാണ്. ഉള്ളതെല്ലാം വിറ്റും പണയപ്പെടുത്തിയും ബാങ്കുവായ്പ എടുത്തുമൊക്കെയാണ് ഇതുവരെയുള്ള ചികിത്സയ്ക്കായി വീട്ടുകാർ പണം കണ്ടെത്തിയത്. വിദേശത്തായിരുന്ന വിജയ്യുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചിരുന്നു. വിജയ് അപകടത്തിൽപ്പെടുമ്പോൾ ഭാര്യ നാലുമാസം ഗർഭിണിയായിരുന്നു. എന്നാൽ, താൻ അച്ഛനായെന്നും കുഞ്ഞ് പിച്ചവെച്ചുനടക്കാറായെന്നുമുള്ള കാര്യം, രണ്ടുവർഷത്തോളമായി അബോധാവസ്ഥയിലായ വിജയ് അറിയുന്നില്ല. വീടും സ്ഥലവും ഈടുനൽകി ബാങ്കിൽനിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനാൽ വിജയ്യുടെ കുടുംബം ജപ്തിഭീഷണിലാണ്. കൂടാതെ, രണ്ടുവർഷത്തെ ചികിത്സയ്ക്കായി 33 ലക്ഷം രൂപ ചെലവായി. പുറമെ ആശുപത്രിയിൽ അടയ്ക്കാനുള്ള 15 ലക്ഷം രൂപകൂടി വേണം. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിൽ സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുകയാണ് ഈ കുടുംബം. ഇതിനായി യൂണിയൻ ബാങ്ക് ഇലവുംതിട്ട ശാഖയിൽ വിജയ്യുടെ അമ്മ സുഗതകുമാരിയുടെപേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ- 684502010002071 ഐ.എഫ്.എസ്.കോഡ്: യു.ബി.ഐ.എൻ.0568457 യൂണിയൻ ബാങ്ക്, ഇലവുംതിട്ട ശാഖ. ഫോൺ-8547789704.
from mathrubhumi.latestnews.rssfeed https://ift.tt/2OFegN3
via
IFTTT
No comments:
Post a Comment