മണ്ണാർക്കാട്: വീട്ടിൽനിന്ന് നിധിയെടുത്തുകൊടുക്കാമെന്ന് പറഞ്ഞ് യുവതിയിൽനിന്ന് 82 ലക്ഷംരൂപ വാങ്ങിയശേഷം നാലുകോടിരൂപയുടെ ഡയമണ്ടാണെന്നുപറഞ്ഞ് കല്ലുകൊടുത്ത് കബളിപ്പിച്ച സിദ്ധൻ പിടിയിൽ. ചെർപ്പുളശ്ശേരി നെല്ലായ ഇരുമ്പാലശ്ശേരി മഞ്ഞളിങ്ങൽവീട്ടിൽ അബ്ദുൾഅസീസിനെയാണ് (62) ചെർപ്പുളശ്ശേരിയിൽനിന്ന് പിടികൂടിയത്. പയ്യനെടം തോട്ടാശ്ശേരി ആയിഷയാണ് പരാതിക്കാരി. ഇവർക്ക് പയ്യനെടത്തിന് പുറമേ കോട്ടയ്ക്കലിൽ ഒരു വീടുണ്ട്. ഈ വീട്ടിൽനിന്ന് നിധിയെടുത്തുനൽകാമെന്ന് വിശ്വസിപ്പിച്ചാണ് വിവിധ പൂജനടത്താനെന്നുപറഞ്ഞ് ആയിഷയുടെ പക്കൽനിന്ന് രണ്ട് ഗഡുക്കളായി 82ലക്ഷംരൂപ കൈപ്പറ്റിയതെന്ന് പരാതിയിൽ പറയുന്നു. 2016 ഓഗസ്റ്റ് 7-ന് വീടും കൃഷിസ്ഥലവുമെല്ലാം വിറ്റ 60 ലക്ഷം രൂപയും 2016 സെപ്റ്റംബർ രണ്ടിന് സ്വർണംവിറ്റ വകയിലുംമറ്റുമുള്ള 22 ലക്ഷം രൂപയുമടക്കമായിരുന്നു ഇതെന്ന് ആയിഷ പോലീസിനോട് പറഞ്ഞു. തുടർന്ന്, നാലുകോടിരൂപ വിലവരുന്ന ഡയമണ്ടാണെന്നുപറഞ്ഞ് ഒരു കല്ലുകൊടുത്ത് വിശ്വാസവഞ്ചന നടത്തുകയുമായിരുന്നെന്നാണ് പരാതി. ഇയാൾ നൽകിയ കല്ല് കോഴിക്കോട്ട് കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി അറിഞ്ഞത്. തുടർന്ന് പണം തിരിച്ചുനൽകുന്നതിനായി ആവശ്യപ്പെട്ടു. അസീസ് 20 ലക്ഷത്തിന്റെ നാല് ചെക്ക് നൽകി. എന്നാൽ, ഈ ചെക്കുകളെല്ലാം മടങ്ങുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ആയിഷയുടെ പരാതിയിന്മേൽ കേസ് രജിസ്റ്റർചെയ്ത പോലീസ് വിശ്വാസവഞ്ചനക്കുറ്റം ചുമത്തിയാണ് അസീസിനെ അറസ്റ്റ് ചെയ്തത്. അസീസിന് ചെർപ്പുളശ്ശേരിയിലും നിലമ്പൂരിലുമായി രണ്ട് ഭാര്യമാരുണ്ടെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ ടി.പി. ഫർഷാദ്, എസ്.ഐ. വിപിൻ കെ. വേണുഗോപാൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, അബ്ദുൾനവാസ്, രാജൻ എന്നിവരടങ്ങുന്ന സംഘമാണ് അബ്ദുൾഅസീസിനെ അറസ്റ്റ് ചെയ്തത്.
from mathrubhumi.latestnews.rssfeed https://ift.tt/2OZn7JX
via
IFTTT
No comments:
Post a Comment