തിരുവനന്തപുരം: ദുരിതംവിതച്ച നാളുകൾക്കുശേഷം ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലാണ് കേരളം. മഴ ഒഴിഞ്ഞതോടെ കുമരകം, വൈക്കം, കുട്ടനാട് തുടങ്ങിയ പ്രദേശങ്ങളിലൊഴികെ പ്രളയജലം പതുക്കെ പിൻവാങ്ങിത്തുടങ്ങി. തകർന്ന പട്ടണങ്ങൾ പതുക്കെ സാധാരണനിലയിലേക്ക് വരികയാണ്. പ്രളയം ദുരിതംവിതച്ച ജില്ലകളിലെ ക്യാമ്പുകളിൽ നിന്ന് ജനങ്ങൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. സർക്കാർ കണക്കാക്കിയ ഇരുപതിനായിരത്തിലേറെ കോടി രൂപയുടെ മൊത്തം നഷ്ടം നേരിടാൻ ആവശ്യമായ പണം കണ്ടെത്താൻ സർക്കാർ ശ്രമം തുടങ്ങി. ഇതിനായി കേന്ദ്രത്തിൽനിന്ന് കൂടുതൽ ഇളവുകൾ േതടുകയാണ് കേരളം. സംസ്ഥാന ചരക്ക്-സേവന നികുതിക്കുപുറമേ, (എസ്.ജി.എസ്.ടി.) 10 ശതമാനം സെസ് കൂടി ചുമത്താൻ കേരളം കേന്ദ്രത്തിന്റെ അനുമതി തേടും. സംസ്ഥാനത്തിന്റെ വായ്പപരിധി ഉയർത്തി 10,500 കോടി രൂപകൂടി അധികമായി കടമെടുക്കാനും ആലോചനയുണ്ട്. സംസ്ഥാനത്തിന്റെ പുനരുദ്ധാരണത്തിന് ബൃഹത്തായ പദ്ധതി തയ്യാറാക്കി കേന്ദ്രത്തെ സമീപിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. തകർന്ന കേരളത്തെ മുമ്പത്തെ അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കുകയല്ല, പുതിയൊരു കേരളത്തെ സൃഷ്ടിക്കുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തിന്റെ പുനർനിർമാണത്തിന് വലിയതോതിൽ വിഭവസമാഹരണം നടത്തണം. പശ്ചാത്തലസൗകര്യങ്ങൾ പുനർനിർമിക്കുന്നതിനും കൃഷിയിലും ജലസേചനം ഉൾപ്പെടെയുള്ള അനുബന്ധമേഖലകളിലും സാമൂഹികമേഖലയിലും ദീർഘകാല പദ്ധതികൾ നടപ്പാക്കുന്നതിനും പ്രത്യേക പദ്ധതി നടപ്പാക്കണമെന്ന് നബാർഡിനോട് ആവശ്യപ്പെടും. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് കേരളത്തിന് പ്രത്യേക പാക്കേജ് വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആവശ്യങ്ങൾ ഇങ്ങനെ ജി.എസ്.ടി. സെസ് 10 ശതമാനം പ്രളയക്കെടുതിയിലായ കേരളത്തെ പുനർനിർമിക്കാനുള്ള വിഭവം കണ്ടെത്തുന്നതിനായാണ് സംസ്ഥാന ചരക്ക്-സേവന നികുതിക്കുപുറമേ സെസ് ഏർപ്പെടുത്തണമെന്ന് ജി.എസ്.ടി. കൗൺസിലിനോട് ആവശ്യപ്പെടുന്നത്. കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന് തിങ്കളാഴ്ചതന്നെ സംസ്ഥാനം കത്തയച്ചു. കേന്ദ്രാനുമതി കിട്ടിയാൽ ഏതൊക്കെ സാധനങ്ങൾക്കാണ് സെസ് ഈടാക്കുകയെന്ന് തീരുമാനിക്കും. കടമെടുപ്പ് പരിധി ഉയർത്തണം സംസ്ഥാനത്തിന് കമ്പോളത്തിൽനിന്ന് വായ്പയെടുക്കാനുള്ള പരിധി ഇപ്പോൾ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (എസ്.ജി.ഡി.പി.) മൂന്നുശതമാനമാണ്. ഇത് നാലര ശതമാനമാക്കണമെന്നാണ് മറ്റൊരാവശ്യം. അത് അനുവദിക്കപ്പെട്ടാൽ 10,500 കോടി രൂപ അധികം കടമെടുക്കാനാവും. ഇതിനായി ധന ഉത്തരവാദിത്വ നിയമത്തിൽ (എഫ്.ആർ.ബി.എം. ആക്ട്) മാറ്റംവരുത്തണം. നിയമത്തിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാരിനാണ് അധികാരം. തൊഴിലുറപ്പിൽ 2600 കോടിയുടെ പാക്കേജ് തൊഴിലുറപ്പുപദ്ധതിക്ക് ഈവർഷം 2600 കോടി രൂപയുടെ പ്രത്യേക പാക്കേജ് വേണം. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾ, പുനരധിവാസ പ്രവർത്തനങ്ങൾ എന്നിവയും തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തണം. വീടുകളുടെ അറ്റകുറ്റപ്പണി, പുനർനിർമാണം അടക്കമുള്ള മേഖലയിൽ തൊഴിലുറപ്പുപദ്ധതിയിൽപ്പെടുത്തി തൊഴിലാളികൾക്ക് കൂലി നൽകാനാകണം. എങ്കിൽമാത്രമേ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനാവൂ.
from mathrubhumi.latestnews.rssfeed https://ift.tt/2whw5JM
via
IFTTT
No comments:
Post a Comment