ആലപ്പുഴ: പ്രളയക്കെടുതിയിൽ മുങ്ങിയ കുട്ടനാട്ടുകാർ മാനസിക സംഘർഷത്തിൽ. താമസസൗകര്യങ്ങൾ നഷ്ടമായ ആശങ്കയും ഇനിയെന്ത് എന്ന ഉത്കണ്ഠയുമാണ് മനസികസമ്മർദത്തിന് കാരണം. മാതൃഭൂമി കുട്ടനാടിനൊരു കൈത്താങ്ങ് രണ്ടാംഘട്ടത്തിന്റെ ഭാഗമായി നടത്തിയ ആരോഗ്യ സർവേയിലാണ് ഞെട്ടിക്കുന്ന വിവരം. 509പേരെ സർവേ നടത്തിയപ്പോൾ 385 പേരും സമ്മർദമുണ്ടെന്നാണ് ഉത്തരം നൽകിയത്. 75.64 ശതമാനം പേരാണ് മാനസികസംഘർഷമുണ്ടെന്ന് വെളിപ്പെടുത്തിയത്. കുട്ടനാട്ടുകാരെ മനസികസമ്മർദത്തിൽനിന്ന് കരകയറ്റാൻ കൗൺസിലിങ് നൽകണമെന്ന് സർവേയുടെ ഏകോപനച്ചുമതല നിർവഹിച്ച ആലപ്പുഴ മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം പ്രൊഫ. ഡോ. ബി.പദ്മകുമാർ പറഞ്ഞു. പ്രമേഹം, രക്താദിസമ്മർദം, ആസ്ത്മ തുടങ്ങിയ രോഗങ്ങൾക്ക് സ്ഥിരമായി മരുന്ന് കഴിച്ചുകൊണ്ടിരുന്നവർക്ക് മരുന്ന് മുടങ്ങിയതായി 66.99 ശതമാനംപേർ അഭിപ്രായപ്പെട്ടു. പ്രമേഹരോഗികൾക്ക് ഇൻസുലിനും ആസ്ത്മരോഗികൾക്കും ഇൻഹേലറും ഇല്ലാത്ത അവസ്ഥയാണ്. 88.02 ശതമാനം പേരാണ് ഇൻസുലിനും ഇൻഹേലറും ഇല്ലെന്ന് വ്യക്തമാക്കിയത്. വെള്ളപ്പൊക്കത്തെ തുടർന്ന് ഇവ നശിച്ചുപോയതാണ് കാരണം. എന്നാൽ, ആരോഗ്യവകുപ്പോ സർക്കാർ സംവിധാനങ്ങളോ ഇവ വിതരണം ചെയ്തിട്ടില്ല. പൊതുവായുള്ള മരുന്നുകൾ മാത്രമാണ് വിതരണം ചെയ്യുന്നതെന്നും സർവേയിൽ വ്യക്തമായി. ദുരിതാശ്വാസ ക്യാമ്പുകളിലടക്കം കഴിയുന്ന സ്ത്രീകളുടെ അവസ്ഥയും ദയനീയമാണ്. ആർത്തവസമയത്ത് ഉപയോഗിക്കാൻ 71.71 ശതമാനം പേർക്കും നാപ്കിൻ കിട്ടുന്നില്ല. പ്രദേശത്ത് എലി, പാമ്പ്, കൊതുക് എന്നിവയുടെ ശല്യം ഏറിവരികയാണ്. ഇത് നിയന്ത്രിക്കാനുള്ള സംവിധാനം നിലവിലില്ല. എലിശല്യവും കൊതുകുശല്യവും പകർച്ചവ്യാധികൾക്ക് കാരണമാകാനിടയാക്കും. ദുരിതാശ്വാസ ക്യാമ്പുകളിൽ കുടിവെള്ളവും ഭക്ഷണവും വലിയ പ്രശ്നമല്ല. എന്നാൽ, ചർമ്മരോഗങ്ങൾ കൂടുന്നതായി പകുതിപ്പേരും അഭിപ്രായപ്പെട്ടു. ഓഗസ്റ്റ് അഞ്ചിനാണ് നാലുടീമുകളായി തിരിഞ്ഞ് വിദഗ്ധ ഡോക്ടർമാരടങ്ങിയ മാതൃഭൂമി സംഘം സർവേയ്ക്ക് ഇറങ്ങിയത്. നിപ വൈറസ് ബാധ കണ്ടെത്തിയ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം മേധാവി ഡോ. എ.എസ്.അനൂപ്കുമാർ, നിപ വൈറസ് കണ്ടെത്തിയ ടീമംഗമായ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം കൺസൾട്ടന്റ് ഡോ. ഗംഗാപ്രസാദ്, ആലപ്പുഴ മെഡിക്കൽ കോളേജ് മെഡിസിൻവിഭാഗം പ്രൊഫ. ഡോ. ബി.പദ്മകുമാർ, കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ.) ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഡോ. സാബു സുഗതൻ എന്നിവരടങ്ങിയ ടീമാണ് സർവേയ്ക്ക് നേതൃത്വം നൽകിയത്. രാജിഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ വിദ്യാർഥികളും സർവേയിൽ പങ്കെടുത്തു. സർവേയിലെ പ്രധാന കണ്ടെത്തലുകൾ മാനസികസമ്മർദമേറുന്നു-75.64% എലിപ്പനിമരുന്ന് കിട്ടാനില്ല-51.08% പാലിയേറ്റീവ് പരിചരണം കിട്ടുന്നില്ല-67.78% ജീവിതശൈലീരോഗ മരുന്ന് കിട്ടാനില്ല-66.9% ഇൻസുലിനും ഇൻഹേലറും കിട്ടുന്നില്ല-88.02% എലിശല്യമേറുന്നു-68.17 ശതമാനം ചർമ്മരോഗങ്ങൾ കൂടുന്നു-53.83% ശൗചാലയസൗകര്യമില്ലാത്ത അവസ്ഥ-26.52% കുടിവെള്ളലഭ്യതക്കുറവ്-26.33%.
from mathrubhumi.latestnews.rssfeed https://ift.tt/2B3JbjB
via
IFTTT
No comments:
Post a Comment