കല്പറ്റ: വായ്പക്കുടിശ്ശിക വരുത്തിയവർക്കുനേരേ സർഫാസി നിയമം ഉപയോഗിച്ച് ബാങ്കുകൾ നടപടി ശക്തമാക്കിയതോടെ വയനാട് ജില്ലയിൽ എണ്ണായിരത്തിലേറെ കർഷകർ കുടിയിറക്ക് ഭീഷണിയിൽ. തിരിച്ചടവിൽ മൂന്നു ഗഡുക്കൾ തുടർച്ചയായി വീഴ്ചവരുത്തിയാൽ ഈടായി നല്കിയ വസ്തു ബാങ്കിന് പിടിച്ചെടുക്കാനും വിൽക്കാനും അധികാരം നല്കുന്നതാണ് സർഫാസി നിയമം. കഴിഞ്ഞവർഷം മുതലാണ് ബാങ്കുകൾ നടപടി കർശനമാക്കിത്തുടങ്ങിയത്. കനറാ ബാങ്ക്, കേരള ഗ്രാമീൺബാങ്ക്, സഹകരണ ബാങ്കുകൾ, എച്ച്.ഡി.എഫ്.സി., ഐ.സി.ഐ.സി.ഐ., എസ്.ബി.ഐ. തുടങ്ങിയവയാണ് ജപ്തി നടപടികളുമായി മുന്നോട്ടുപോകുന്നത്. നോട്ടീസ് കിട്ടിയവരിൽ നാലുപേർ ആത്മഹത്യചെയ്തു. കല്ലൂർ, മാനന്തവാടി, മക്കിയാട്, അമ്പലവയൽ എന്നിവിടങ്ങളിലെ ഓരോ കർഷകരാണ് ആത്മഹത്യചെയ്തത്. കല്ലൂരിൽ ആത്മഹത്യചെയ്ത കർഷകൻ നേരത്തെ 80,000 രൂപ ബാങ്കിൽ അടയ്ക്കാൻ ചെന്നെങ്കിലും ഒരു ലക്ഷത്തിൽ കുറച്ച് സ്വീകരിക്കില്ലെന്നായിരുന്നു ബാങ്കിന്റെ നിലപാടെന്ന് കിസാൻ ജനത സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.ഒ. ദേവസി പറഞ്ഞു. ഓരോ ബാങ്കും എത്രപേർക്ക് നോട്ടീസ് നൽകിയെന്ന് ഇനംതിരിച്ചുള്ള പട്ടിക ലഭ്യമല്ല. നോട്ടീസ് അയച്ചവരുടെ എണ്ണം ആവശ്യപ്പെട്ട് ചില കർഷക സംഘടനകൾ വിവരാവകാശ നിയമപ്രകാരം ബാങ്കുകളെ സമീപിച്ചെങ്കിലും വ്യക്തിഗത വിവരങ്ങൾ നിയമപ്രകാരം നല്കേണ്ടതില്ലെന്നതിനാൽ അപേക്ഷകൾ പരിഗണിക്കപ്പെട്ടില്ല. കർഷകസംഘടനകൾ വയനാട് ജില്ലയിൽ നടത്തിയ കണക്കെടുപ്പിലാണ് എണ്ണായിരത്തിലേറെപ്പേർക്ക് നോട്ടീസ് കിട്ടിയതായി വ്യക്തമായത്. ഇതിൽ 100 പേരുടെ കാര്യത്തിൽ നടപടികൾ പൂർത്തിയായി, ജപ്തിയിലേക്ക് നീങ്ങുകയാണ്. 250 പേരുടെ നടപടികൾ പുരോഗമിക്കുന്നു. സംസ്ഥാനത്ത് മറ്റൊരു ജില്ലയിലും ഇത്രയധികം പേർ സർഫാസി നിയമം കാരണം കുടിയിറക്കു ഭീഷണി നേരിടുന്നില്ലെന്ന് സംഘടനാ നേതാക്കൾ പറയുന്നു. സഹകരണബാങ്കുകളാണ് കൂടുതൽ പേർക്ക് നോട്ടീസ് നല്കിയിട്ടുള്ളത്. പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ.യാണ് ഏറ്റവും കുറവ്. നിയമത്തിന്റെ ലക്ഷ്യം. സർഫാസിനിയമത്തിലെ 31 (ഐ) പ്രകാരം കൃഷിഭൂമി ജപ്തിചെയ്യാൻ പാടില്ല. ഈ വ്യവസ്ഥ പല ബാങ്കുകളും പാലിക്കുന്നില്ല. പലയിടത്തും കൃഷിഭൂമിയാണ് ജപ്തി ഭീഷണി നേരിടുന്നത്. ഒരു ലക്ഷത്തിൽ താഴെയുള്ള, വസ്തു ഈട് നല്കാത്ത വായ്പകൾക്കും നിയമം ബാധകമല്ല. തിരിച്ചടക്കേണ്ട തുക വായ്പയുടെ 20 ശതമാനമാണെങ്കിലും നിയമത്തിന്റെ പരിധിയിൽ വരില്ല. ജപ്തി നടപടികൾക്കെതിരായ പരാതികൾ എറണാകുളത്തെ ഡെബ്റ്റ് റിക്കവറി ട്രിബൂണൽ മാത്രമേ പരിഗണിക്കൂ. ഇതിനുള്ള ചെലവ് സാധാരണക്കാർക്ക് താങ്ങാനാവില്ലെന്നും ആക്ഷേപമുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2vB5mHO
via
IFTTT
No comments:
Post a Comment